അറബ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ ഒമാൻ വിദേശകാര്യ മന്ത്രാലയത്തിലെ രാഷ്ട്രീയകാര്യ അണ്ടർ സെക്രട്ടറി ശൈഖ് ഖലീഫ ബിൻ അലി അൽ ഹർത്തി
മസ്കത്ത്: ശനിയാഴ്ച റിയാദിൽ നടക്കുന്ന അസാധാരണ അറബ് ഉച്ചകോടിയുടെ മുന്നോടിയായി അറബ് വിദേശകാര്യ മന്ത്രിമാർ വ്യാഴാഴ്ച തയാറെടുപ്പ് യോഗം നടത്തി. ഒമാൻ വിദേശകാര്യ മന്ത്രാലയത്തിലെ രാഷ്ട്രീയകാര്യ അണ്ടർ സെക്രട്ടറി ശൈഖ് ഖലീഫ ബിൻ അലി അൽ ഹർത്തിയാണ് ഒമാൻ പ്രതിനിധി സംഘത്തെ നയിച്ചത്. ഗസ്സ മുനമ്പിലെ ഇസ്രായേൽ യുദ്ധവും വെടിനിർത്തലിനുള്ള അടിയന്തര പരിഹാരങ്ങൾക്കായുള്ള അന്വേഷണവും അവിടെ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് മാനുഷികസഹായം എത്തിക്കുന്നതിനെക്കുറിച്ചും യോഗം ചർച്ച ചെയ്തു. ശനിയാഴ്ച നടക്കുന്ന അടിയന്തര ഉച്ചകോടിയിൽ തീരുമാനങ്ങൾ അറബ് രാജ്യങ്ങളിലെ നേതാക്കൾക്ക് മുന്നിൽ അവതരിപ്പിക്കും.
ഒമാന്റെ പ്രതിനിധി സംഘത്തിൽ സൗദി അറേബ്യയിലെ ഒമാൻ അംബാസഡർ സയ്യിദ് ഫൈസൽ ബിൻ തുർക്കി അൽ സഈദ്, ഈജിപ്തിലെ ഒമാൻ അംബാസഡർ അബ്ദുല്ല ബിൻ നാസർ അൽ റഹ്ബി, അറബ് ലീഗിലെ സ്ഥിരം പ്രതിനിധിയും വിദേശകാര്യ മന്ത്രാലയത്തിലെ നിരവധി ഉദ്യോഗസ്ഥരുമാണുള്ളത്.
സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ അറബ് വിദേശകാര്യ മന്ത്രിമാരും അറബ് ലീഗ് സെക്രട്ടറി ജനറൽ അഹ്മദ് അബുൽ ഗെയ്ത്തും സംബന്ധിച്ചു. പതിനായിരത്തിലധികം ആളുകൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത ഗസ്സയിലെ ഇസ്രായേൽ അധിനിവേശം അവസാനിപ്പിക്കുന്നതിനുള്ള മാർഗങ്ങൾ ഉച്ചകോടിയിൽ ചർച്ച ചെയ്യും.
ഗസ്സയിലെ ഇസ്രായേൽ അധിനിവേശ ആക്രമണത്തെക്കുറിച്ച കരട് പ്രമേയം തയാറാക്കുകയാണ് യോഗം ലക്ഷ്യമിടുന്നത്. ഇത് അറബ് നേതാക്കൾക്ക് സമർപ്പിക്കുമെന്ന് അറബ് ലീഗ് അസി. സെക്രട്ടറി ജനറൽ ഹുസാം സാക്കി പ്രസ്താവനയിൽ അറിയിച്ചു. ഇസ്രായേൽ ആക്രമണം, ആക്രമണം തടയാൻ അറബ് രാജ്യങ്ങളുടെ പ്രവർത്തനം, ഇസ്രായേൽ കുറ്റകൃത്യങ്ങളെ അപലപിക്കൽ എന്നിവയിൽ അറബ് നേതാക്കൾക്ക് ഏകീകൃത നിലപാടുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.