മെസ്സിയെയും, അർജന്റീനയേയും നിലനിർത്തണം, അതിനായി ഞങ്ങളെ ചതിച്ചു'; പൊട്ടിത്തെറിച്ച് ഈജിപ്ത് പരിശീലകൻ

അറ്റ്‌ലാന്റ: ലോകകപ്പ് പ്രീക്വാർട്ടറിൽ അർജന്റീനയോട് പൊരുതി തോറ്റതിന് പിന്നാലെ ഫിഫയ്‌ക്കെതിരെയും റഫറിയിങ്ങിനെതിരെയും രൂക്ഷവിമർശനവുമായി ഈജിപ്ത് പരിശീലകൻ ഹൊസാം ഹസ്സൻ. അറ്റ്‌ലാന്റയിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് മുന്നിട്ടുനിന്ന ശേഷമാണ് ഈജിപ്ത് 3-2 എന്ന സ്കോറിന് നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയോട് പരാജയപ്പെട്ടത്. എന്നാൽ കളിക്കളത്തിലെ പ്രകടനത്തേക്കാൾ ഉപരി, മാച്ച് ഒഫീഷ്യലുകളുടെ പക്ഷപാതപരമായ തീരുമാനങ്ങളാണ് തങ്ങളുടെ തോൽവിക്ക് കാരണമായതെന്ന് ഹൊസാം ഹസ്സൻ തുറന്നടിച്ചു. ലയണൽ മെസ്സിയെയും അർജന്റീനയെയും ടൂർണമെന്റിൽ നിലനിർത്താൻ ഫിഫയും റഫറിമാരും വഴിവിട്ട സഹായങ്ങൾ നൽകിയെന്നും അദ്ദേഹം ആരോപിച്ചു.

മത്സരത്തിൽ ഈജിപ്ത് 1-0 ന് മുന്നിട്ടുനിൽക്കുമ്പോഴാണ് മൊസ്തഫ സിക്കോയിലൂടെ വലകുലുക്കി ലീഡ് ഉയർത്താനുള്ള മികച്ചൊരു അവസരം ലഭിച്ചത്. എന്നാൽ വളരെ മുൻപ് നടന്നൊരു ഫൗൾ ചൂണ്ടിക്കാട്ടി വാർ ഇടപെടലിലൂടെ റഫറി ഫ്രാൻസ്വ ലെറ്റെക്‌സിയർ ആ ഗോൾ നിഷേധിച്ചു. പിന്നീട് സികോയിലൂടെ തന്നെ ഈജിപ്ത് ലീഡ് രണ്ടാക്കി ഉയർത്തിയെങ്കിലും, അർജന്റീന ശക്തമായി തിരിച്ചടിക്കുകയായിരുന്നു. ക്രിസ്റ്റ്യൻ റൊമേറോയിലൂടെ ആദ്യ ഗോൾ മടക്കിയ അർജന്റീനയ്ക്കായി, ആദ്യ പകുതിയിൽ പെനാൽറ്റി പാഴാക്കിയ ലയണൽ മെസ്സി സമനില ഗോൾ നേടി. എന്നാൽ എൻസോ ഫെർണാണ്ടസ് അർജന്റീനയുടെ വിജയഗോൾ നേടുന്നതിന് തൊട്ടുമുമ്പ് ഈജിപ്ത് താരത്തെ ബോക്സിൽ ഫൗൾ ചെയ്തതിന് പെനാൽറ്റി അനുവദിക്കാതിരുന്നതാണ് ഹസ്സനെ കൂടുതൽ ചൊടിപ്പിച്ചത്.

'കടുത്ത നിർഭാഗ്യം എന്നൊന്നും പറഞ്ഞ് ഇതിനെ ന്യായീകരിക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. ഇന്ന് ഞങ്ങൾ വഞ്ചിക്കപ്പെടുകയായിരുന്നു; കടുത്ത അനീതിയാണ് ഞങ്ങൾക്ക് നേരിടേണ്ടി വന്നത്. കളിക്കളത്തിൽ ഒരു തരത്തിലുള്ള ബഹുമാനമോ ഫെയർ പ്ലേയോ ഞങ്ങൾ കണ്ടില്ല. വ്യക്തമായ ഒരു പെനാൽറ്റി നിഷേധിച്ചു, അത് വാർ പരിശോധിക്കാൻ പോലും തയ്യാറായില്ല. രണ്ടാമത്തെ ഗോൾ അവിശ്വസനീയമാംവിധം റദ്ദാക്കി. എതിർ താരം ഹംദി ഫാത്തിയുടെ ജേഴ്സി വലിക്കുന്ന ദൃശ്യങ്ങൾ എല്ലാവരും കണ്ടിട്ടും വാർ അത് കണ്ടില്ലെന്ന് നടിച്ചു," ഹസ്സൻ മാധ്യമങ്ങളോട് പറഞ്ഞു. മത്സരശേഷം റഫറിയുമായി വാക്കേറ്റത്തിലേർപ്പെട്ട ഹസ്സൻ, ഫ്രഞ്ച് റഫറിയായ ലെറ്റെക്‌സിയറെ ഈ മത്സരത്തിനായി നിയമിച്ചതിലെ അനൗചിത്യവും ചോദ്യം ചെയ്തു. 2022 ലോകകപ്പ് ഫൈനലിന് ശേഷം ഫ്രാൻസും അർജന്റീനയും തമ്മിലുള്ള വൈര്യം നിലനിൽക്കെ, ഫ്രഞ്ച് റഫറിയെ നിയമിച്ചതിൽ ഈജിപ്ത് ഫുട്ബാൾ അസോസിയേഷൻ നേരത്തെ തന്നെ ആശങ്ക പ്രകടിപ്പിച്ചിരുന്നതായും അദ്ദേഹം വ്യക്തമാക്കി.

ലോക ചാമ്പ്യന്മാരെയും മെസ്സിയെയും ടൂർണമെന്റിൽ നിലനിർത്താൻ ചിലർ ആഗ്രഹിക്കുന്നുണ്ടെന്നും, അതിനായി കളത്തിന് പുറത്തുനിന്നുള്ള ബാഹ്യ ഇടപെടലുകൾ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ഫിഫയുടെ കളി സമയക്രമീകരണത്തെയും ഹസൻ രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. ഉച്ചയ്ക്ക് 12 മണിക്ക് മത്സരം വെച്ചവർക്ക് ഫുട്ബാളിനെക്കുറിച്ച് യാതൊരു ചുക്കും അറിയില്ലെന്നും, ഉച്ചയ്ക്ക് ആളുകൾ ഭക്ഷണം കഴിക്കാനും വിശ്രമിക്കാനുമാണ് പോകുന്നതെന്നും അദ്ദേഹം പരിഹസിച്ചു. കളിക്കാർ രാവിലെ 7:30 ന് ഭക്ഷണം കഴിക്കണമെന്നാണോ അധികൃതർ കരുതുന്നതെന്നും അദ്ദേഹം ചോദിച്ചു.

തങ്ങളുടെ ഭൂരിഭാഗം താരങ്ങളും യൂറോപ്യൻ ലീഗുകളിൽ കളിക്കുന്നവരല്ലെങ്കിലും, ഈജിപ്ഷ്യൻ പ്രാദേശിക ലീഗുകളിൽ നിന്നുള്ള താരങ്ങളെ വെച്ച് ലോക ചാമ്പ്യന്മാർക്കെതിരെ പുറത്തെടുത്ത പോരാട്ടവീര്യത്തിൽ തനിക്ക് അതിയായ അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോകകപ്പിലെ റഫറിയിങ്ങിലും നീതിബോധത്തിലും വിശ്വാസം നഷ്ടപ്പെട്ടെന്നും, ഇതിൽ പ്രതിഷേധിച്ച് ടൂർണമെന്റിലെ ബാക്കി മത്സരങ്ങൾ താൻ കാണില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ടുമാണ് ഹൊസാം ഹസ്സൻ വാർത്താസമ്മേളനം അവസാനിപ്പിച്ചത്. ഈജിപ്ത് താരം മൊസ്തഫ സിക്കോയും പരിശീലകന്റെ വാക്കുകളെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്. തങ്ങൾക്കനുകൂലമായ തീരുമാനങ്ങളെല്ലാം റഫറി ബോധപൂർവ്വം അട്ടിമറിക്കുകയായിരുന്നുവെന്നാണ് സിക്കോയുടെ ആരോപണം.

Tags:    
News Summary - "We Were Cheated": Egypt Coach Hossam Hassan Blasts FIFA and Referees

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.