മനാമ: തൊഴിൽ നഷ്ടപ്പെട്ട് തിരികെ എത്തിയ പ്രവാസികളുടെ പുനരധിവാസത്തിനും സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കാനും 1000 കോടി രൂപയുടെ വായ്പ പദ്ധതി ബജറ്റിൽ പ്രഖ്യാപിച്ചത് സ്വാഗതാർഹമാണെന്ന് പ്രവാസി വ്യവസായിയും അമാദ് ഗ്രൂപ് മാനേജിങ് ഡയറക്ടറുമായ പമ്പാവാസൻ നായർ പറഞ്ഞു.
വിദേശത്ത് വിവിധ തൊഴിൽ മേഖലകളിൽ പ്രാവീണ്യം തെളിയിച്ച നിരവധി പേർ മടങ്ങിയെത്തിയവരുടെ കൂട്ടത്തിലുണ്ട്. ഇവരുടെ തൊഴിൽ വൈദഗ്ധ്യം നാടിെൻറ പുരോഗതിക്ക് ഉപയോഗിക്കാൻ കഴിയുന്ന സുവർണാവസരമായി കണക്കാക്കാമെന്നും അദ്ദേഹം പറഞ്ഞു.
സംരംഭങ്ങൾ ആരംഭിക്കാനുള്ള അപേക്ഷകൾ കാലവിളംബമില്ലാതെ പരിഗണിച്ച് അനുമതി ലഭ്യമാക്കണം. വായ്പ ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ലളിതവും സുതാര്യവുമാക്കണം. സംരംഭങ്ങൾ തുടങ്ങാൻ മുന്നോട്ടുവരുന്നവർക്ക് കൃത്യമായ മാർഗനിർദേശങ്ങൾ നൽകാൻ സംവിധാനം ഒരുക്കണം. നിശ്ചയദാർഢ്യത്തോടെ പദ്ധതി മുന്നോട്ടു കൊണ്ടുപോയാൽ കേരളത്തിെൻറ വ്യവസായ രംഗത്തിന് കുതിപ്പുണ്ടാകും. ഇതര സംസ്ഥാനങ്ങളിൽനിന്ന് നിരവധി പേർ തൊഴിലെടുക്കുന്ന സംസ്ഥാനമാണ് കേരളം. ഇതുവഴി സംസ്ഥാനത്തുനിന്ന് പ്രതിവർഷം പുറത്തേക്കൊഴുകുന്നത് വൻ തുകയാണ്. വിദേശ രാജ്യങ്ങളിൽനിന്ന് തിരിച്ചെത്തുന്ന പ്രവാസികളുടെ തൊഴിൽ ശേഷി ഉപയോഗപ്പെടുത്തുന്നതുവഴി ഇതിന് തടയിടാൻ കഴിയും.
സ്വയം തൊഴിൽ സംരംഭങ്ങൾക്കുള്ള വായ്പയുടെ പലിശ സബ്സിഡിക്കായി 25 കോടി രൂപ വകയിരുത്തിയതും വിവിധ ക്ഷേമപദ്ധതിക്കൾക്കുള്ള ബജറ്റ് വിഹിതം 170 കോടി രൂപയായി ഉയർത്തിയതും സാധാരണക്കാരായ പ്രവാസികൾക്ക് ആശ്വാസകരമാണ്.
കേരള ഫിനാൻഷ്യൽ കോർപറേഷെൻറ വായ്പ ആസ്തി അടുത്ത അഞ്ചു വർഷംകൊണ്ട് 10,000 കോടി രൂപയായി ഉയർത്തുമെന്ന പ്രഖ്യാപനം ശുഭസൂചനയാണ് നൽകുന്നത്. കേരളത്തിലെ വ്യവസായ രംഗം കൂടുതൽ പുരോഗതി കൈവരിക്കാൻ ഇത് ഇടയാക്കുമെന്നും പമ്പാവാസൻ നായർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.