യു.എസ് സന്ദർശനത്തിനിടെ ഉന്നതതല ഉദ്യേഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുന്ന ശൈഖ് നാസർ
മനാമ: മാനുഷിക കാര്യങ്ങൾക്കും യുവജനകാര്യങ്ങൾക്കുമുള്ള ഹമദ് രാജാവിന്റെ പ്രതിനിധി ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫ അമേരിക്കൻ സന്ദർശനത്തിനിടെ ഉന്നതതല കൂടിക്കാഴ്ചകൾ നടത്തി. വാഷിംഗ്ടൺ ഡിസിയിൽ വെച്ച് നടന്ന കൂടിക്കാഴ്ചകളിൽ ബഹ്‌റൈനും അമേരിക്കയും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് അദ്ദേഹം ചർച്ച ചെയ്തു.
അമേരിക്കൻ സെനറ്റർ ജാക്കി റോസനുമായി നടത്തിയ കൂടിക്കാഴ്ചയിൽ, ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള മാർഗ്ഗങ്ങളും പ്രാദേശികവും അന്തർദേശീയവുമായ സുരക്ഷയും സമാധാനവും ഉറപ്പാക്കുന്നതിനുള്ള പരിശ്രമങ്ങളും ചർച്ചാവിഷയമായി. ശൈഖ് ഹമദ് ബിൻ നാസർ ബിൻ ഹമദ് ആൽ ഖലീഫ, ശൈഖ് മുഹമ്മദ് ബിൻ നാസർ ബിൻ ഹമദ് ആൽ ഖലീഫ എന്നിവരും മറ്റ് പ്രതിനിധികളും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
യു.എസ് ഹൗസ് ഓഫ് റെപ്രസെന്റേറ്റീവ്സ് ഫോറിൻ അഫയേഴ്‌സ് കമ്മിറ്റി ചെയർമാൻ ബ്രയാൻ മാസ്റ്റുമായി നടത്തിയ കൂടിക്കാഴ്ചയിൽ, ബഹ്‌റൈനും അമേരിക്കയും തമ്മിലുള്ള ബന്ധം വിവിധ മേഖലകളിൽ ശക്തമായി തുടരുകയാണെന്ന് ശൈഖ് നാസർ എടുത്തുപറഞ്ഞു. സുസ്ഥിരമായ സഹകരണ അടിത്തറയിലാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ഈ തന്ത്രപരമായ പങ്കാളിത്തം നിലനിൽക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ സെനറ്റർമാരായ ലിൻഡ്‌സെ ഗ്രഹാം, ബ്രയാൻ ഷാറ്റ്‌സ് എന്നിവരുമായും അദ്ദേഹം പ്രത്യേക കൂടിക്കാഴ്ചകൾ നടത്തി. ഇരുരാജ്യങ്ങളുടെയും ജനങ്ങളുടെയും ഉന്നമനത്തിനായി ഉഭയകക്ഷി ബന്ധം ഇനിയും കൂടുതൽ ഉയരങ്ങളിലേക്ക് കൊണ്ടുപോകേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം സന്ദർശനവേളയിൽ ഊന്നിപ്പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.