ഡബിളടിച്ച് എംബാപ്പെ; ആവേശപ്പോരിൽ സെനഗാളിനെ തകർത്തത് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക്

ന്യൂയോർക്ക് : ലോകകപ്പിലെ ഗ്രൂപ്പ് ഐ പോരാട്ടത്തിൽ സെനഗാളിനെതിരെ ഫ്രാൻസിന് ആവേശകരമായ വിജയം. രണ്ടാം പകുതിയിൽ ഗോളുകൾ നിറഞ്ഞ മത്സരത്തിൽ 3-1 എന്ന സ്‌കോറിനാണ് ഫ്രഞ്ച് പട തങ്ങളുടെ വിജയതുടക്കം കുറിച്ചത്. ലോകകപ്പ് കിരീടം വീണ്ടെടുക്കാനുള്ള ഫ്രാൻസിന്റെ യാത്രയിൽ കിലിയൻ എംബാപ്പെയുടെ മാന്ത്രിക പ്രകടനമാണ് നിർണ്ണായകമായത്.

മത്സരത്തിന്റെ ആദ്യ പകുതിയിൽ സെനഗാൾ ആയിരുന്നു കൂടുതൽ മികച്ചുനിന്നത്. ഫ്രഞ്ച് പ്രതിരോധത്തെ പലതവണ വിറപ്പിച്ച സെനഗാളിന് ലീഡ് എടുക്കാൻ സുവർണ്ണാവസരങ്ങൾ ലഭിച്ചെങ്കിലും അവ ഗോളാക്കി മാറ്റാൻ സാധിച്ചില്ല. നിക്കോളാസ് ജാക്‌സന്റെ ഷോട്ട് ഗോൾപോസ്റ്റിൽ തട്ടിത്തെറിച്ചപ്പോൾ, ഗോൾമുഖത്ത് നിന്ന് ഇസ്മായില സാർ പാഴാക്കിയ അവസരം സെനഗാളിന് വലിയ തിരിച്ചടിയായി.

ആദ്യ പകുതിയിലെ മന്ദഗതിയിൽ നിന്ന് ഫ്രാൻസിനെ ഉണർത്താൻ കോച്ച് ദിദിയർ ദെഷാംപ്‌സിന് സാധിച്ചു. രണ്ടാം പകുതിയിൽ മൈക്കൽ ഒലിസെയുടെ മികച്ചൊരു പാസിൽ നിന്ന് കിലിയൻ എംബാപ്പെ ഫ്രാൻസിനായി ആദ്യ ഗോൾ കണ്ടെത്തി. തൊട്ടുപിന്നാലെ അഡ്രിയൻ റാബിയോയുടെ കൃത്യമായ പാസിൽ നിന്ന് പകരക്കാരനായി ഇറങ്ങിയ ബ്രാഡ്ലി ബാർക്കോല ഒരു മനോഹരമായ ചിപ്പ് ഗോളിലൂടെ ലീഡ് രണ്ടാക്കി ഉയർത്തി.

മത്സരത്തിന്റെ അവസാന മിനിറ്റുകളിൽ ഇബ്രാഹിം എംബായെ സെനഗാളിനായി ഒരു ഗോൾ തിരിച്ചടിച്ചതോടെ മത്സരം ആവേശകരമായ അന്ത്യത്തിലേക്ക് നീങ്ങുമെന്ന് കരുതിയെങ്കിലും, ഫ്രഞ്ച് ക്യാപ്റ്റന്റെ മറുപടി അതിവേഗത്തിലായിരുന്നു. റീസ്റ്റാർട്ട് ചെയ്തതിന് തൊട്ടുപിന്നാലെ, മുപ്പത് വാര അകലെ നിന്ന് എംബപ്പെ തൊടുത്ത ഉജ്ജ്വലമായ ഒരു സ്‌ട്രൈക്ക് സെനഗാളിന്റെ വലയുടെ ടോപ്പ് കോർണറിൽ പതിച്ചു. ഇതോടെ ഫ്രാൻസ് വിജയം ഉറപ്പിച്ചു.

ഈ രണ്ട് ഗോളുകളോടെ ലോകകപ്പ് ചരിത്രത്തിലെ എക്കാലത്തെയും വലിയ ഗോൾവേട്ടക്കാരൻ എന്ന മിറോസ്ലാവ് ക്ലോസെയുടെ റെക്കോർഡിന് തൊട്ടടുത്തെത്തിയിരിക്കുകയാണ് എംബപ്പെ. ക്ലോസെയുടെ റെക്കോർഡ് മറികടക്കാൻ ഇനി വെറും രണ്ട് ഗോളുകൾ കൂടി മാത്രം മതി ഫ്രഞ്ച് സൂപ്പർ താരത്തിന്.

Tags:    
News Summary - Mbappé Brilliance Powers France to Dramatic World Cup Opening Win Against Senegal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.