ന്യൂയോർക്ക്: സ്വന്തം നാട്ടുകാർക്ക് മുന്നിൽ ആസ്ട്രേലിയക്കെതിരെ ഏകപക്ഷീയമായ രണ്ടുഗോൾ വിജയം നേടിയ അമേരിക്ക ഗ്രൂപ്പ് ഡിയിൽനിന്ന് നോക്കൗട്ട് റൗണ്ടിലേക്ക് പ്രവേശനം ഉറപ്പിച്ചു. പതിനൊന്നാം മിനിറ്റിൽ കാമറോൺ ബർഗസിന്റെ സെൽഫ് ഗോളിലൂടെ ആസ്ട്രേലിയ ലീഡ് വഴങ്ങി. ലീഡ് നേടിയ ആവേശത്തിൽ കൂടുതൽ ഉണർന്നുകളിച്ച അമേരിക്ക ഏത് നിമിഷവും ലീഡുയർത്തുമെന്ന് തോന്നിച്ചു. രണ്ട് വിങ്ങിലൂടെയും ഇരച്ചുകയറിയ എയ്ഡൻ ഒ നെയിലിനെയും സെർജിനോ ഡെസ്റ്റും റിക്കാർഡോ പെപ്പിയും ആസ്ട്രേലിയൻ പ്രതിരോധ നിരക്ക് പണിയുണ്ടാക്കി.
തമിഴ്നാട്ടിൽ വേരുകളുള്ള നിഷാൻ വേലുപിള്ള ആസ്ട്രേലിയക്കായി ഗ്രൗണ്ടിലിറങ്ങി. ആദ്യ പകുതി അവസാനിക്കാൻ മിനിറ്റുകൾ ബാക്കിയുള്ളപ്പോൾ യു.എസ്.എയുടെ അലക്സ് ഫ്രീമാൻ ഉഗ്രൻ ഹെഡർ ഗോളിലൂടെ ലീഡുയർത്തി. അടുത്ത മിനിറ്റിൽ ആസ്ട്രേലിയ രണ്ട് കളിക്കാരെ മാറ്റി. മുഹമ്മദ് ടോറെക്ക് പകരം നെസ്റ്റോറി ഇറാൻകുൻഡയെയും നിഷാൻ വേലുപിള്ളക്ക് പകരം കോണോർ മെറ്റ്കാൽഫിനെയുമാണ് ഇറക്കിയത്.
കളിയുടെ എല്ലാ മേഖലയിലും അമേരിക്കയാണ് മികച്ചുനിന്നത്. 70 ശതമാനവും പന്ത് അവരുടെ കാലുകളിലായിരുന്നു. പാസുകളുടെ എണ്ണത്തിലും കൃത്യതയിലും ഗോളിലേക്ക് പായിച്ച ഷോട്ടുകളിലും യു.എസ്.എക്ക് അടുത്തെത്താൻ മഞ്ഞക്കുപ്പായക്കാർക്ക് കഴിഞ്ഞില്ല.
അവസാന ഭാഗത്തോടടുത്തപ്പോൾ അമേരിക്ക ലീഡിൽ കടിച്ചുതൂങ്ങാൻ പ്രതിരോധത്തിലേക്കിറങ്ങിയത് കളി വിരസമാക്കി. ആദ്യ മത്സരത്തിൽ തുർക്കിയയെ 2 -0ത്തിന് തോൽപിച്ച ആസ്ട്രേലിയക്ക് അടുത്ത കളിയിൽ പരാഗ്വെയെ തോൽപിച്ചാൽ നോക്കൗണ്ട് റൗണ്ടിലേക്ക് മുന്നേറാം. യു.എസ്.എ ആദ്യ മത്സരത്തിൽ പരാഗ്വെയെ 4 -1നാണ് തോൽപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.