'ഒരു ഇഡലി കഥ'; ഇന്തോനേഷ്യൻ വിഭവം ദക്ഷിണേന്ത്യയുടെ പ്രഭാതഭക്ഷണമായി മാറിയത് എങ്ങനെ!

നമ്മുടെയൊക്കെ രാവിലെകൾക്ക് ഇഡലിയും നല്ല ചൂട് സാമ്പാറും തേങ്ങാച്ചമ്മന്തിയും കൂട്ടിയുള്ള ആ ഒരു കോമ്പിനേഷൻ തരുന്ന സുഖം അതൊന്ന് വേറെ തന്നെയാണ്. ദഹിക്കാൻ എളുപ്പമുള്ളതും പോഷകഗുണങ്ങൾ നിറഞ്ഞതുമായ ഈ വിഭവം ഇന്ന് ദക്ഷിണേന്ത്യക്കാരുടെ മാത്രമല്ല, ലോകമെമ്പാടുമുള്ള ഭക്ഷണപ്രേമികളുടെ പ്രിയപ്പെട്ട വിഭവമാണ്. എന്നാൽ നമ്മൾ പൂർണമായും ഇന്ത്യൻ എന്ന് വിശ്വസിക്കുന്ന ഈ പഞ്ഞിപോലെയുള്ള ഇഡലിയുടെ ജനനം ഇന്ത്യയിലല്ല, മറിച്ച് ഇന്തോനേഷ്യയിലാണെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? അതെ, ചരിത്രരേഖകൾ വിരൽ ചൂണ്ടുന്നത് ഇഡലിയുടെ ഇന്തോനേഷ്യൻ ബന്ധത്തിലേക്കാണ്.

ഭക്ഷണ ചരിത്രകാരന്മാർ പറയുന്നത് അനുസരിച്ച്, നൂറ്റാണ്ടുകൾക്ക് മുൻപ് ഇന്തോനേഷ്യയിൽ 'കെഡ്‌ലി' എന്ന് വിളിക്കുന്ന, പുളിപ്പിച്ച അരി ഉപയോഗിച്ച് ആവിയിൽ വേവിച്ചെടുക്കുന്ന ഒരു തരം പലഹാരം ഉണ്ടായിരുന്നു. അക്കാലത്ത് ഇന്തോനേഷ്യയുമായി വ്യാപാരബന്ധത്തിലേർപ്പെട്ടിരുന്ന ഇന്ത്യൻ വ്യാപാരികളിലൂടെയോ അല്ലെങ്കിൽ അവിടെ ഭരിച്ചിരുന്ന ഹിന്ദു രാജാക്കന്മാരുടെ കൊട്ടാരങ്ങളിലെ പാചകക്കാരിലൂടെയോ ആകാം ഈ പാചകരീതി ഇന്ത്യയിലേക്ക് എത്തിയത്. പിന്നീട് നമ്മുടെ നാട്ടിലെ പാചകവിദഗ്ദ്ധർ ഈ വിദ്യയിൽ പ്രാദേശികമായ ചില മാറ്റങ്ങൾ വരുത്തുകയും ഉഴുന്ന് കൂടി ചേർത്തതോടെ ഇന്ന് നമ്മൾ കഴിക്കുന്ന പഞ്ഞിപോലെയുള്ള മൃദുവായ ഇഡലി രൂപപ്പെടുകയും ചെയ്തു.

പന്ത്രണ്ടാം നൂറ്റാണ്ടിലെ 'മാനസൊല്ലാസ' പോലുള്ള പുരാതന ഇന്ത്യൻ ഗ്രന്ഥങ്ങളിൽ 'ഇഡലിഗെ' എന്നൊരു വിഭവത്തെക്കുറിച്ച് പരാമർശിക്കുന്നുണ്ടെങ്കിലും, അതിൽ ഇന്നത്തെപ്പോലെ അരിയും ഉഴുന്നും ചേർത്തുള്ള പുളിപ്പിക്കൽ രീതികൾ ഉണ്ടായിരുന്നില്ല. കാലക്രമേണ, അറബ് വ്യാപാരികളുടെ വരവോടെ പുളിപ്പിക്കൽ പ്രക്രിയ കൂടുതൽ ജനപ്രിയമായി. അങ്ങനെ വിദേശത്ത് നിന്ന് കടൽ കടന്നെത്തിയ ഒരു സാങ്കേതികവിദ്യയും നമ്മുടെ നാട്ടിലെ തനത് ചേരുവകളും ഒത്തുചേർന്നപ്പോൾ ഇഡലിക്ക് ഒരു പുതിയ മുഖം ലഭിക്കുകയായിരുന്നു.

ഇന്ന് ദക്ഷിണേന്ത്യൻ സംസ്കാരത്തിന്റെ തന്നെ ഭാഗമാണ് ഇഡലി. കേരളത്തിലും തമിഴ്‌നാട്ടിലും കർണാടകയിലുമെല്ലാം പ്രഭാതഭക്ഷണത്തിലെ രാജാവാണ് ഇഡലി എങ്കിലും ഓരോ സ്ഥലത്തും ഇത് വിളമ്പുന്ന രീതിയിൽ വ്യത്യാസങ്ങളുണ്ട്. തമിഴ്‌നാട്ടിൽ വിശേഷദിവസങ്ങളിലും ഉത്സവങ്ങളിലും അതിഥികളെ സൽക്കരിക്കാൻ ഇഡലി പ്രധാന പങ്കുവഹിക്കുമ്പോൾ, കർണാടകയിൽ ഇത് പലതരം പൊടികളും ചട്നികളും ചേർത്താണ് ആസ്വദിക്കുന്നത്. കേവലം ഒരു ആഹാരമെന്നതിലുപരി, സ്നേഹത്തിന്റെയും ഒത്തുചേരലിന്റെയും പ്രതീകം കൂടിയാണ് ഈ വിഭവം.

രുചിയിൽ മാത്രമല്ല, ആരോഗ്യത്തിന്റെ കാര്യത്തിലും ഇഡ്ഡലി ഏറെ മുന്നിലാണ്. അരിയും ഉഴുന്നും ചേരുമ്പോൾ ശരീരത്തിന് ആവശ്യമായ കാർബോഹൈഡ്രേറ്റുകളും പ്രോട്ടീനും കൃത്യമായ അളവിൽ ലഭിക്കുന്നു. ഇത് പുളിപ്പിച്ച് ഉണ്ടാക്കുന്നതുകൊണ്ട് തന്നെ കുടലിന്റെ ആരോഗ്യത്തിന് ഉത്തമമായ പ്രോബയോട്ടിക്സ് ഇതിൽ അടങ്ങിയിട്ടുണ്ട്. എണ്ണ ഒട്ടും ചേർക്കാതെ ആവിയിൽ വേവിച്ചെടുക്കുന്നതിനാൽ ശരീരഭാരം കുറക്കാൻ ആഗ്രഹിക്കുന്നവർക്കും ഹൃദയാരോഗ്യം സംരക്ഷിക്കുന്നവർക്കും ധൈര്യമായി കഴിക്കാവുന്ന ഒന്നാണിത്. വിദേശത്തുനിന്നും തുടങ്ങി ദക്ഷിണേന്ത്യൻ അടുക്കളകളിൽ പൂർണ്ണതയിലെത്തിയ ഇഡലിയുടെ ഈ യാത്ര ഭക്ഷണത്തിന് അതിരുകളില്ലെന്ന് നമ്മെ വീണ്ടും ഓർമ്മിപ്പിക്കുന്നു.

Tags:    
News Summary - How an Indonesian dish became a South Indian breakfast staple

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-06-15 10:27 GMT