അറ്റ്‌ലാന്റ: ഫുട്ബാൾ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച തിരിച്ചുവരവുകളിലൊന്നിനാണ് അറ്റ്‌ലാന്റയിലെ മെഴ്സിഡസ് ബെൻസ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. പരാജയം മുഖാമുഖം കണ്ട നിമിഷത്തിൽ നിന്ന്, അവസാന 11 മിനിറ്റിൽ മൂന്ന് ഗോളുകൾ അടിച്ചുകൂട്ടി ലോകചാമ്പ്യന്മാരായ അർജന്റീന ഈജിപ്തിനെ തകർത്ത് ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു (3-2) മെസ്സിപ്പടയുടെ വിജയം. നായകൻ ലയണൽ മെസ്സിയുടെ കണ്ണീരോടെ തുടങ്ങിയ മത്സരം ഒടുവിൽ മെസ്സിയുടെയും സംഘത്തിന്റെയും ആനന്ദക്കണ്ണീരിലാണ് അവസാനിച്ചത്.
മത്സരത്തിന്റെ ആദ്യ പകുതി മുതൽ സമ്പൂർണ്ണ ആധിപത്യം പുലർത്തിയത് ഫറവോകൾ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈജിപ്തായിരുന്നു. 15-ാം മിനിറ്റിൽ യാസർ ഇബ്രാഹിമിലൂടെ അവർ അക്കൗണ്ട് തുറന്നു. കോർണറിൽ നിന്ന് മർവാൻ അതിയ നൽകിയ ക്രോസ് കിടിലനൊരു ഹെഡറിലൂടെ ഇബ്രാഹിം വലയിലാക്കി. ഗോൾ മടക്കാൻ അർജന്റീന കിണഞ്ഞു ശ്രമിക്കുന്നതിനിടെ 19-ാം മിനിറ്റിൽ ടാഗ്ലിയാഫിക്കോയെ ബോക്സിൽ വീഴ്ത്തിയതിന് അർജന്റീനയ്ക്ക് അനുകൂലമായി റഫറി പെനാൽറ്റി വിധിച്ചു. എന്നാൽ കിക്കെടുത്ത ലയണൽ മെസ്സിക്ക് പിഴച്ചു. ഈ ലോകകപ്പിൽ മെസ്സി നഷ്ടപ്പെടുത്തുന്ന രണ്ടാമത്തെ പെനാൽറ്റിയായിരുന്നു ഇത്. ആദ്യ പകുതിയിലുടനീളം ഈജിപ്ത് ഗോൾകീപ്പർ മുസ്തഫ ഷൊബൈയറിന്റെ അവിശ്വസനീയമായ സേവുകൾ കൂടിയായപ്പോൾ അർജന്റീന കടുത്ത പ്രതിരോധത്തിലായി.
രണ്ടാം പകുതിയിൽ സമനില ഗോളിനായി അർജന്റീന സർവ്വ സന്നാഹങ്ങളുമായി ആക്രമണം അഴിച്ചുവിടുന്നതിനിടെയാണ് ഫറവോകളുടെ രണ്ടാം ഗോളെത്തിയത്. 67-ാം മിനിറ്റിൽ പ്രതിരോധത്തിലെ പിഴവ് മുതലെടുത്ത് ഈജിപ്ത് നടത്തിയ കൗണ്ടർ അറ്റാക്കിൽ നിന്നായിരുന്നു ഗോൾ. മുഹമ്മദ് സലാഹ് നൽകിയ പന്ത് പകരക്കാരനായെത്തിയ ഹൈസം ഹസൻ ബോക്സിലേക്ക് നൽകിയപ്പോൾ മുസ്തഫ സിക്കോയ്ക്ക് അത് ലക്ഷ്യത്തിലെത്തിക്കേണ്ട ചുമതല മാത്രമേ ഉണ്ടായിരുന്നുള്ളൂ. 58-ാം മിനിറ്റിൽ സികോ നേടിയ മറ്റൊരു ഗോൾ വാർ പരിശോധനയിൽ ഓഫ്‌സൈഡാണെന്ന് കണ്ടെത്തി റദ്ദാക്കിയിരുന്നു.
രണ്ട് ഗോളിന് പിന്നിട്ട് നിൽക്കുമ്പോഴും പരാജയം സമ്മതിക്കാൻ ലയണൽ സ്കലോണിയും സംഘവും തയ്യാറായിരുന്നില്ല. സ്കലോണി വരുത്തിയ മാറ്റങ്ങൾക്കൊപ്പം നായകൻ മെസ്സി തന്റെ വിശ്വരൂപം പുറത്തെടുത്തതോടെ കളി മാറി. 79-ാം മിനിറ്റിൽ വലതു പാർശ്വത്തിൽ നിന്നും മെസ്സി അളന്നുമുറിച്ചു നൽകിയ പാസ് തകർപ്പനൊരു ഹെഡറിലൂടെ ക്രിസ്റ്റ്യൻ റൊമേറോ ഈജിപ്ഷ്യൻ വലയിലെത്തിച്ചു. ഈ ഗോളോടെ അർജന്റീനയ്ക്ക് ജീവൻ വെച്ചു. തൊട്ടുപിന്നാലെ 83-ാം മിനിറ്റിൽ ഗോൺസാലോ മോണ്ടിയൽ നൽകിയ പാസിൽ നിന്ന് തന്റെ ട്രേഡ്മാർക്ക് ഇടങ്കാലൻ ഷോട്ടിലൂടെ മെസ്സി അർജന്റീനയെ ഒപ്പമെത്തിച്ചു.
മത്സരം എക്സ്ട്രാ ടൈമിലേക്ക് നീങ്ങുമെന്ന് ഉറപ്പിച്ച സമയത്താണ് മെസ്സിപ്പട വിജയഗോൾ സ്വന്തമാക്കിയത്. ഇഞ്ചുറി ടൈമിന്റെ രണ്ടാം മിനിറ്റിൽ (90+2) വലതുവിങ്ങിൽ നിന്നും ലൗട്ടാരോ മാർട്ടിനസ് നൽകിയ ക്രോസ് ഉയർന്നുചാടി എൻസോ ഫെർണാണ്ടസ് ഹെഡറിലൂടെ വലയിലാക്കിയപ്പോൾ സ്റ്റേഡിയം പൊട്ടിത്തെറിച്ചു. അവസാന വിസിൽ മുഴങ്ങിയപ്പോൾ ആശ്വാസത്തോടെ കരയുന്ന മെസ്സിയെയും അർജന്റീന താരങ്ങളെയുമാണ് മൈതാനത്ത് കണ്ടത്. പൊരുതി വീണ ഈജിപ്ഷ്യൻ താരങ്ങളെ ആശ്വസിപ്പിക്കാനും അർജന്റീന താരങ്ങൾ മറന്നില്ല. മുൻ ലിവർപൂൾ സഹതാരങ്ങളായ അലക്സിസ് മാക് അലിസ്റ്ററും മുഹമ്മദ് സലാഹും ജഴ്സി കൈമാറിയാണ് മൈതാനം വിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.