മനാമ: ലോകത്തെങ്ങുമുള്ള നിക്ഷേപകരുടെ ആകര്‍ഷണ കേന്ദ്രമാണ് ബഹ്റൈനെന്ന് കാപിറ്റല്‍ ഗവര്‍ണര്‍ ശൈഖ് ഹിഷാം ബിന്‍ അബ്ദുറഹ്മാന്‍ ആല്‍ഖലീഫ പറഞ്ഞു. കഴിഞ്ഞ ദിവസം തന്‍െറ വാരാന്ത മജ്ലിസില്‍ പൗരപ്രമുഖര്‍, എം.പിമാര്‍, സ്വദേശി-ഗള്‍ഫ് വ്യവസായ പ്രമുഖര്‍, മതപണ്ഡിതന്മാര്‍, സാമ്പത്തിക വിദഗ്ധര്‍ എന്നിവരെ സീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമ്പത്തികരംഗത്ത് ബഹ്റൈന്‍ ഏറെ നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ട്. പുതിയ സംരംഭങ്ങളും പദ്ധതികളും തുടങ്ങാനും വിജയിപ്പിക്കാനും മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇവിടെ സാധ്യത കൂടുതലാണ്. സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഒരു പോലെ നിക്ഷേപമേഖലയില്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ ഭരണകൂടം പ്രതിജ്ഞാബദ്ധമാണ്. വിദേശികള്‍ക്ക് 100 ശതമാനം മുതല്‍മുടക്കില്‍ സംരംഭങ്ങള്‍ തുടങ്ങാമെന്ന മന്ത്രിസഭയുടെ പുതിയ തീരുമാനം ഈ രംഗത്ത് വലിയ മാറ്റങ്ങള്‍ ഉണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്ത് വിവിധ മേഖലയില്‍ വന്‍ പദ്ധതികളും സംരംഭങ്ങളും പുതുതായി ആരംഭിച്ചിട്ടുണ്ട്. സാമ്പത്തികം, കല, സംസ്കാരം, വ്യാപാരം തുടങ്ങിയ മേഖലകള്‍ക്ക് രാജ്യത്തിന്‍െറ തലസ്ഥാനമെന്ന നിലയില്‍ മനാമ വലിയ പ്രാധാന്യമാണ് നല്‍കുന്നത്. ഈ രംഗങ്ങളില്‍, ഇതരഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ മനാമക്ക് പ്രത്യേക സ്ഥാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കാപിറ്റല്‍ ഗവര്‍ണറുടെ വാരാന്ത മജ്ലിസ് അഭിപ്രായ പ്രകടനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കുമുള്ള വേദിയായി മാറിയെന്ന് പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. എല്ലാ മേഖലയിലുള്ളവരെയും പരിഗണിക്കുന്നതിനുള്ള മാതൃകയായി അവര്‍ മജ്ലിസിനെ വിശേഷിപ്പിച്ചു. പൗരന്മാരുടെയും പ്രദേശവാസികളുടെയും വിഷയങ്ങള്‍ പരിഹരിക്കുന്നതില്‍ ഗവര്‍ണര്‍ക്ക് കീഴില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ ശ്ളാഘനീയമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.