മനാമ: ബഹ്‌റൈനും അമേരിക്കയും തമ്മിൽ നിർമിത ബുദ്ധി മേഖലയിൽ സഹകരണം ശക്തിപ്പെടുത്തുന്നതിനായുള്ള സുപ്രധാന കരാറിൽ ഒപ്പുവെച്ചു. അമേരിക്ക സന്ദർശിക്കുന്ന മാനുഷിക കാര്യങ്ങൾക്കും യുവജനകാര്യങ്ങൾക്കുമുള്ള ഹമദ് രാജാവിന്റെ പ്രതിനിധി ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫയുടെ സാന്നിധ്യത്തിലാണ് ‘ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഓപ്പർച്യുണിറ്റീസ് പാർട്ണർഷിപ്പ്’ സംബന്ധിച്ച സംയുക്ത പ്രസ്താവനയിൽ ഒപ്പുവെച്ചത്.
അമേരിക്കയിലെ ബഹ്‌റൈൻ അംബാസഡർ ശൈഖ് അബ്ദുല്ല ബിൻ റാശിദ് ആൽ ഖലീഫയും അമേരിക്കൻ സ്റ്റേറ്റ് അണ്ടർ സെക്രട്ടറി ഫോർ ഇക്കണോമിക് ഗ്രോത്ത്, എനർജി ആൻഡ് എൻവയോൺമെന്റ് ജേക്കബ് ഹെൽബർഗും ചേർന്നാണ് കരാറിൽ ഒപ്പുവെച്ചത്. ഇരുരാജ്യങ്ങളും തമ്മിലുള്ള നവീകരണത്തെയും സംരംഭകത്വത്തെയും പ്രോത്സാഹിപ്പിക്കാനും സാങ്കേതിക സഹകരണം ശക്തിപ്പെടുത്താനും ഈ പങ്കാളിത്തം വഴിയൊരുക്കും.
നിർമിത ബുദ്ധിക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിൽ വിശ്വസ്തരായ പങ്കാളികൾ തമ്മിലുള്ള സഹകരണം അനിവാര്യമാണെന്ന് കരാർ എടുത്തുപറയുന്നു. ഊർജം, നിർണായക ധാതുക്കൾ, അർദ്ധചാലകങ്ങൾ, നൂതന കമ്പ്യൂട്ടിംഗ് ശേഷികൾ, ഡിജിറ്റൽ കണക്റ്റിവിറ്റി തുടങ്ങിയ മേഖലകളിൽ ഈ സഹകരണം ശ്രദ്ധ കേന്ദ്രീകരിക്കും. കൂടാതെ, നൂതന സാങ്കേതികവിദ്യകളിൽ സ്വകാര്യമേഖലയുടെ നിക്ഷേപം പ്രോത്സാഹിപ്പിക്കാനും, നിർമിത ബുദ്ധിയുമായി ബന്ധപ്പെട്ട വിതരണ ശൃംഖലകൾ ശക്തിപ്പെടുത്താനും, ഗവേഷണ-വികസന പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനും കരാർ ലക്ഷ്യമിടുന്നു.
ബഹ്‌റൈനും അമേരിക്കയും തമ്മിലുള്ള ചരിത്രപരമായ തന്ത്രപ്രധാന ബന്ധത്തിന്റെ തുടർച്ചയായാണ് ഈ പുതിയ പങ്കാളിത്തം രൂപീകരിച്ചിരിക്കുന്നത്. ഇത് സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിനും സുസ്ഥിര വികസനത്തിനും പുതിയ വളർച്ചാ സാധ്യതകൾ സൃഷ്ടിക്കുന്നതിനും ഇരുരാജ്യങ്ങളെയും സഹായിക്കും. സന്ദർശന വേളയിൽ ശൈഖ് നാസർ ബിൻ ഹമദ് അൽ ഖലീഫ വിവിധ അമേരിക്കൻ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി പ്രതിരോധം, സാങ്കേതികവിദ്യ, ഊർജം തുടങ്ങിയ മേഖലകളിലെ സഹകരണം സംബന്ധിച്ചും ചർച്ചകൾ നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.