സാഹോദര്യത്തി‍െൻറ പ്രവാസി മാതൃക

കഴിഞ്ഞ ദിവസം സുഹൃത്തും സാമൂഹിക പ്രവർത്തകനുമായ ജോൺ ഗിൽബർട്ട് കോട്ടയം - എറണാകുളം ഭാഗത്തെ പ്രവർത്തകരുമൊത്ത് നോമ്പ് തുറക്കാൻ ക്ഷണിച്ചിരുന്നു. പഴയ ഐഡിയൽ സ്കൂളിൽ നടന്ന നോമ്പ് തുറയുടെ ആദ്യഭാഗമായ ഈത്തപ്പഴം, വെള്ളം, ലഘുകടികൾ ഒന്നിച്ച് കഴിച്ചശേഷം നമസ്കാര സ്ഥലത്ത് അതിനായി കാർപറ്റ് വിരിക്കുന്നത് ഹൈന്ദവ- ക്രിസ്ത്യൻ വിഭാഗത്തിൽപെട്ടവർ അടക്കമുള്ള പ്രവർത്തകരായിരുന്നു. ഇത് ഇവിടെ മാത്രമല്ല, ഓരോ ബാച്ച്ലർ മുറികളിൽ നിത്യവും നടക്കുന്ന സാഹോദര്യത്തി‍െൻറ ഭാഗവുമാണ്. ഈ വർഷത്തെ നോമ്പുകാലത്തു തന്നെ, വിഷുവും ഈസ്റ്ററും കടന്നുവരുന്നുവെന്ന പ്രത്യേകതയുമുണ്ട്. ഈ മൂന്നു വിശേഷ ദിനങ്ങളും പ്രവാസലോകം ഒന്നിച്ച് ആഘോഷിക്കാൻ ഒരുങ്ങുകയാണ്. ഈ മൂന്നു ദിനങ്ങളെയും കോർത്തിണക്കി നോമ്പ്-വിഷു-ഈസ്റ്റർ ഒന്നിച്ച് ചേർത്തുള്ള നോമ്പ് തുറയും മറ്റു പരിപാടികൾക്കും ക്ഷണിച്ചിരിക്കുകയാണ് വിപിൻ മേപ്പയൂരി‍െൻറ നേതൃത്വത്തിലുള്ള ഇൻ കാസ് പ്രവർത്തകർ. സൗഹൃദങ്ങൾക്ക് യഥാർഥ നിറം നൽകുന്നവരാണ് എന്നും പ്രവാസികൾ.

കോവിഡി‍െൻറ മുമ്പു വരെ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ആയിരക്കണക്കിന് ആളുകൾ പങ്കെടുക്കുന്ന ഇഫ്താർ പാർട്ടികൾ സർവസാധാരണമായിരുന്നു. കെ.എം.സി.സി, സി.ഐ.സി, ഇസലാഹി സെൻറർ, ഇസ്ലാമിക് സെൻറർ എന്നിവയുടെ കീഴിലും മറ്റു സാമൂഹിക സാംസ്കാരിക രംഗത്തെ സംഘടനകളുടെ കീഴിലും ഇത്തരം നോമ്പുതുറകൾ നടത്തിപ്പോന്നു. കോവിഡ് എല്ലാറ്റിനെയും ബാധിച്ചപോലെ സമൂഹ നോമ്പുതുറകളെയും ബാധിച്ചു. മനുഷ്യൻ സാമൂഹിക ജീവിയെന്ന നിർവചനം മാറ്റി എഴുതി മനുഷ്യൻ സാമൂഹിക അകലം പാലിക്കേണ്ട ജീവി എന്ന തലത്തിലേക്കു വന്ന കോവിഡ് കാലത്ത് മറ്റു മാർഗങ്ങളില്ലല്ലോ. എന്നാൽ, ഈ വിഷമഘട്ടത്തിൽ പ്രവാസികൾ മാറിനിൽക്കുകയല്ല കൂടുതൽ കർമനിരതരായി ഓരോ ആവശ്യക്കാരന്‍റെയും വീട്ടുപടിക്കലും ഇഫ്താറിനും സുഹൂറിനുമൊക്കെ ഭക്ഷണങ്ങൾ നേരിട്ട് എത്തിക്കുകയായിരുന്നു.

ഈ രംഗത്ത് ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തിയ ഖത്തർ സ്പർശത്തി‍െൻറ പ്രവർത്തനങ്ങൾ പ്രത്യേകം പരാമർശിക്കേണ്ടതാണ്. 98.6 റേഡിയോ മാർക്കറ്റിങ് ഹെഡ് നൗഫൽ അബ്ദുൽ റഹ്മാ‍െൻറ നേതൃത്വത്തിൽ സ്ത്രീകൾ അടക്കമുള്ള വലിയൊരു സംഘം നൂറു കണക്കിന് ആളുകൾക്ക് റമദാൻ അവസാനിക്കുന്നതു വരെ ഖത്തറി‍െൻറ മുക്കുമൂലകളിൽ ആവശ്യക്കാർക്ക് റമദാൻ ഗിഫ്റ്റ് ബോക്സുകൾ വിതരണം ചെയ്തു. ഈ വർഷവും പ്രവർത്തനം തുടരുകയാണ്. അതുപോലെ കാലങ്ങളായി ഖത്തറിൽ രക്തദാനത്തിൽ മുന്നിൽ നിൽക്കുന്ന മലയാളി സമൂഹം നോമ്പ് കാലത്തും ഈ പുണ്യപ്രവൃത്തി ചെയ്യുന്നത് രണ്ടു പതിറ്റാണ്ടായ എ‍െൻറ പ്രവാസത്തിൽ അനുഭവവേദ്യമാണ്. ജീവകാരുണ്യ പ്രവർത്തനങ്ങൾ കാര്യക്ഷമമായി എങ്ങനെയായിരിക്കണമെന്ന് ലോക മാതൃക സൃഷ്ടിക്കുന്ന ഖത്തർ റമദാൻ കാലത്ത് നടത്തുന്ന പ്രവർത്തനങ്ങൾ നിസ്തുലമാണ്. കോവിഡിന് മുമ്പുവരെ ഖത്തറിന്റെ എല്ലായിടങ്ങളിലും ഉണ്ടായിരുന്ന റമദാൻ ടെൻറിൽനിന്ന് ഭക്ഷണം കഴിക്കാത്ത മലയാളികൾ വിരളമായിരിക്കും. ലോകത്തി‍െൻറ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആളുകൾ ഒന്നിച്ചുള്ള ഇത്തരം ഇഫ്താറുകൾ മാനവിക ഐക്യത്തി‍െൻറ പ്രതീകങ്ങളാണ്.

പ്രവാസത്തിലെ റമദാൻ നോമ്പ് ഓർമകൾ വായനക്കാർക്കും പങ്കുവെക്കാം. നിങ്ങളുടെ കുറിപ്പുകൾ 'ഗൾഫ് മാധ്യമം' നോമ്പ് വിശേഷത്തിലേക്ക് അയക്കൂ... ഇ -മെയിൽ: qatar@gulfmadhyamam.net, വാട്സ് ആപ്: 55284913

Tags:    
News Summary - Expatriate model of brotherhood-Ramadan memories

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.