മറ്റാരുണ്ട് മെസ്സിയല്ലാതെ; ആദ്യ മത്സരത്തിൽ അൾജീരിയയെ തകർത്ത് അർജന്റീന

കാൻസാസ് സിറ്റി: ഇതിഹാസതാരം ലയണൽ മെസ്സിയുടെ മാന്ത്രിക ഹാട്രിക്കിന്റെ മികവിൽ 2026 ലോകകപ്പിലെ ആദ്യമത്സരത്തിൽ അൾജീരിയയ്‌ക്കെതിരെ അർജന്റീനയ്ക്ക് മിന്നും ജയം. കാൻസാസ് സിറ്റി സ്റ്റേഡിയത്തിൽ നടന്ന ആവേശപ്പോരാട്ടത്തിൽ ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്കാണ് (3-0) നിലവിലെ ചാമ്പ്യന്മാരായ അർജന്റീന അൾജീരിയയെ തകർത്തത്. തന്റെ കരിയറിലെ മറ്റൊരു ചരിത്രപരമായ പ്രകടനത്തിലൂടെ മത്സരത്തിലുടനീളം ലയണൽ മെസ്സി തന്നെയാണ് കളം നിറഞ്ഞാടിയത്.

തന്റെ ആറാം ലോകകപ്പിൽ കളത്തിലിറങ്ങിയ മെസ്സി, കരിയറിലെ 200-ാം അന്താരാഷ്ട്ര മത്സരത്തിനാണ് ഇന്ന് ബൂട്ട് കെട്ടിയത്. ആദ്യ പകുതിയിൽ അർജന്റീന ഒരു ഗോളിന് മുന്നിലായിരുന്നു. മത്സരത്തിന്റെ 17-ാം മിനിറ്റിൽ ബോക്സിന് വെളിയിൽ നിന്ന് മെസ്സി തൊടുത്ത മിന്നൽപ്പിണർ അൾജീരിയൻ ഗോൾകീപ്പർ ലൂക്ക സിദാന്റെ കൈകളിൽ തട്ടി വലയിലെത്തുകയായിരുന്നു. ഈ ഗോളോടെ കിലിയൻ എംബപ്പെയെയും ഗെർഡ് മുള്ളറെയും മറികടന്ന് ലോകകപ്പ് ചരിത്രത്തിലെ രണ്ടാമത്തെ മികച്ച ഗോൾവേട്ടക്കാരനായി മെസ്സി മാറി.

രണ്ടാം പകുതിയിലും അർജന്റീനയുടെ മാരകമായ ആക്രമണ ഫുട്ബാൾ ആണ് കാൻസാസ് സിറ്റിയിൽ കണ്ടത്. കളിയുടെ 60-ാം മിനിറ്റിൽ ബോക്സിന് തൊട്ടടുത്തുനിന്നുള്ള മനോഹരമായ ഒരു നീക്കത്തിലൂടെ മെസ്സി അർജന്റീനയുടെ ലീഡ് രണ്ടാക്കി ഉയർത്തി (2-0). എന്നാൽ അവിടംകൊണ്ടും മെസ്സി മാജിക് അവസാനിച്ചില്ല; 76-ാം മിനിറ്റിൽ അൾജീരിയൻ പ്രതിരോധത്തെ പൂർണ്ണമായി കാഴ്ചക്കാരാക്കി മെസ്സി തന്റെ ഹാട്രിക് ഗോൾ പൂർത്തിയാക്കി.

മെസ്സിയുടെ ലോകകപ്പ് കരിയറിലെ ആദ്യ ഹാട്രിക് നേട്ടമാണിത്. ഈ ഗോളോടെ ലോകകപ്പിൽ ആകെ 16 ഗോളുകൾ തികച്ച മെസ്സി, ജർമ്മനിയുടെ ഇതിഹാസ താരം മിറോസ്ലാവ് ക്ലോസെയുടെ 'എക്കാലത്തെയും ഉയർന്ന ലോകകപ്പ് ഗോൾ വേട്ടക്കാരൻ' എന്ന റെക്കോർഡിനൊപ്പമെത്തി വീണ്ടും ചരിത്രം കുറിച്ചു. മത്സരത്തിന്റെ 79-ാം മിനിറ്റിൽ മെസ്സിയെ പിൻവലിച്ച് കോച്ച് സ്‌കലോനി യുവതാരം നിക്കോ പാസിനെ കളത്തിലിറക്കിയപ്പോൾ സ്റ്റേഡിയം മുഴുവൻ എഴുന്നേറ്റുനിന്ന് കൈയടിച്ചാണ് ഫുട്ബോൾ രാജാവിനെ ആദരിച്ചത്.

മത്സരത്തിന്റെ തുടക്കം മുതൽ ഇരു ടീമുകളും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. അഞ്ചാം മിനിറ്റിൽ ലൗതാരോ മാർട്ടിനെസിന്റെ പാസിൽ നിന്ന് മെസ്സി അർജന്റീനയ്ക്കായി വലകുലുക്കിയെങ്കിലും ഓഫ്‌സൈഡ് ആയതിനാൽ ഗോൾ അനുവദിച്ചിരുന്നില്ല. തൊട്ടുപിന്നാലെ എട്ടാം മിനിറ്റിൽ അൾജീരിയയുടെ ഇബ്രാഹിം മാസയുടെ പാസിൽ നിന്ന് ചാബി അർജന്റീനൻ വലയിൽ പന്തെത്തിച്ചെങ്കിലും, അതും വാർ പരിശോധനയിൽ ഓഫ്‌സൈഡ് എന്ന് തെളിഞ്ഞു.

കോച്ച് ലയണൽ സ്‌കലോനിയുടെ കീഴിൽ എമിലിയാനോ മാർട്ടിനെസ്, ലിസാൻഡ്രോ മാർട്ടിനെസ്, എൻസോ ഫെർണാണ്ടസ്, റോഡ്രിഗോ ഡി പോൾ, അലക്സിസ് മാക് അലിസ്റ്റർ തുടങ്ങിയ വമ്പൻ താരങ്ങളുമായാണ് അർജന്റീന ഇറങ്ങിയത്. മറുഭാഗത്ത് ലൂക്ക സിദാൻ, റയാൻ ഐത്-നൗരി, അമിൻ ഗൗരി എന്നിവരടങ്ങുന്ന അൾജീരിയൻ നിര ആദ്യപകുതിയിൽ മികച്ച പ്രതിരോധം തീർത്തെങ്കിലും രണ്ടാം പകുതിയിലെ മെസ്സി കൊടുങ്കാറ്റിൽ അവർക്ക് മറുപടിയില്ലാതായി. ഈ മിന്നുന്ന ജയത്തോടെ ഗ്രൂപ്പ് ജെ-യിൽ അർജന്റീന തങ്ങളുടെ കിരീട പ്രതിരോധം ആധികാരികമായി തന്നെ തുടങ്ങി കഴിഞ്ഞു.

Tags:    
News Summary - Argentina vs. Algeria: World Cup 2026 updates as Messi goes level with Klose with hat-trick

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.