തടവുകേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ട പ്രതികളില്‍ നിരവധി പേര്‍ പിടിയില്‍

മനാമ: വെള്ളിയാഴ്ച ഹിദ്ദ് ഡ്രൈ ഡോക് ഡിറ്റന്‍ഷന്‍ സെന്‍റില്‍ ഉദ്യോഗസ്ഥരെ ആക്രമിച്ച് രക്ഷപ്പെട്ട പ്രതികളില്‍ 11പേരെ പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇവര്‍ക്കെതിരെ നിയമനടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
 17പേരാണ് കഴിഞ്ഞ ദിവസം രക്ഷപ്പെട്ടത്. ഗാര്‍ഡിനെയും പൊലീസുകാരെയും ആക്രമിച്ച ശേഷം ഒരു മിനിബസിലാണ് പ്രതികള്‍ രക്ഷപ്പെട്ടത്. സംഭവത്തില്‍ നിരവധി പൊലീസുകാര്‍ക്കും ഗാര്‍ഡുകള്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്.
 ആക്രമണം നടന്ന ഉടന്‍ സുരക്ഷാ അധികൃതര്‍ സ്ഥലത്ത് കുതിച്ചത്തെുകയും മുഹറഖില്‍ നിന്ന് പുറത്തേക്കുള്ള വഴികളില്‍ നിരീക്ഷണം കര്‍ശനമാക്കുകയും ചെയ്തു.ഇത് ഇന്നലെയും തുടര്‍ന്നു. പ്രതികളുടെ ജന്‍മഗ്രാമമെന്ന് കരുതുന്ന അല്‍ ഖാദം, മഖ്ബ, ബനി ജംറ തുടങ്ങിയ സ്ഥലങ്ങളില്‍ പൊലീസ് തെരച്ചില്‍ നടത്തുകയും ചെയ്തു. സെല്‍ നമ്പര്‍ 17ലെ പ്രതികളാണ് അക്രമം നടത്തിയ രക്ഷപ്പെട്ടതെന്ന് പ്രാദേശിക പത്രം റിപ്പോര്‍ട് ചെയ്തു.
 ഇവര്‍ ഗാര്‍ഡുമാരെ ആക്രമിക്കുകയും തോക്കും യൂനിഫോമും കൈക്കലാക്കുകയും ചെയ്തിട്ടുണ്ട്. രക്ഷപ്പെടാന്‍ ഉപയോഗിച്ച വാഹനം പിന്നീട് ബിലാല്‍ അല്‍ ഖദീമിലെ കുവൈത്ത് ഷോറൂമിനരികില്‍ നിന്ന് കണ്ടത്തെി. സംഭവത്തെ തുടര്‍ന്ന് നിയമ-സുരക്ഷാ നടപടികള്‍ സ്വീകരിച്ചതായി അധികൃതര്‍ വ്യക്തമാക്കി. ഇതേക്കുറിച്ച് അന്വേഷണം നടത്താന്‍ സമിതി രൂപവത്കരിക്കുമെന്ന് ആഭ്യന്തര മന്ത്രി ലഫ്. ജനറല്‍ ശൈഖ് റാഷിദ് ബിന്‍ അബ്ദുല്ല ആല്‍ ഖലീഫ വ്യക്തമാക്കി. തടവുകാര്‍ രക്ഷപ്പെട്ട സംഭവം വിലയിരുത്താനായി ശനിയാഴ്ച ആഭ്യന്തര മന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നത തല സുരക്ഷായോഗം ചേര്‍ന്നു. 17 പേരാണ് രക്ഷപ്പെട്ടതെന്ന് ആഭ്യന്തര മന്ത്രാലയ അണ്ടര്‍ സെക്രട്ടറി സമര്‍പ്പിച്ച റിപ്പോര്‍ടില്‍ പറയുന്നു.
ഇതുവരെ രക്ഷപ്പെട്ട 11പേരെ പിടികൂടിയിട്ടുണ്ട്. ഇത് ആസൂത്രണം ചെയ്യുകയും ഇവരെ സഹായിക്കുകയും ചെയ്ത അഞ്ചുപേരും പിടിയിലായി. ശേഷിക്കുന്ന ആറുപേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. മുഹമ്മദ് അബ്ദുല്‍ അമീര്‍ ജബ്ബാര്‍ ജാഫര്‍ മുശൈമ (20), യൂസുഫ് അഹ്മദ് അബ്ദുല്ല അല്‍ അറാദി (21), സെയ്ദ് അലാവി താലിബ് മുഹമ്മദ് ഹസന്‍ (21), ഹസന്‍ മൂസ ജാഫര്‍ മുഹമ്മദ് (20), മുഹമൂദ് സെയ്ദ് ആദില്‍ ഖാദിം (21), അബ്ദുല്ല ഹുസൈന്‍ അലി അല്‍ അജൂസ് (21) എന്നിവരെയാണ് പൊലീസ് തെരയുന്നത്. രക്ഷപ്പെട്ടവരെ പെട്ടെന്നുതന്നെ പിടികൂടാനായത് ജനങ്ങളുടെ സഹകരണം കൊണ്ടാണെന്നും ഇതിന് നന്ദിയുണ്ടെന്നും മന്ത്രി പറഞ്ഞു. കുറ്റവാളികളെ സഹായിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ഇക്കാര്യം രാജ്യത്തിന്‍െറ നിയമത്തില്‍ അടിവരയിട്ട് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തടവുചാടിയവരെയോ സഹായിച്ചവരെയോ കുറിച്ച് എന്തെങ്കിലും വിവരമുള്ളവര്‍ സുരക്ഷാ ഡയറക്ടറേറ്റുമായോ പൊലീസ് സ്റ്റേഷനുമായോ ബന്ധപ്പെടണം.  80008008 എന്ന പൊലീസ് ഹോട്ട്ലൈനില്‍ വിളിച്ച് വിവരം അിറയിക്കുകയും ചെയ്യാം. വിവരം നല്‍കുന്നവരുടെ പേര് രഹസ്യമായി സൂക്ഷിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.