മനാമ: സുരക്ഷാ മാനദണ്ഡങ്ങൾ, ലൈസൻസിങ്, ഫീസ് നിയന്ത്രണങ്ങൾ എന്നിവ ലംഘിക്കുന്ന സ്വകാര്യ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് മുബാറക് ജുമുഅ വ്യക്തമാക്കി. ദീർഘകാലമായി നിലനിന്നിരുന്ന 1998ലെ നിയമത്തിന് പകരമായി, സ്വകാര്യവിദ്യാഭ്യാസ സ്ഥാപനങ്ങളെ നിയന്ത്രിക്കുന്ന 36 ആർട്ടിക്കിളുകളുള്ള സുപ്രധാന ബില്ലിന് പാർലമെന്റ് ഐകകണ്ഠ്യേന അംഗീകാരം നൽകിയതിന് പിന്നാലെയാണ് മന്ത്രിയുടെ മുന്നറിയിപ്പ്.
ആറുമണിക്കൂറോളം നീണ്ട ചർച്ചകൾക്കൊടുവിലാണ് എം.പിമാർ നിയമത്തിന് അംഗീകാരം നൽകിയത്. പുതിയ ചട്ടക്കൂടിൽ ലൈസൻസിങ്, മാനേജ്മെന്റ്, സാമ്പത്തിക സുതാര്യത, ഉത്തരവാദിത്തം എന്നിവക്കായി പുതിയ മാനദണ്ഡങ്ങൾ അവതരിപ്പിക്കുന്നു. മികച്ച പ്രകടനം കാഴ്ചവെക്കുന്ന സ്ഥാപനങ്ങൾക്ക് പ്രോത്സാഹനങ്ങളും നൽകും.
പാർലമെന്റിന്റെ പ്രതിവാര സെഷനിൽ സംസാരിച്ച മന്ത്രി സ്വകാര്യ സ്കൂളുകൾ, നഴ്സറികൾ, കിന്റർഗാർട്ടനുകൾ, വിദ്യാഭ്യാസകേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ഇൻസ്പെക്ടർമാർ കണ്ടെത്തിയ നിയമലംഘനങ്ങളുടെ ദൃശ്യങ്ങൾ അവതരിപ്പിച്ചു. സ്കൂൾ സൗകര്യങ്ങൾ നിയമവിരുദ്ധ ആവശ്യങ്ങൾക്കായി ഉപയോഗിച്ചതായും കാലഹരണപ്പെട്ട ഫയർ എക്സ്റ്റിംഗ്യൂഷറുകൾ, സുരക്ഷാ ജീവനക്കാരുടെ അഭാവം തുടങ്ങിയ അപര്യാപ്തമായ അഗ്നിസുരക്ഷാ മുൻകരുതലുകളും കണ്ടെത്തിയിരുന്നു.
ഇത്തരം ഗുരുതരമായ ലംഘനങ്ങൾ നമ്മുടെ കുട്ടികളുടെ സുരക്ഷക്ക് ഭീഷണിയാണെന്ന് ഡോ. ജുമുഅ പറഞ്ഞു. സുരക്ഷ, സമഗ്രത, ഗുണമേന്മ എന്നിവയുടെ ഉയർന്ന നിലവാരം ബഹ്റൈനിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം പറഞ്ഞു.
നിലവിലെ പിഴകൾ ആവർത്തിച്ചുള്ളതോ ഗുരുതരമായതോ ആയ കുറ്റകൃത്യങ്ങൾക്ക് തടസ്സമാകുന്നില്ലെന്ന് മന്ത്രി സമ്മതിച്ചു. പുതിയ നിയമത്തിൽ ശിക്ഷകൾ കർശനമാക്കിയിട്ടുണ്ട്. സ്ഥാപനങ്ങളുടെ ചെലവിൽ പൊതുജനങ്ങളെ അറിയിക്കൽ, സേവനങ്ങൾ താൽക്കാലികമായി നിർത്തലാക്കൽ, ജീവനക്കാരെ പിരിച്ചുവിടൽ അല്ലെങ്കിൽ ഒരു ലക്ഷം ദിനാർ വരെ പിഴ എന്നിവ ശിക്ഷകളിൽ ഉൾപ്പെടുന്നു.
ഗുരുതരമായതോ ആവർത്തിച്ചുള്ളതോ ആയ ലംഘനങ്ങൾക്ക് സ്കൂളുകൾക്ക് ലൈസൻസ് സസ്പെൻഷൻ, ആറുമാസം വരെ മന്ത്രാലയത്തിന്റെ ഭരണനിയന്ത്രണം, അല്ലെങ്കിൽ ലൈസൻസ് പൂർണ്ണമായി റദ്ദാക്കൽ എന്നിവ നേരിടേണ്ടിവരും.
ഫീസ് വർധനക്ക് കർശന നിയന്ത്രണം
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മുൻകൂർ അനുമതിയില്ലാതെ ട്യൂഷൻ ഫീസിലോ പുതിയ ചാർജുകളിലോ മാറ്റം വരുത്താൻ അനുവാദമില്ലെന്ന് ഡോ. ജുമുഅ വ്യക്തമാക്കി. സ്കൂൾ ഫീസ് വർധനക്കുള്ള നിരവധി അപേക്ഷകൾ വ്യക്തമായ വിദ്യാഭ്യാസപരമായ പുരോഗതിയുടെ അഭാവം കാരണം ഞങ്ങൾ തള്ളിക്കളഞ്ഞിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സൗകര്യങ്ങൾ മെച്ചപ്പെടുത്തൽ, പുതിയ പാഠ്യപദ്ധതികൾ അല്ലെങ്കിൽ അക്കാദമിക് പ്രോഗ്രാമുകൾ തുടങ്ങിയ വ്യക്തമായ തെളിവുകളുടെ പിൻബലത്തിൽ മാത്രമേ ഫീസ് വർധനക്കുള്ള നിർദേശങ്ങൾ അംഗീകരിക്കൂ. ഒരു സ്കൂൾ സ്റ്റേഷനറിക്കായി 400 ദീനാർ മുതൽ 500 ദീനാർ വരെ ഈടാക്കിയത് മന്ത്രാലയം തടഞ്ഞ സംഭവവും മന്ത്രി എടുത്തുപറഞ്ഞു. വിദ്യാഭ്യാസം വാറ്റിൽനിന്ന് ഒഴിവാക്കിയിട്ടും ഒരു സ്കൂൾ രക്ഷിതാക്കളിൽ നിന്ന് വാറ്റ് ഈടാക്കിയെന്ന എം.പി ഡോ. അബ്ദുൽഹക്കീം അൽ ഷെനോയുടെ പരാതി അന്വേഷിക്കുമെന്നും മന്ത്രി ഉറപ്പുനൽകി.
പുതിയ നിയമം ശൂറാ കൗൺസിലിന് കൈമാറിയിട്ടുണ്ട്. ഇത് അംഗീകരിച്ചുകഴിഞ്ഞാൽ, നിലവിലുള്ള എല്ലാ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളും നിശ്ചിത സമയപരിധിക്കുള്ളിൽ അവരുടെ നിലവിലെ പദവി നിയമപ്രകാരം ക്രമീകരിക്കേണ്ടിവരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.