മനാമ: ദുര്‍ഗന്ധമുണ്ടാക്കുന്നതോ, ശബ്ദംകൊണ്ട് ശല്യപ്പെടുത്തുന്നതോ, ആക്രമണകാരികളോ ആയ വളര്‍ത്തുമൃഗങ്ങളുടെ ഉടമള്‍ക്കെതിരെ മുന്‍സിപ്പല്‍ ഇന്‍സ്പെക്ടര്‍മാര്‍ പിഴ ചുമത്തിയേക്കുമെന്ന് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.
ഇതുസംബന്ധിച്ച മുഹറഖ് മുന്‍സിപ്പല്‍ കൗണ്‍സില്‍ നിര്‍ദേശം വര്‍ക്സ്, മുന്‍സിപ്പാലിറ്റീസ് ആന്‍റ് അര്‍ബന്‍ പ്ളാനിങ് മന്ത്രാലയം അംഗീകരിച്ചെന്നും ഇത് രാജ്യവ്യാപകമായി നടപ്പാക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പരിശോധകരുടെ മുന്നറിയിപ്പുകള്‍ അവഗണിച്ചാല്‍ പൊലീസ് ഇടപെടുകയും നിയമനടപടി സ്വീകരിക്കുകയും ചെയ്യും. എല്ലാവര്‍ക്കും മൃഗങ്ങളെയും പക്ഷികളെയും വീട്ടില്‍ വളര്‍ത്താന്‍ അവകാശമുണ്ടെന്നും എന്നാല്‍ ചില സമയങ്ങളില്‍ കാര്യങ്ങള്‍ കൈവിട്ടുപോകുന്ന അവസ്ഥയാണുള്ളതെന്നും ഈ നിര്‍ദേശം മുന്നോട്ട് വച്ച കൗണ്‍സില്‍ ചെയര്‍മാന്‍ മുഹമ്മദ് അല്‍ സിനാന്‍ പറഞ്ഞു. ബഹ്റൈനിലുള്ളവര്‍ അടുത്തടുത്ത് താമസിക്കുന്നവരായതിനാല്‍ വളര്‍ത്തുമൃഗങ്ങള്‍ അയല്‍ക്കാര്‍ക്ക് ശല്യമായി തീരുന്നത് അംഗീകരിക്കാനാകില്ളെന്നും അദ്ദേഹം വ്യക്തമാക്കി.നായ്ക്കളുടെ നിര്‍ത്താതുള്ള കുരക്കല്‍ മൂലം ഉറക്കം നഷ്ടപ്പെടുക, പക്ഷികളുടെ കൂട്ടില്‍ നിന്നും അസഹനീയമായ ദുര്‍ഗന്ധമുയരുക എന്നിവയൊന്നും സഹിക്കാനാകുന്ന കാര്യമല്ല. മറ്റുള്ളവര്‍ക്ക് ശല്യമാകാത്ത വിധം മൃഗങ്ങളെയോ പക്ഷികളെയോ വളര്‍ത്തുന്നത് ആര്‍ക്കും പ്രശ്നമുള്ള കാര്യമല്ല. പുതിയ മുന്‍സിപ്പല്‍ ചട്ടം മൃഗങ്ങളെ വളര്‍ത്തുന്നത് നിരോധിക്കുന്നതല്ളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനങ്ങള്‍ക്ക് സ്വന്തം താല്‍പര്യ പ്രകാരം നായ്കളെയോ, പൂച്ചയെയോ, പ്രാവിനെയോ, കോഴിയേയോ, മുയലിനേയോ മറ്റേതെങ്കിലും ജീവികളേയോ വളര്‍ത്താം. എന്നാല്‍ പരാതി ലഭിച്ചാല്‍ മുന്‍സിപ്പല്‍ ഇന്‍സ്പെകടര്‍മാര്‍ പരിശോധിച്ച് നിജസ്ഥിതി വിലയിരുത്തുകയും ആവശ്യമെങ്കില്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്യും.
താന്‍ സ്വന്തം നിലക്ക് പക്ഷികളെ വളര്‍ത്തുന്നുണ്ടെന്നും എന്നാല്‍ ഇത് ആര്‍ക്കെങ്കിലും ശല്യമാകുന്ന നിമിഷം ഒഴിവാക്കുമെന്നും അദ്ദേഹം പറഞ്ഞു. അയല്‍ക്കാരുടെ താല്‍പര്യങ്ങള്‍ ഞാന്‍ ബഹുമാനിക്കുന്നുണ്ട്. അവരെ ബുദ്ധിമുട്ടിക്കാന്‍ ആഗ്രഹിക്കുന്നില്ല. ഓരോ അയല്‍ക്കാരും മറ്റുള്ളവരെ ശല്യപ്പെടുത്തി തുടങ്ങിയാല്‍ നമ്മുടെ സമാധാന അന്തരീക്ഷമാകെ തകരും. അത് രാജ്യത്തെയാകെ ബാധിക്കും. താമസക്കാര്‍ ഒൗദ്യോഗികമായി പരാതി നല്‍കിയാല്‍ ശല്യമുണ്ടാക്കുന്ന വളര്‍ത്തുമൃഗ വില്‍പനഷോപ്പുകള്‍ പൂട്ടിക്കുമെന്നും അല്‍ സിനാന്‍ പറഞ്ഞു. താമസസ്ഥലത്ത് ഇത്തരം അധികം ഷോപ്പുകളില്ല.
ഒട്ടുമിക്കവയും മാര്‍ക്കറ്റിലാണ് പ്രവര്‍ത്തിക്കുന്നത്. ഈയടുത്ത് മുഹറഖില്‍ പള്ളിക്കടുത്ത് പെറ്റ്ഷോപ്പ് തുടങ്ങാനുള്ള അപേക്ഷ നിരസിക്കുകയായിരുന്നു.പ്രാര്‍ഥനക്ക് തടസമാകുമെന്ന കാരണം മുന്‍നിര്‍ത്തിയാണ് ഈ നടപടി സ്വീകരിച്ചത്.
ഇത്തരം പരിഗണനകള്‍ വീടുകള്‍ക്കും ലഭിക്കേണ്ടതാണ്. -സിനാന്‍ കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.