ഇന്ത്യ-ബഹ്റൈന്‍ കുറ്റവാളി കൈമാറ്റ ധാരണാപത്രത്തിന് അംഗീകാരം 

മനാമ: ഇന്ത്യക്കും ബഹ്റൈനുമിടയില്‍ കുറ്റവാളികളെ കൈമാറുന്നതുമായി ബന്ധപ്പെട്ട ധാരണാപത്രത്തില്‍ ഒപ്പുവെക്കുന്നതിന് കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. ആഗോള വിപണിയില്‍ എണ്ണ വിലയിടിവ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ ചെലവ് ചുരുക്കുന്നതിനും വരുമാനം വര്‍ധിപ്പിക്കുന്നതിനുമുള്ള പദ്ധതികള്‍ ശക്തമായി തുടരാന്‍ യോഗം തീരുമാനിച്ചു. കിങ്് ഹമദ് യുനസ്കോ വിദ്യാഭ്യാസ അവാര്‍ഡ് സമ്മാനിച്ചതിന്‍െറ സന്തോഷം യോഗം പങ്കുവെച്ചു. വിദ്യാഭ്യാസ മേഖലയില്‍ ആഗോളതലത്തില്‍ ബഹ്റൈന്‍െറ പേര് ഉയര്‍ത്തിപ്പിടിക്കുന്നതില്‍ അവാര്‍ഡ് വലിയ പങ്ക് വഹിക്കുന്നതായും യോഗം അഭിപ്രായപ്പെട്ടു. 
ശൈഖ് ഈസ റോഡിനും ശൈഖ് ഹമദ് റോഡിനുമിടയിലുള്ള അല്‍ഗൗസ് തീര പ്രദേശം നവീകരിക്കാന്‍ തീരുമാനിച്ചു. സഞ്ചാരികളെ ആകര്‍ഷിക്കുന്നതോടൊപ്പം മത്സ്യബന്ധനത്തിലേര്‍പ്പെടുന്നവര്‍ക്ക് പ്രയോജനപ്പെടുത്താനും സാധിക്കുന്ന തരത്തിലായിരിക്കും നവീകരണം. ഇത് സംബന്ധിച്ച് പഠനം നടത്താന്‍ മന്ത്രാലയ സമിതിയെ കാബിനറ്റ് ചുമതലപ്പെടുത്തി. 
രാജ്യത്തെ സാമ്പത്തിക വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിനും വ്യാപാര മേഖല സജീവമാക്കുന്നതിനുമുള്ള നിര്‍ദേശങ്ങള്‍  ചര്‍ച്ച ചെയ്തു. രാജ്യത്തെ സാമ്പത്തിക വളര്‍ച്ചയില്‍ സ്വകാര്യ മേഖല വഹിക്കുന്ന പങ്ക് വളരെ വലുതായതിനാല്‍ അവരുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് പരിഹരിക്കുന്നതിന് ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി ചെയ്തുകൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങളെ പ്രധാനമന്ത്രി ശ്ളാഘിച്ചു. അപകടസാധ്യത കൂടുതലുള്ള രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് ആഭ്യന്തര മന്ത്രാലയം മുന്നോട്ട് വെച്ച നിര്‍ദേശങ്ങള്‍ സഭ ചര്‍ച്ച ചെയ്തു. 
ആഭ്യന്തര മന്ത്രിയുടെ നിര്‍ദേശങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മന്ത്രാലയ സമിതിക്ക് വിട്ടു. തദ്ദേശീയ വ്യവസായിക ഉല്‍പന്നങ്ങളെ സംരക്ഷിക്കുന്നതിന്‍െറ ഭാഗമായി സമാന ഉല്‍പന്നങ്ങള്‍ ഇറക്കുമതി ചെയ്യുമ്പോള്‍ തീരുവ ഈടാക്കുന്നതിനുള്ള നിര്‍ദേശവും ചര്‍ച്ച ചെയ്ത് അംഗീകരിച്ചു. 
ജി.സി.സി തലത്തില്‍ ഏകീകൃത ഉപഭോക്തൃ സംരക്ഷണ നിയമം കൊണ്ടുവരുന്നതിന്‍െറ ഭാഗമായി വ്യാപാര-വാണിജ്യ-ടൂറിസം മന്ത്രി മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ കാബിനറ്റ് ചര്‍ച്ച ചെയ്തു. 
പ്രായമായവര്‍ക്കും അംഗ പരിമിതര്‍ക്കും മൊബൈല്‍ ട്രീറ്റ്മെന്‍റ് യൂനിറ്റ് ലഭ്യമാക്കണമെന്ന നിര്‍ദേശം ചര്‍ച്ച ചെയ്തു. 
ഗുദൈബിയ പാലസില്‍ ചേര്‍ന്ന കാബിനറ്റ് യോഗത്തില്‍ പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ഖലീഫ അധ്യക്ഷത വഹിച്ചു. മന്ത്രിസഭാ തീരുമാനങ്ങള്‍ സെക്രട്ടറി ഡോ. യാസിര്‍ ബിന്‍ ഈസ അന്നാസിര്‍ വിശദീകരിച്ചു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.