മനാമ: മൂന്നാമത് ബഹ്റൈന്‍ ഷോപ്പിങ് ഫെസ്റ്റിവലായ ‘ഷോപ്പ് ബഹ്റൈന്’ നാളെ തുടക്കമാകും. ബഹ്റൈനിലെ താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കുമായി പലവിധ പരിപാടികളാണ് ഫെബ്രുവരി 18 വരെ നീളുന്ന ഫെസ്റ്റിവല്‍ കാലയളവില്‍ നടത്തുകയെന്ന് അധികൃതര്‍ പറഞ്ഞു. ചില്ലറ വില്‍പന മേഖലയില്‍ വന്‍ ഓഫറുകളും ഇക്കാലയളവില്‍ ലഭ്യമാകും. ബഹ്റൈന്‍ ടൂറിസം ആന്‍റ് എക്സിബിഷന്‍സ് അതോറിറ്റി (ബി.ടി.ഇ.എ), തംകീന്‍ എന്നിവ പൊതു-സ്വകാര്യ മേഖലകളിലെ സ്ഥാപനങ്ങളുമായി ചേര്‍ന്നാണ് പരിപാടി നടത്തുന്നത്.
ഫെസ്റ്റിവലിന്‍െറ പ്രചാരണത്തിനായി സൗദി, കുവൈത്ത്, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളില്‍ റോഡ് ഷോ നടത്തിയിരുന്നു. ഇതിന്‍െറ ഭാഗമായി ബഹ്റൈന്‍ ബെയില്‍ ‘ഫെസ്റ്റിവല്‍ സിറ്റി’യും ഒരുക്കുന്നുണ്ട്. ഇവിടെ പലവിധം കളികളും കലാപരിപാടികളും നടക്കും. ഫുഡ്സ്റ്റാളുകളും ഒരുക്കുന്നുണ്ട്. 25ഓളം കളികളാണ് ഒരുക്കുന്നത്. ഫെബ്രുവരി നാലുവരെ ‘ഫെസ്റ്റിവല്‍ സിറ്റി’ പ്രവര്‍ത്തിക്കും. മിനി ഗോള്‍ഫ്, അമ്യൂസ്മെന്‍റ് റൈഡുകള്‍ എന്നിവയും ഇവിടെയുണ്ടാകും. വൈകീട്ട് നാലു മുതല്‍ രാത്രി 10 വരെയാണ് ഇത് പ്രവര്‍ത്തിക്കുക. വാരാന്ത്യങ്ങളില്‍ പ്രവര്‍ത്തന സമയം അര്‍ധരാത്രി വരെ നീളും.
രണ്ടുദിനാറാണ് പ്രവേശന ഫീസ്. ആറുവയസിന് താഴെയുള്ള കുട്ടികള്‍ക്ക് പ്രവേശനം സൗജന്യമാണ്. ഷോപ്പ് ബഹ്റൈനില്‍ പങ്കെടുക്കുന്ന സ്ഥാപനങ്ങളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് 12 കാറുകള്‍ക്ക് പുറമെ 25,000 ത്തോളം സമ്മാനങ്ങളും ലഭിക്കാന്‍ അവസരമുണ്ട്.
റാഫ്ള്‍ ഡ്രോ നറുക്കെടുപ്പ് വ്യാപാര, വാണിജ്യ, ടൂറിസം മന്ത്രാലയ ആസ്ഥാനത്താണ് നടക്കുക. www.shopbahrain.com എന്ന വെബ്സൈറ്റുവഴി ഷോപ്പ് ബഹ്റൈനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.