കോസ്വെ പ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്തും

മനാമ: പെരുന്നാള്‍ ദിനങ്ങളിലെ തിരക്ക് പരിഗണിച്ച് കോസ്വെ പ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്താന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ഉന്നത അധികൃതരുടെ യോഗത്തില്‍ തീരുമാനമായി. സൗദി -ബഹ്റൈന്‍ അധികൃതര്‍ തമ്മില്‍ സഹകരണം ശക്തിപ്പെടുത്തുക വഴി തിരക്ക് കുറക്കാനും ക്ളിയറന്‍സിനുള്ള സമയം ലഘൂകരിക്കാനും കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. 
അതുവഴി ചുരുങ്ങിയ സമയത്ത് കൂടുതല്‍ വാഹനങ്ങളെ കടത്തിവിടാന്‍ സാധിക്കും. കിങ് ഫഹദ് കോസ്വെ അതോറിറ്റി ഡയറക്ടര്‍ അബ്ദുറഹ്മാന്‍ ബിന്‍ സഅദ് അല്‍യഹ്യ, ബഹ്റൈന്‍ കസ്റ്റംസ് മേധാവി ശൈഖ് അഹ്മദ് ബിന്‍ ഹമദ് ആല്‍ഖലീഫ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. 
പെരുന്നാള്‍ ഒഴിവ് ദിനങ്ങളിലുണ്ടാകുന്ന തിരക്ക് ജനങ്ങളെ ബാധിക്കാത്ത രൂപത്തിലാക്കുന്നതിനുള്ള കാര്യങ്ങളാണ് മുഖ്യമായും ചര്‍ച്ച ചെയ്തത്. ദിനേന 17,000 ത്തോളം വാഹനങ്ങള്‍ പെരുന്നാളിനോടടുത്ത് കോസ്വെ വഴി കടന്നുപോകാന്‍ സാധ്യതയുണ്ട്. എട്ട് ലൈനുകളിലായി വാഹനങ്ങള്‍ കടത്തിവിടുന്നതിന് കൗണ്ടറുകള്‍ പ്രവര്‍ത്തിപ്പിക്കും. കോസ്വെ അതോറിറ്റിയുടെ പ്രവര്‍ത്തനങ്ങളെ കസ്റ്റംസ് മേധാവി ശ്ളാഘിച്ചു. കൂടുതല്‍ സേവനങ്ങള്‍ നല്‍കാന്‍ കഴിയട്ടെയെന്ന് ആശംസിക്കുകയും ചെയ്തു. 

കോസ്വെ ഗതാഗതം ലൈവ് ആയി കാണാന്‍ സംവിധാനം
മനാമ: സൗദിയില്‍ നിന്ന് ബഹ്റൈനിലേക്ക് റോഡുമാര്‍ഗം വരുന്നവര്‍ക്ക് ഇനി കോസ്വെയിലെ ഗതാഗതത്തിന്‍െറ അവസ്ഥ ലൈവ് ആയി കാണാം. കോസ്വെയിലെ സൗദി പാസ്പോര്‍ട് ഡയറക്ടറേറ്റ് ആണ് യൂട്യൂബ് വഴി ഈ സൗകര്യം ഏര്‍പ്പെടുത്തിയത്. ഇതുവഴി വിവിധ ലൈനുകളിലെ ഗതാഗതം 24മണിക്കൂറും വിലയിരുത്താനാകും. 
റോഡിലെ തിരക്ക് വിലയിരുത്താനും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കാനും ഉദ്യോഗസ്ഥരും ഈ സംവിധാനം ഉപയോഗിക്കും. സമാന സംവിധാനം വിവിധ കേന്ദ്രങ്ങളില്‍ ഏര്‍പ്പെടുത്താന്‍ ആലോചിക്കുന്നതായി സൗദി അധികൃതരെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.