അറ്റ്‌ലാന്റ: അർജന്റീന-ഈജിപ്ത് പ്രീക്വാർട്ടർ പോരാട്ടത്തിലെ വിവാദ റഫറിയിങ്ങിൽ ഫ്രഞ്ച് റഫറി ഫ്രാങ്കോയിസ് ലറ്റക്സിയർക്ക് പൂർണ്ണ പിന്തുണയുമായി ഫിഫ റഫറിയിങ് ചീഫ് പിയർലൂജി കൊളീന. ഫ്രഞ്ച് റഫറിയെ ലോകകപ്പിൽ നിന്ന് പുറത്താക്കണമെന്ന ഈജിപ്തിന്റെ ഔദ്യോഗിക ആവശ്യവും, ഫിഫ അർജന്റീനയെ സഹായിക്കുന്നുവെന്ന കോച്ച് ഹൊസാം ഹസ്സന്റെ ആരോപണങ്ങളും കൊളീന തള്ളി.
ഈജിപ്തിന്റെ രണ്ടാം ഗോൾ റദ്ദാക്കിയ വാർ തീരുമാനം നിയമപരമായി പൂർണ്ണമായും ശരിയാണെന്ന് കൊളീന വ്യക്തമാക്കി. "ബിൽഡ്-അപ്പിൽ ഈജിപ്ത് താരം അത്തിയ അർജന്റീനയുടെ ലിസാൻഡ്രോ മാർട്ടിനസിന്റെ കാലിൽ വ്യക്തമായി ചവിട്ടുന്നത് ദൃശ്യങ്ങളിലുണ്ട്. ഫൗൾ ഫൗൾ തന്നെയാണ്. മൈതാനത്ത് റഫറി അത് കണ്ടില്ലെങ്കിലും വാറിന് ഇടപെടാം. ഗോൾ നേടുന്നതിന് എത്ര സമയം മുൻപാണ് ഫൗൾ നടന്നത് എന്നതിന് സമയപരിധിയില്ല," കൊളീന നിയമം വ്യക്തമാക്കി.
ഇഞ്ചുറി ടൈമിൽ മുഹമ്മദ് സലാ ബോക്സിൽ വീണതിന് പെനാൽറ്റി നൽകാത്തതിനെയും കൊളീന ന്യായീകരിച്ചു. അർജന്റീന താരം ജൂലിയൻ അൽവാരസ് ആദ്യം പന്ത് ക്ലിയർ ചെയ്ത ശേഷമുള്ള സാധാരണ കോൺടാക്റ്റ് മാത്രമായിരുന്നു അതെന്നും അത് ഫൗളല്ലെന്നും അദ്ദേഹം പറഞ്ഞു.
ഫിഫ പ്രസിഡന്റിന് പോലും റഫറിമാരുടെ തീരുമാനങ്ങളെ സ്വാധീനിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കിയ കൊളീന, അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ ഉന്നയിച്ച് റഫറിമാരുടെയും അവരുടെ കുടുംബങ്ങളുടെയും സുരക്ഷ അപകടത്തിലാക്കരുതെന്നും മുന്നറിയിപ്പ് നൽകി. ഫിഫയുടെ ശക്തമായ പിന്തുണ ലഭിച്ചതോടെ ഫ്രഞ്ച് റഫറിക്കെതിരെയുള്ള ഈജിപ്തിന്റെ നീക്കങ്ങൾ ഫലം കാണില്ലെന്ന് ഉറപ്പായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.