ന്യൂയോർക്ക്: മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിലെ പച്ചപ്പുൽത്തകിടിയിൽ ആറാം നമ്പർ ജഴ്സിയണിഞ്ഞ നോർവേയുടെ പാട്രിക് ബെർഗ് പന്ത് ക്ലിയർ ചെയ്തതിന് പിന്നാലെ റഫറിയുടെ ഫൈനൽ വിസിൽ മുഴങ്ങി. ഗാലറിയിലെ മഞ്ഞക്കടൽ അപ്പോഴേക്കും നിശ്ശബ്ദമായിരുന്നു. മൈതാന മധ്യത്തേക്ക് നടന്നുനീങ്ങിയ ബ്രസീലിന്റെ പത്താം നമ്പർ താരം അപ്പോഴേക്കും മുഖംപൊത്തിക്കരയുന്നുണ്ടായിരുന്നു. പരിക്കിന്റെ വേദനകളേക്കാൾ അയാൾ അനുഭവിച്ച മാനസിക സംഘർഷങ്ങളുടെ മുഴുവൻ ഭാരവും ആ കണ്ണീരിലുണ്ടായിരുന്നു. സാംബ ഫുട്ബോളിന്റെ അവസാനത്തെ മാന്ത്രികൻ, നെയ്മർ ജൂനിയർ ഡാ സിൽവ സാന്റോസ് ലോകകപ്പ് വേദിയിൽ നിന്ന് കിരീടമില്ലാത്ത രാജാവായി മടങ്ങുകയാണ്.
പരിക്കിന്റെ പിടിയിൽ നിന്ന് സർവ്വശക്തിയുമെടുത്ത് തിരികെ വന്ന് ഈ ലോകകപ്പിൽ പകരക്കാരുടെ ബെഞ്ചിലിരുന്ന നെയ്മർക്ക്, കൺമുന്നിൽ തന്റെ രാജ്യം വീണ്ടും തകർന്നു വീഴുന്നത് നോക്കിനിൽക്കാനേ കഴിഞ്ഞുള്ളൂ. നോർവേക്കെതിരെ രണ്ടാം പകുതിയിൽ 67-ാം മിനിറ്റിൽ കളത്തിലിറങ്ങുമ്പോൾ ആ കാലുകൾക്ക് പഴയ വേഗതയുണ്ടായിരുന്നില്ലായിരിക്കാം, പക്ഷേ ആവേശത്തിന് യാതൊരു കുറവുമുണ്ടായിരുന്നില്ല. ഒടുവിൽ ഇഞ്ചുറി ടൈമിൽ (90+9') ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിക്കുമ്പോൾ ആ മുഖത്ത് ഒരു ഗോൾ നേടിയതിന്റെ ആഹ്ലാദമായിരുന്നില്ല, മറിച്ച് ഒന്നും ചെയ്യാൻ കഴിയാതെ പോയ ഒരു നായകന്റെ നിസ്സഹായതയായിരുന്നു നിഴലിച്ചത്. ആ ഗോൾ വലയിൽ വിശ്രമിക്കുമ്പോഴേക്കും ബ്രസീലിന് സമയം ഏറെ വൈകിയിരുന്നു.
ലോകകപ്പും നെയ്മറും തമ്മിലുള്ളത് കണ്ണീരിന്റെ മാത്രം ചരിത്രമാണ്. 2014-ൽ സ്വന്തം മണ്ണിൽ നടന്ന ലോകകപ്പിൽ കിരീടമുയർത്താൻ സ്വപ്നം കണ്ടിറങ്ങിയ നെയ്മറെ കാത്തിരുന്നത് കൊളംബിയൻ താരം സുനിഗയുടെ കാൽമുട്ടായിരുന്നു. നട്ടെല്ലിന് പരിക്കേറ്റ് ആശുപത്രി കിടക്കയിൽ കിടന്നുകൊണ്ട്, സെമിയിൽ ജർമ്മനിയോട് ബ്രസീൽ 7-1 ന് തകർന്നടിയുന്നത് അയാൾക്ക് നോക്കിനിൽക്കേണ്ടി വന്നു. 2018-ലെ റഷ്യൻ ലോകകപ്പിൽ പൂർണ്ണ ഫിറ്റ്നസില്ലാതെ കളത്തിലിറങ്ങി പൊരുതിയെങ്കിലും ക്വാർട്ടറിൽ ബെൽജിയത്തിന് മുന്നിൽ വീണു. 2022-ൽ ഖത്തറിൽ ക്രൊയേഷ്യക്കെതിരെ എക്സ്ട്രാ ടൈമിൽ ഒരു സോളോ ഗോളിലൂടെ ബ്രസീലിനെ മുന്നിലെത്തിച്ചെങ്കിലും, പെനാൽറ്റി ഷൂട്ടൗട്ടിൽ വീണ്ടും വിധി വില്ലനായി അവതരിച്ചു. അന്ന് എജ്യൂക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ പൊട്ടിക്കരഞ്ഞ നെയ്മർ, ഇനി ലോകകപ്പ് കളിക്കാൻ താനുണ്ടാകുമോ എന്ന് പോലും സംശയം പ്രകടിപ്പിച്ചിരുന്നു.
എന്നാൽ ഫുട്ബോളിനോടും ആ മഞ്ഞക്കുപ്പായത്തോടുമുള്ള അടങ്ങാത്ത പ്രണയം അയാളെ വീണ്ടും 2026-ൽ അമേരിക്കൻ മണ്ണിലെത്തിച്ചു. ശാരീരികക്ഷമത പഴയതുപോലെയല്ലെങ്കിലും, ടീമിന് ആവശ്യമുള്ളപ്പോൾ ഇറങ്ങാൻ അയാൾ തയ്യാറായിരുന്നു. എന്നാൽ ഹാളണ്ട് എന്ന നോർവീജിയൻ കൊടുങ്കാറ്റിന് മുന്നിൽ ആ മോഹങ്ങൾ ഒരിക്കൽ കൂടി കടപുഴകി. പീലെ എന്ന ഇതിഹാസത്തെ മറികടന്ന് ബ്രസീലിനായി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമെന്ന റെക്കോർഡ് നെയ്മർക്ക് സ്വന്തമായുണ്ട്. എന്നാൽ ഒരു ലോകകപ്പ് കിരീടം മാത്രം ആ ഇതിഹാസത്തിന്റെ കൈകളിൽ നിന്ന് എക്കാലവും തെന്നിമാറി.
സഹതാരങ്ങളായ വിനീഷ്യസും മാർക്വിഞ്ഞോസും അയാളെ ആശ്വസിപ്പിക്കാൻ പാടുപെടുന്നുണ്ടായിരുന്നു. എതിർ ടീമിലെ താരങ്ങൾ പോലും ആ പത്താം നമ്പർ കാരനെ ചേർത്തുപിടിച്ചു. കാരണം അവർക്കറിയാം, മടങ്ങുന്നത് ഒരു സാധാരണ കളിക്കാരനല്ല, കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി ബ്രസീലിയൻ കാൽപന്തിന്റെ സൗന്ദര്യം ലോകത്തിന് കാണിച്ച് കൊടുത്ത ഒരു ഫുട്ബോൾ ഇതിഹാസമാണെന്ന്. മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ ഇന്ന് അവസാനിച്ചത് ബ്രസീലിന്റെ ലോകകപ്പ് മോഹം മാത്രമല്ല, മറിച്ച് കാൽപന്തിനെ പ്രണയിക്കുന്ന ഓരോരുത്തർക്കും വേദനയായി മാറുന്ന നെയ്മർ എന്ന ഇതിഹാസത്തിന്റെ ലോകകപ്പ് യാത്രകൾ കൂടിയാണ്. ചരിത്രം അയാളെ എന്നും ഓർക്കുക ആ കണ്ണീരിന്റെ പേരിൽ കൂടിയാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.