മെക്സികോ സിറ്റി: ലോകകപ്പ് വേദികളിലൊന്നായ മെക്സികോയിലെ അസ്റ്റകയുടെ പരിസരങ്ങളിൽ പുതിയൊരാളാണ് താരം. കളിക്കാരും ഫുട്ബാൾ ഒഫീഷ്യലുകളും വി.ഐ.പി കാണിയുമല്ലാത്ത ഒരാൾ. കൂളിങ് ഗ്ലാസും, മെക്സികോയുടെ പച്ചനിറത്തിലെ ജഴ്സിയുമണിഞ്ഞ് ഒരു സൈക്കിളിനു പിന്നിലായി ഉദ്ഘാടന മത്സരത്തിനെത്തിയതുമുതൽ അവൻ ഫുട്ബാൾ നഗരിയിലെ താരമാണ്. ഒസിറ്റോ എന്ന പേരുകാരനായ പട്ടിക്കുട്ടി. മെക്സികോ നഗരത്തിലെ തെരുവ് കച്ചവടക്കാരനായ ജോർജ് റേഞ്ചലിന്റെ പൊന്നോമനയാണ് ഒസിറ്റോ. കഴിഞ്ഞ രണ്ടു വർഷമായി ജോർജ് റേഞ്ചലിന്റെ നഗരയാത്രകളിൽ കൂട്ടായി, സൈക്കിളിനു പിന്നിൽ തയാറാക്കിയ പ്രത്യേക കൂട്ടിൽ ഒസിറ്റോയുണ്ട്. ലോകകപ്പ് എത്തിയപ്പോൾ, ഫുട്ബാൾ കമ്പക്കാരൻ കൂടിയായ ജോർജ് തന്റെ വളർത്തുമൃഗത്തെയും അണിയിച്ചൊരുക്കി. സൺഗ്ലാസും, മെക്സികോ ജഴ്സിയിൽ കുട്ടിയുടുപ്പും വാങ്ങി അണിഞ്ഞൊരുക്കി ഒരു പുതു ആരാധകനായി അവതരിപ്പിച്ചപ്പോൾ ലോകകപ്പ് വേദിയിൽ അനൗദ്യോഗിക ബ്രാൻഡ് അംബാസിഡറാണ് അവൻ. ആരാധകർ ആവേശത്തോടെ ഫോട്ടോയും വിഡിയോയും പകർത്തുന്നു, മാധ്യമങ്ങൾ വാർത്തയാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.