മനാമ: ചികിത്സാപിഴവുകള്‍, മതിയായ ലൈസന്‍സ് ഇല്ലാതുള്ള പരിശീലനം, മരുന്നുകളുടെ വില കൂട്ടിയുള്ള വില്‍പന തുടങ്ങിയ സംഭവങ്ങളില്‍ നാഷണല്‍ ഹെല്‍ത് റെഗുലേറ്റി അതോറിറ്റിയില്‍ നിന്ന് നിരവധി പരാതികള്‍ ലഭിച്ചതായി മന്ത്രാലയങ്ങളുടെയും പൊതുസ്ഥാപനങ്ങളുടെയും ചീഫ് പ്രൊസിക്യൂട്ടര്‍ അഡ്വ.ജനറല്‍ മംദൂഹ് അല്‍ മൗവ്ദ പറഞ്ഞു. 2013 മുതല്‍ നിരവധി പരാതികളില്‍ അന്വേഷണം നടത്തുകയും വിവിധ കേസുകള്‍ കോടതിക്ക് കൈമാറുകയും ചെയ്തിട്ടുണ്ട്. മൂന്ന് കേസുകളില്‍ കോടതി ശിക്ഷ വിധിച്ചു. മറ്റുകേസുകള്‍ പരിഗണനയിലാണ്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ചികിത്സാപ്പിഴവുമായി ബന്ധമുള്ള 13കേസുകളാണ് പ്രൊസിക്യൂട്ടര്‍മാര്‍ കോടതിയുടെ പരിഗണനക്കായി മാറ്റിയത്.
ചികിത്സാരംഗത്തെ പിഴവുകള്‍ തടയാന്‍ നടപടി സ്വീകരിക്കണമെന്ന് കഴിഞ്ഞ ദിവസത്തെ മന്ത്രി സഭായോഗത്തില്‍ പ്രധാനമന്ത്രി നിര്‍ദേശിച്ചിരുന്നു. തുടര്‍ന്ന് നാഷണല്‍ ഹെല്‍ത്ത് റെഗുലേറ്റി അതോറിറ്റി (എന്‍.എച്ച്.ആര്‍.എ) ചീഫ് എക്സിക്യൂട്ടീവ് ഡോ.മറിയം അല്‍ ജലാമയുടെ നേതൃത്വത്തില്‍ അടിയന്തര യോഗം ചേരുകയുണ്ടായി. വിവിധ വകുപ്പ് മേധാവികള്‍ പങ്കെടുത്തു.
ആരോഗ്യ-ചികിത്സാ രംഗം കുറ്റമറ്റതാക്കാനും രോഗികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും അതോറിറ്റി പദ്ധതികള്‍ ആവിഷ്കരിച്ചതായി അവര്‍ പറഞ്ഞു. പ്രധാനമന്ത്രിയുടെ നിര്‍ദേശം പൂര്‍ണമായും നടപ്പാക്കുമെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.