കഴിഞ്ഞ തവണത്തെ സെമിഫൈനലിന്റെ ആവർത്തനം
ബോസ്റ്റൺ: ഫോക്സ്ബർഗിലെ ബോസ്റ്റൺ സ്റ്റേഡിയത്തിൽ ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ യൂറോപ്യൻ വമ്പന്മാരായ ഫ്രാൻസും ആഫ്രിക്കൻ കരുത്തരായ മൊറോക്കോയും ക്വാർട്ടർ ഫൈനലിൽ കൊമ്പുകോർക്കുമ്പോൾ ആരാധകരുടെ മനസ്സ് നാലുവർഷം പിറകോട്ട് പായും. ഖത്തറിലെ അൽ ബയ്ത്ത് സ്റ്റേഡിയത്തിൽ തിയോ ഹെർണാണ്ടസിന്റെയും റൻഡൽ കേളോ മുആനിയുടെയും ഗോളുകളിൽ ജയിച്ചാണ് ഫ്രാൻസ് അന്ന് തുടർച്ചയായ രണ്ടാം ഫൈനലിന് ടിക്കറ്റെടുത്തിരുന്നത്.
ആ വിജയം ആവർത്തിച്ച് ക്വാർട്ടറിലേക്ക് മുന്നേറാനാണ് ഫ്രഞ്ച് ലക്ഷ്യമെങ്കിൽ അന്നത്തെ കണക്കുതീർക്കാനുണ്ട് മഗ് രിബുകാർക്ക്. അന്ന് വലീദ് റെഗ്റഗൂയിയുടെ പരിശീലനത്തിൽ ലോകകപ്പ് സെമിയിലെത്തുന്ന ആദ്യ ആഫ്രിക്കൻ ടീമായ മൊറോക്കോ ഇത്തവണ മുഹമ്മദ് ഔഹ്ബിയുടെ കോച്ചിങ്ങിലാണ് നേട്ടം കൊയ്യാനിറങ്ങുന്നത്. മറുവശത്ത് ദിദിയർ ദെഷാംപ്സ് ആവട്ടെ കഴിഞ്ഞതവണത്തെ മൊറോക്കോക്കെതിരായ വിജയം ആവർത്തിച്ച് റഷ്യയിൽ നേടുകയും ഖത്തറിൽ നഷ്ടമാവുകയും ചെയ്ത ലോകകപ്പ് കിരീടം തിരിച്ച് പാരിസിലെത്തിക്കാനുള്ള ശ്രമത്തിലാണ്.
ഫ്രഞ്ച് അറ്റാക്ക് Vs മൊറോക്കോ ഡിഫൻസ്
ടൂർണമെന്റിലെ ഏറ്റവും വിനാശകരവും വൈവിധ്യമാർന്നതുമായ ആക്രമണ നിരയാണ് ഫ്രാൻസിന്റെ കരുത്ത്. കിലിയൻ എംബാപ്പെയും ഉസ്മാൻ ഡെംബലെയും മൈക്കൽ ഒലീസെയും ബ്രാഡ്ലി ബാർകോളയുമടങ്ങുന്ന സംഘം അറ്റാക്കിങ് മോഡിലേക്ക് മാറിയാൽ പിടിച്ചുകെട്ടുക എളുപ്പമല്ല തന്നെ. ഗ്രൂപ് മത്സരങ്ങളിലും റൗണ്ട് ഓഫ് 32ലും യഥേഷ്ടം ഗോളടിച്ചുകൂട്ടി മുന്നേറിയ ഫ്രഞ്ച് മുന്നേറ്റത്തെ പരുക്കൻ കളിയിലൂടെ പരഗ്വേ ഒട്ടൊന്ന് തളച്ചെങ്കിലും ഇന്ന് അതാവില്ല സ്ഥിതി. മൊറോക്കോ കടുത്ത എതിരാളികളാണെങ്കിലും പരഗ്വേയുടെ അതേ ടാക്റ്റിക്സ് പുറത്തെടുക്കാൻ സാധ്യതയില്ലാത്തിനാൽ ഗോളുകൾ പിറക്കാനാണ് സാധ്യത. ഈ ലോകകപ്പിൽ ഏഴു ഗോളുകളുള്ള എംബാപ്പെയും
അഞ്ച് അസിസ്റ്റുകളുള്ള ഒലീസെയും ഫോം തുടർന്നാൽ പ്രത്യേകിച്ചും. ഫ്രഞ്ച് ഡിഫൻസീവ് മിഡിൽ പരിക്കുമാറി ഔർലീൻ ഷൗമെനി തിരിച്ചെത്തിയില്ലെങ്കിൽ മാനു കോനെ തുടർന്നേക്കും. മറ്റു മാറ്റങ്ങൾക്ക് സാധ്യതയില്ല.
കൗണ്ടർ പ്രസും അറ്റാക്കുമായി മൊറോക്കോ
34 മത്സരങ്ങളിൽ പരാജയമറിയാതെയാണ് മൊറോക്കോ വരുന്നത്. കഴിഞ്ഞ ലോകകപ്പിൽ സെമിയിലെത്തിയത് ഫ്ലൂക്കല്ലെന്ന് തെളിയിക്കുന്നതായിരുന്നു മൊറോക്കോയുടെ പിന്നീടുള്ള പ്രകടനവും ഈ ലോകകപ്പിൽ ഇതുവരെയുള്ള കളിയും. ഗ്രൂപ് റൗണ്ടിൽ രണ്ട് ജയവും വമ്പന്മാരായ ബ്രസീലിനെതിരെ സമനിലയും റൗണ്ട് ഓഫ് 32ൽ കരുത്തരായ നെതർലൻഡ്സിനെതിരെ ജയവുമായി ക്വാർട്ടറിലെത്തിയ മൊറോക്കോ സഹആതിഥേയരായ കാനഡയെ മൂന്ന് ഗോളിന് മുക്കിയാണ് ക്വാർട്ടറിലേക്ക് ടിക്കറ്റെടുത്തത്.
സ്റ്റാർ സ്ട്രൈക്കർ ഇസ്മാഈൽ സൈബാരിയുടെ പരിക്കാണ് മൊറോക്കോയെ അലട്ടുന്നത്. പകരമെത്തിയ സൂഫിയാൻ റഹീമിയായിരിക്കും ഇന്നും മുന്നിൽ. മധ്യനിരയിൽനിന്ന് കടന്നെത്തി രണ്ട് ഗോളടിച്ച അസ്സിദ്ദീൻ ഔനാഹിയുടെ ഫോമും നിർണായകമാവും. ക്യാപ്റ്റൻ അഷ്റഫ് ഹകീമി, വിങ്ങർ ബ്രാഹീം ഡയസ്, മധ്യനിരയിലെ എൻജിൻ അയ്യൂബ് ബുആദി എന്നിവരുടെ കളിയും മൊറോക്കോയുടെ ഗതി നിർണയിക്കും.
സാധ്യത ഇലവൻ
ഫ്രാൻസ് (4-2-3-1): മൈക്ക് മെന്യോൻ (ഗോളി), യൂൾസ് കൗണ്ടെ, ദയോത് ഉപമെകാനോ, വില്യം സാലിബ, ലൂകാസ് ഡീന്യെ (ഡിഫൻഡർമാർ), മാനു കോനെ, അഡ്രിയാൻ റാബിയോ (ഡിഫൻസിവ് മിഡ്), ഉസ്മാൻ ഡെംബലെ, മൈക്കൽ ഒലീസെ, ബ്രാഡ്ലി ബാർകോള (അറ്റാക്കിങ് മിഡ്), കിലിയൻ എംബാപ്പെ (ഫോർവേഡ്).
മൊറോക്കോ (4-2-3-1): യാസീൻ ബോനോ (ഗോളി), നൗസൈർ മർസൗയി, ചാദി റിയാദ്, ഇസ്സ ദിയോപ്, അഷ്റഫ് ഹകീമി (ഡിഫൻഡർമാർ), നൈൽ അൽഅയ്നൗയി, അയ്യൂബ് ബുആദി (ഡിഫൻസീവ് മിഡ്), ബിലാൽ അൽഖാന്നൗസ്, അസ്സിദ്ദീൻ ഔനാഹി, ബ്രാഹീം ഡയസ് (അറ്റാക്കിങ് മിഡ്), സൂഫിയാൻ റഹീമി (ഫോർവേഡ്).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.