കൻസാസ് സിറ്റി : ഇതിഹാസതാരം ലയണൽ മെസ്സിയുടെ മാന്ത്രിക ഗോളിന്‍റെ മികവിൽ 2026 ലോകകപ്പിലെ ആദ്യമത്സരത്തിൽ അൾജീരിയയ്‌ക്കെതിരെ ലീഡെഡുത്ത് അർജന്‍റീന. കാൻസാസ് സിറ്റി സ്റ്റേഡിയത്തിൽ നടക്കുന്ന പോരാട്ടത്തിന്‍റെ ആദ്യ പകുതി പിന്നിടുമ്പോൾ ഏകപക്ഷീയമായ ഒരു ഗോളിനാണ് അർജന്റീന മുന്നിട്ട് നിൽക്കുന്നത്. ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ ചരിത്രപരമായ പ്രകടനമാണ് മത്സരത്തിന്റെ ഹൈലൈറ്റ്.
തന്റെ ആറാം ലോകകപ്പിൽ കളത്തിലിറങ്ങിയ മെസ്സി, കരിയറിലെ 200-ാം അന്താരാഷ്ട്ര മത്സരത്തിനാണ് ഇന്ന് ഇറങ്ങിയത്. മത്സരത്തിന്റെ 17-ാം മിനിറ്റിൽ ബോക്സിന് വെളിയിൽ നിന്ന് മെസ്സി തൊടുത്ത മിന്നൽപ്പിണർ അൾജീരിയൻ ഗോൾകീപ്പർ ലൂക്ക സിദാന്റെ കൈകളിൽ തട്ടി വലയിലെത്തി. ഈ ഗോളോടെ ലോകകപ്പ് ചരിത്രത്തിൽ 15 ഗോളുകളുമായി മെസ്സി, കിലിയൻ എംബപ്പെയെയും ഗെർഡ് മുള്ളറെയും മറികടന്ന് എക്കാലത്തെയും മികച്ച രണ്ടാമത്തെ ഗോൾവേട്ടക്കാരനായി മാറി. പരിക്ക് സംബന്ധിച്ച ആശങ്കകൾക്കിടയിലും മെസ്സി കളത്തിൽ നിറഞ്ഞാടിയത് അർജന്റീന ആരാധകർക്ക് വലിയ ആശ്വാസമായി.
മത്സരത്തിന്റെ തുടക്കം മുതൽ ഇരു ടീമുകളും ആക്രമണ ഫുട്ബോൾ ആണ് പുറത്തെടുത്തത്. മത്സരത്തിന്റെ അഞ്ചാം മിനിറ്റിൽ ലൗതാരോ മാർട്ടിനെസിന്റെ പാസിൽ നിന്ന് മെസ്സി അർജന്റീനയ്ക്കായി വലകുലുക്കിയെങ്കിലും ഓഫ്‌സൈഡ് ആയതിനാൽ ഗോൾ അനുവദിച്ചില്ല. തൊട്ടുപിന്നാലെ എട്ടാം മിനിറ്റിൽ അൾജീരിയയുടെ ഇബ്രാഹിം മാസയുടെ പാസിൽ നിന്ന് ചാബി അർജന്റീനൻ വലയിൽ പന്തെത്തിച്ചെങ്കിലും, അതും വാർ പരിശോധനയിൽ ഓഫ്‌സൈഡ് എന്ന് തെളിഞ്ഞു. കോച്ച് ലയണൽ സ്‌കലോനിയുടെ കീഴിൽ എമിലിയാനോ മാർട്ടിനെസ്, ലിസാൻഡ്രോ മാർട്ടിനെസ്, എൻസോ ഫെർണാണ്ടസ്, റോഡ്രിഗോ ഡി പോൾ തുടങ്ങിയ വമ്പൻ താരങ്ങളുമായാണ് അർജന്റീന ഇറങ്ങിയത്. മറുഭാഗത്ത് ലൂക്ക സിദാൻ, റയാൻ ഐത്-നൗരി, അമിൻ ഗൗരി എന്നിവരടങ്ങുന്ന അൾജീരിയൻ നിര മികച്ച പ്രകടനം പുറത്തെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.