ബഹ്റൈനില്‍ ചരക്കുമായി വന്ന കപ്പല്‍ കേസില്‍ പെട്ടു:  മലയാളി ഉള്‍പ്പെടെ ഒമ്പതുപേര്‍ ദുരിതത്തില്‍

മനാമ: ആറുമാസമായി പുറംകടലില്‍ നങ്കൂരമിട്ട കപ്പലിലെ മലയാളി ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ കടുത്ത ദുരിതത്തില്‍. പനാമയില്‍ രജിസ്റ്റര്‍ ചെയ്ത ‘സീലോഡ്’ എന്ന കപ്പലാണ് ഖലീഫ ബിന്‍ സല്‍മാന്‍ തുറമുഖത്ത് നിന്നും മൂന്ന് നോട്ടിക്കല്‍ മൈല്‍ അകലെയായി നങ്കൂരമിട്ടത്. കപ്പല്‍ കേസില്‍ പെട്ടിരിക്കുകയാണ്. ഇതിന്‍െറ ദുബൈയിലുള്ള പാകിസ്താന്‍ സ്വദേശിയായ ഉടമയക്കുറിച്ച് യാതൊരു വിവരവുമില്ല. 
നേരത്തെ ചരക്കുകയറ്റി വന്നപ്പോഴുണ്ടായ തര്‍ക്കം കേസായതിനെ തുടര്‍ന്നാണ് കപ്പല്‍ ബഹ്റൈന്‍ തീരത്ത് പിടിച്ചിട്ടത്. കപ്പലില്‍ മൊത്തം 11പേരാണുണ്ടായിരുന്നത്. ഇതില്‍ രണ്ടുപേര്‍ നാട്ടിലേക്ക് മടങ്ങി. ഇപ്പോള്‍ ഒമ്പതുപേരാണുള്ളത്. ഇതില്‍ എടപ്പാള്‍ ചങ്ങരംകുളം സ്വദേശി നിഖിലും ഉള്‍പ്പെടും. 
നിഖിലിന് 10 മാസത്തെ ശംബളം കിട്ടാനുണ്ട്. 19 മാസമായി ശംബളം മുടങ്ങിയവരും കപ്പലിലുണ്ട്. ഇക്കാര്യത്തില്‍ എന്തെങ്കിലും തീരുമാനമായശേഷം നാട്ടിലേക്ക് മടങ്ങിയാല്‍ മതിയെന്ന ദൃഢനിശ്ചയത്തിലാണിവര്‍. എന്നാല്‍, മോശം കാലാവസ്ഥയും മതിയായ ഭക്ഷണസാധനങ്ങള്‍ ഇല്ലാത്തതും മാസങ്ങളായി തുടരുന്ന അനിശ്ചിതത്വവും ഇവരെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. 
കഴിഞ്ഞ ദിവസം കപ്പലിലെ രണ്ടുജനറേറ്ററും കേടായതിനെ തുടര്‍ന്ന് രണ്ട് ദിവസം വൈദ്യുതിയും മുടങ്ങി. ഇത് ഇപ്പോള്‍ ശരിയാക്കിയിട്ടുണ്ട്. ഇന്ത്യക്കാര്‍ക്ക് പുറമെ, സുഡാന്‍, സിറിയ, മ്യാന്‍മര്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് കപ്പലിലുള്ളത്. ഇന്ത്യക്കാര്‍ തമിഴ്നാട്, ഗുജറാത്ത്, ഡല്‍ഹി, മഹാരാഷ്ട്ര സ്വദേശികളാണ്. 
ഇന്ത്യക്കാര്‍ എംബസിയുമായി ബന്ധപ്പെട്ട് വിഷയം അവതരിപ്പിച്ചിരുന്നു. യാത്രാ സംബന്ധമായ പ്രശ്നങ്ങളുണ്ടെങ്കില്‍ ശരിയാക്കാമെന്നും ശംബളവിഷയത്തില്‍ കാര്യമായി ഒന്നും ചെയ്യാനാകില്ളെന്നുമാണ് അവര്‍ അറിയിച്ചതെന്ന് കപ്പല്‍ ജീവനക്കാര്‍ പറഞ്ഞു. 
ലോക്കല്‍ ഏജന്‍റാണ് ഇപ്പോള്‍ ഇവര്‍ക്ക് അത്യാവശ്യം സാധനങ്ങള്‍ എത്തിക്കുന്നത്. ജനറല്‍ ഫെഡറേഷന്‍ ഓഫ് ബഹ്റൈന്‍ ട്രേഡ് യൂനിയനും ബഹ്റൈന്‍ സീഫെയറേഴ്സ് സൊസൈറ്റിയും ജീവക്കാരുമായി ബന്ധം പുലര്‍ത്തുന്നുണ്ട്. വരും ദിവസങ്ങളിലെങ്കിലും എന്തെങ്കിലും പരിഹാരമുണ്ടാകുമെന്നും തങ്ങളുടെ ശംബളകുടിശ്ശിക തിരിച്ചുകിട്ടുമെന്നുമുള്ള പ്രതീക്ഷയിലാണ് കപ്പലിലുള്ളവര്‍ പ്രതികൂലസാഹചര്യത്തിലും കഴിയുന്നത്. ദുബൈയില്‍ നിന്ന് വന്ന കപ്പല്‍ മാര്‍ച്ച് 17നാണ് ബഹ്റൈനിലത്തെിയത്. മൂന്ന് ദിവസം ജെട്ടിയിലുണ്ടായിരുന്ന കപ്പല്‍ പിന്നീട് കേസില്‍ പെട്ടതിനെ തുടര്‍ന്ന് പുറംകടലില്‍ നങ്കൂരമിടുകയായിരുന്നു. 
കപ്പലിന്‍െറ ഉടമക്കും ഏജന്‍റിനും ഇന്‍റര്‍നാഷണല്‍ ട്രേഡ് യൂനിയനും എംബസികള്‍ക്കുമാണ് ഈ വിഷയത്തില്‍ പരിഹാരമുണ്ടാക്കാന്‍ സാധിക്കുകയെന്ന് മേഖലയിലുള്ളവര്‍ പറയുന്നു. മുമ്പ് ലോഡുമായി വന്നപ്പോഴുള്ള തര്‍ക്കത്തിലാണ് കേസ് എന്നതിനാല്‍, ഇപ്പോഴത്തെ ഏജന്‍റിന് ഈ സംഭവവുമായി ബന്ധമില്ളെന്നറിയുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.