ഫിലാഡൽഫിയ : ലോകകപ്പിൽ ആദ്യ ജയം തേടിയിറങ്ങിയ ബ്രസീലിന് ഹെയ്തിക്കെതിരായ മത്സരത്തിൽ മൂന്ന് ഗോളിന്‍റെ ആധികാരികമായ ലീഡ്. ആദ്യ പകുതി അവസാനിക്കുമ്പോൾ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് കാനറികൾ കളം നിറഞ്ഞു കളിക്കുകയാണ്. വിനീഷ്യസ് ജൂനിയറിന്റെയും മാത്യൂസ് കുഞ്ഞയുടെയും ഉജ്ജ്വല ഫോമാണ് ഹെയ്തിയുടെ പ്രതിരോധനിരയെ അക്ഷരാർത്ഥത്തിൽ നിഷ്പ്രഭമാക്കിയത്.
മത്സരത്തിന്റെ തുടക്കം മുതൽ പന്ത് കൈവശം വെച്ചും വേഗതയേറിയ പാസുകളിലൂടെയും ബ്രസീൽ തങ്ങളുടെ ആധിപത്യം ഉറപ്പിച്ചു. കളിയുടെ 10-ാം മിനിറ്റിൽ റാഫിഞ്ഞയിലൂടെ ബ്രസീൽ വല ചലിപ്പിച്ചെങ്കിലും, റഫറി ഓഫ്‌സൈഡ് വിളിച്ചതോടെ ആ ഗോൾ നിഷേധിക്കപ്പെട്ടു. എന്നാൽ, തിരിച്ചടി നേരിട്ടെങ്കിലും തളരാതെ പോരാടിയ ബ്രസീൽ 23-ാം മിനിറ്റിൽ ലക്ഷ്യം കണ്ടു. മൈതാനത്തിന്‍റെ ഇടതുവിങ്ങിലൂടെ പന്തുമായി മുന്നേറിയ വിനീഷ്യസ് ജൂനിയർ പോസ്റ്റിലേക്ക് പന്ത് പായിച്ചെങ്കിലും ഹെയ്തി ഗോൾകീപ്പർ ജോണി പ്ലാസൈഡ് പന്ത് തടഞ്ഞിട്ടു. എന്നാൽ റീബൗണ്ട് വന്ന ബോളിനെ അവസരം മുതലെടുത്ത മാത്യൂസ് കുഞ്ഞ സമർഥമായി പോസ്റ്റിലേക്ക് തന്നെ വഴിതിരിച്ചുവിട്ട് ബ്രസീലിന് ആദ്യ ഗോൾ സമ്മാനിച്ചു.
ഈ ഗോളിന് ശേഷം ബ്രസീൽ കൂടുതൽ ആക്രമണകാരികളായി മാറി. 36-ാം മിനിറ്റിൽ വിനീഷ്യസ് ജൂനിയർ നൽകിയ മനോഹരമായ പാസ് സ്വീകരിച്ച മാത്യൂസ് കുഞ്ഞ, ഹെയ്തിയുടെ ഗോൾകീപ്പറെ കാഴ്ച്ചക്കാരനാക്കി തന്റെ രണ്ടാം ഗോളും ടീമിന്റെ രണ്ടാം ഗോളും നേടി. ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളിൽ ഹെയ്തിയുടെ പ്രതിരോധം തകർന്നടിഞ്ഞു. അധിക സമയത്തിന്റെ മൂന്നാം മിനിറ്റിൽ (45+3') ലൂക്കാസ് പക്വേറ്റ നൽകിയ അതിമനോഹരമായ ഒരു ലോബ് പാസ് സ്വീകരിച്ച വിനീഷ്യസ് ജൂനിയർ, പന്ത് കൃത്യമായി വലയിലെത്തിച്ച് ബ്രസീലിന്റെ ലീഡ് 3-0 ആയി ഉയർത്തി.
ആദ്യ മത്സരത്തിൽ മൊറോക്കോയോട് 1-1 സമനില വഴങ്ങിയ ബ്രസീലിനെ സംബന്ധിച്ചിടത്തോളം ഈ മത്സരം ജീവൻമരണ പോരാട്ടത്തിന് തുല്യമാണ്. മറുഭാഗത്ത്, സ്കോട്‌ലൻഡിനോട് 1-0-ന് പരാജയപ്പെട്ടതിന്റെ ക്ഷീണം തീർക്കാനും റൗണ്ട് ഓഫ് 32-ലേക്ക് യോഗ്യത നേടാനും ഹെയ്തിയും പൊരുതുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.