മനാമ: രണ്ടു ദിവസമായി ജുഫൈര്‍ ഗ്രാന്‍റ് മോസ്കില്‍ നടന്ന ഈദ് ഓപണ്‍ ഹൗസിന് സമാപനമായി. ഇസ്ലാമിനെയും അറബ് സംസ്കാരത്തെയും പരിചയപ്പെടുത്തുന്ന നിരവധി സ്റ്റാളുകള്‍ ഓപണ്‍ ഹൗസിന്‍െറ ഭാഗമായി ഒരുക്കിയിരുന്നു.
പ്രവാസികള്‍ക്കും മുസ്ലിം ഇതര സമുദായങ്ങളിലുള്ളവര്‍ക്കുമായിരുന്നു പ്രവേശം. സമൂഹത്തിന്‍െറ നാനാതുറകളില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ ഓപണ്‍ ഹൗസിലത്തെി. പലരും കുടുംബസമേതമാണ് വന്നത്. രജിസ്ട്രേഷന് ശേഷം വിവിധ ഭാഷക്കാര്‍ക്ക് ഗൈഡുകളുടെ സേവനം ലഭ്യമാക്കിയിരുന്നു.
ഓരോ സംഘത്തിനും ഗൈഡ് അല്‍ ഫാത്തിഹ് പള്ളിയുടെ ചരിത്രവും ഇസ്ലാമിലെ ആചാര, അനുഷ്ഠാനങ്ങളും വിശദീകരിച്ചു. രജിസ്ട്രേഷന്‍ ടെന്‍റില്‍ തന്നെ പര്‍ദ അണിയാനുള്ള സൗകര്യവും ഒരുക്കിയിരുന്നു. പല സ്ത്രീകളും പര്‍ദ ധരിച്ചാണ് പള്ളിക്കുള്ളില്‍ കടന്നത്.
അല്‍ ഫാത്തിഹ് മോസ്കിന്‍െറ ഗാംഭീര്യത നിറഞ്ഞ ഹാളില്‍ പലരും ഗ്രൂപ്പുകളായി ഇരുന്ന് ഗൈഡുകളുടെ വിശദീകരണങ്ങള്‍ക്ക് ചെവിയോര്‍ക്കുന്നത് കാണാമായിരുന്നു. കുട്ടികള്‍ക്കുള്ള കോര്‍ണറില്‍ വര്‍ണങ്ങളും കളിപ്പാട്ടങ്ങളുമായി അവര്‍ സമയം ചെലവിട്ടു. ഹെന്ന കോര്‍ണറില്‍ മൈലാഞ്ചിയിടാനുള്ള സൗകര്യവും ഉണ്ടായിരുന്നു.
ഇസ്ലാമിന്‍െറ പ്രധാന സന്ദേശങ്ങള്‍, തത്വങ്ങള്‍ എന്നിവ വിശദമാക്കുന്ന പോസ്റ്ററുകള്‍ സന്ദര്‍ശകരെ ആകര്‍ഷിച്ചു. പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജീവിതം ലഘുവായി വിവരിക്കുന്ന പുസ്കതവും സൗജന്യമായി വിതരണം ചെയ്തു.
ഇസ്ലാമിക പാരമ്പര്യത്തെയും ജ്ഞാനമണ്ഡലത്തെയും അരമണിക്കൂറിനുള്ളില്‍ തന്നെ പരിചയപ്പെടാനുതകും വിധമാണ് ഓപണ്‍ ഹൗസ് ഒരുക്കിയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.