ന്യൂയോർക്: ലോകകപ്പ് കിരീടം നിലനിർത്താനായി തങ്ങൾ എല്ലാം നൽകുമെന്ന് അർജന്റീന നായകൻ ലയണൽ മെസ്സി. ന്യൂയോർക്കിൽ നടന്ന ഫനാറ്റിക്‌സ് ഫെസ്റ്റ് പ്രിവ്യൂ പരിപാടിയിൽ ടെന്നിസ് ഇതിഹാസം നൊവാക് ദ്യോകോവിച്, എൻ.എഫ്.എൽ താരം ടോം ബ്രാഡി എന്നിവരുമായി സംസാരിക്കവെയാണ് താരം മനസ്സ് തുറന്നത്. കരിയറിലെ വലിയ സമ്മർദങ്ങളെ എങ്ങനെ നേരിടുന്നു എന്ന ദ്യോകോവിചിന്റെ ചോദ്യത്തിന്, ചെറുപ്പം മുതലേ ഫുട്ബാളിനെ അഭിനിവേശത്തോടെയാണ് കണ്ടതെന്നും സമ്മർദത്തെക്കുറിച്ച് ചിന്തിച്ചിരുന്നില്ലെന്നും മെസ്സി പറഞ്ഞു. ‘‘ജയത്തേക്കാൾ കൂടുതൽ തോൽവികളാണ് എന്നെ ഒരു വ്യക്തിയായും കളിക്കാരനായും വളർത്തിയത്’’ -അദ്ദേഹം തുടർന്നു.
2007ൽ കുഞ്ഞായ ലാമിൻ യമാലിനെ കുളിപ്പിക്കുന്ന വൈറൽ ചിത്രത്തെക്കുറിച്ച് ടോം ബ്രാഡി ചോദിച്ചപ്പോൾ, ബാഴ്സലോണയുമായുള്ള ആ ബന്ധം മനോഹരമാണെന്ന് മെസ്സി അനുസ്മരിച്ചു. യമാലിന്റെ കഴിവിനെ പ്രശംസിച്ച മെസ്സി, ഫൈനലിൽ യുവതാരത്തിന് മികച്ച പ്രകടനം നടത്താൻ തങ്ങൾ അവസരം നൽകില്ലെന്നും തമാശ രൂപേണ പറഞ്ഞു. കഴിഞ്ഞ നാല് വർഷമായി തങ്ങളാണ് മികച്ച ടീമെന്ന് തെളിയിച്ചതായും ഫൈനലിൽ എത്തിയത് ഭാഗ്യം കൊണ്ടല്ലെന്നും അദ്ദേഹം വ്യക്തമാക്കി. 2022ൽ ഖത്തർ ലോകകപ്പ് ഫൈനലിനു മുമ്പ് പങ്കുവെച്ച അതേ സോഷ്യൽ മീഡിയ സന്ദേശം മെസ്സി ആവർത്തിച്ചു: ‘‘ഫൈനലിലേക്ക്! മികച്ച പ്രകടനം പുറത്തെടുക്കാനുള്ള കരുത്ത് ഞങ്ങൾ വീണ്ടെടുത്തു. ഈ ടീമിൽ വിശ്വസിച്ച എല്ലാവർക്കും നന്ദി! ലെറ്റ്സ് ഗോ, അർജന്റീന!’’.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.