ചൈനയിൽ നടന്ന വേൾഡ് യൂനിവേഴ്സിറ്റി പ്രസിഡന്റ്സ് ഫോറത്തിൽ പങ്കെടുക്കാനെത്തിയ
എ.എസ്.യു അധികൃതർ
മനാമ: അപ്ലൈഡ് സയൻസ് യൂനിവേഴ്സിറ്റി (എ.എസ്.യു) തങ്ങളുടെ ആഗോള സാന്നിധ്യം ശക്തിപ്പെടുത്തിക്കൊണ്ട് 2025 നവംബർ ഏഴ് മുതൽ ഒമ്പത് വരെ ചൈനയിലെ പീപ്പിൾസ് റിപ്പബ്ലിക്കിൽ നടന്ന വേൾഡ് യൂനിവേഴ്സിറ്റി പ്രസിഡന്റ്സ് ഫോറത്തിലും ഇൻറർനാഷനൽ ഫോറം ഓൺ ഹയർ എജുക്കേഷനിലും പങ്കെടുത്തു. ചൈന അസോസിയേഷൻ ഓഫ് ഹയർ എജുക്കേഷൻ, സെജിയാങ് യൂനിവേഴ്സിറ്റി എന്നിവ സംയുക്തമായി സംഘടിപ്പിച്ച ഈ പരിപാടി ഹാങ്ഷൗ ഇൻറർനാഷനൽ എക്സ്പോ സെൻററിലാണ് നടന്നത്.‘ആർട്ടിഫിഷ്യൽ ഇൻറലിജൻസും ഉന്നതവിദ്യാഭ്യാസത്തിന്റെ ഭാവിയും’ എന്നതായിരുന്നു ഇത്തവണത്തെ മുഖ്യ വിഷയം.
ലോകമെമ്പാടുമുള്ള 500ൽ അധികം യൂനിവേഴ്സിറ്റി പ്രസിഡൻറുമാരും അക്കാദമിക് വിദഗ്ധരും ഫോറത്തിൽ പങ്കെടുത്തു. ബോർഡ് ഓഫ് ട്രസ്റ്റീസ് ചെയർമാൻ പ്രഫ. വഹീബ് അൽ-ഖാജയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘത്തിൽ എ.എസ്.യു പ്രസിഡൻറ് പ്രഫ. ഹാതിം മസ്രി, പ്രസിഡൻറ്സ് അഡ്വൈസർ ഫോർ ഫോളോ അപ് അഫയേഴ്സ് ആൻഡ് ഡയറക്ടർ ഓഫ് അഡ്മിനിസ്ട്രേറ്റിവ് ആൻഡ് ഫിനാൻഷ്യൽ അഫയേഴ്സ് ഡയറക്ടറേറ്റ് മിസ്റ്റർ അബ്ദുല്ല അൽ ഖാജ എന്നിവരും ഉണ്ടായിരുന്നു. ചൈനയിലെയും മറ്റ് രാജ്യങ്ങളിലെയും പ്രശസ്തമായ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുമായി അന്താരാഷ്ട്ര സഹകരണം ശക്തിപ്പെടുത്തുന്നതിലുള്ള എ.എസ്.യുവിന്റെ പ്രതിബദ്ധത ഈ പങ്കാളിത്തം ഊട്ടിയുറപ്പിച്ചു.
ഫോറത്തിന്റെ സമാന്തര സെഷനായ ‘ഉന്നതവിദ്യാഭ്യാസ ഭരണത്തിലെ എ.ഐ വികസനവും നവീകരണവും’ എന്ന വിഷയത്തിൽ പ്രഫ. ഹാതിം മസ്രി മുഖ്യപ്രഭാഷണം നടത്തി. ‘അപ്ലൈഡ് സയൻസ് യൂനിവേഴ്സിറ്റി: ഡിജിറ്റൽ പരിവർത്തനത്തിലൂടെ സമത്വം വളർത്തുന്നു’ എന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രബന്ധത്തിന്റെ തലക്കെട്ട്.
അറബ് മേഖലയിലെ ഉന്നതവിദ്യാഭ്യാസത്തിൽ തുല്യതയും അവസരസമത്വവും പ്രോത്സാഹിപ്പിക്കുന്നതിനായി യൂനിവേഴ്സിറ്റി നടപ്പിലാക്കിയ ഡിജിറ്റൽ ഗവേണൻസ്, സ്മാർട്ട് വിദ്യാഭ്യാസം, എല്ലാവരെയും ഉൾക്കൊള്ളുന്ന സമ്പ്രദായങ്ങൾ തുടങ്ങിയ തന്ത്രപരമായ സംരംഭങ്ങൾ അദ്ദേഹം അവതരണത്തിൽ എടുത്തുകാണിച്ചു. ഉന്നതവിദ്യാഭ്യാസത്തിന്റെ നിലവാരവും നവീകരണവും വർധിപ്പിക്കുന്ന അന്താരാഷ്ട്ര അക്കാദമിക് പരിപാടികളിൽ പങ്കെടുക്കാൻ ബഹ്റൈൻ യൂനിവേഴ്സിറ്റികളെ സഹായിക്കുന്ന ബഹ്റൈനിലെ ഹയർ എജുക്കേഷൻ കൗൺസിലിന് അപ്ലൈഡ് സയൻസ് യൂനിവേഴ്സിറ്റി നന്ദി രേഖപ്പെടുത്തി
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.