എന്തിനാണ് വാനിയ ആസാദ് ഷെയ്ഖ് 'ആത്മഹത്യ' ചെയ്തത്? ദന്തൽ വിദ്യാർഥിയുടെ നടുക്കുന്ന അപകട വിഡിയോക്ക് പിന്നിലെ വസ്തുതാന്വേഷണം

2022 ഒക്ടോബർ 19നാണ് യു.പിയിലെ മീററ്റിനെ ഞെട്ടിച്ചുകൊണ്ടുള്ള ആ അപകട മരണം നടന്നത്. വാനിയ ആസാദ് ഷേഖ് എന്ന 20കാരിയായ ഡന്റൽ കോളജ് വിദ്യാർഥിനിയാണ് അകാലത്തിൽ തന്റെ ജീവൻ വെടിഞ്ഞത്. താൻ പഠിച്ചിരുന്ന സ്വകാര്യ കോളേജായ സ്വാമി വിവേകാനന്ദ സുഭാർതി യൂനിവേഴ്സിറ്റിയുടെ ലൈബ്രറി മന്ദിരത്തിന്റെ നാലാം നിലയിൽ നിന്ന് വാനിയ ചാടുകയായിരുന്നു. കോളജിനെ മാത്രമല്ല മീററ്റിനെയൊന്നാകെ പിടിച്ചുകുലുക്കി ഈ വിദ്യാർഥിനിയുടെ മരണം.

അതൊരു പിറന്നാൾ ദിവസമായിരുന്നു

മീററ്റിലെ റഷീദ് നഗറിൽ ഒരുമിച്ച് താമസിച്ചിരുന്ന കൂട്ടുകുടുംബത്തിലെ ഏക മകളായിരുന്നു വാനിയ ഷെയ്ഖ്. ഒക്ടോബർ 19-ന് ഒരു പ്രത്യേകത ഉണ്ടായിരുന്നു. വാനിയ ഷെയ്ഖിന്റെ ഇളയ സഹോദരൻ ഹംസയ്ക്ക് പതിനേഴു വയസ്സ് തികഞ്ഞ ദിവസമായിരുന്നു അത്. അവൾ ഏറെ ഇഷ്ടപ്പെടുന്ന ആളായിരുന്നു ഹംസ. അന്ന് രാവിലെ ക്ലാസ്സിലേക്ക് പോകും മുൻപ് അവൾ വീട്ടുകാരോട് ഒരുകാര്യം ശട്ടംകട്ടിയിരുന്നു. വൈകുന്നേരം തിരിച്ചു വരുമ്പോൾ സഹോദരന് ഒരു കേക്ക് ഉണ്ടാക്കി കൊടുക്കണം എന്നായിരുന്നു അവളുടെ ആഗ്രഹം. തുടർന്ന് അവൾ സ്വാമി വിവേകാനന്ദ് സുഭാരതി സർവകലാശാലയിലേക്ക് പോയി. അവിടെ അവൾ ബാച്ചിലർ ഓഫ് ഡെന്റൽ സർജറിക്ക് (ബി.ഡി.എസ്) പഠിക്കുകയായിരുന്നു. രണ്ടാം വർഷ വിദ്യാർഥിയായ അവൾ അടുത്ത മാസം പരീക്ഷകൾ നടക്കാനിരിക്കെ തിരക്കിട്ട പഠനത്തിലായിരുന്നു. എന്നാലന്ന് ഹംസയുടെ പിറന്നാൾ കൂടാൻ അവൾ വീട്ടിലേക്ക് തിരിച്ചുവന്നില്ല. പിന്നീട് വീട്ടുകാർക്ക് ലഭിക്കുന്നത് അവളുടെ അപകട വാർത്തയാണ്.


പൊലീസ് പറയുന്നത്

വാനിയ ഷെയ്ഖ് കൊ​​ളജ് മന്ദിരത്തിൽനിന്ന് ചാടിയതിന്റെ വിദൂര ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. വാനിയയുടെ പിതാവ് അസാദ് സാബിഹിനെ യൂനിവേഴ്സിറ്റി അധികൃതരാണ് ഫോണിൽ വിളിച്ച് മകൾക്ക് അപകടം പറ്റിയതായി അറിയിച്ചത്. അദ്ദേഹം മകൻ ഹംസയോടൊപ്പം അവിടേക്ക് പാ​െഞ്ഞത്തി. എന്നാൽ നാൽപ്പത്തിയെട്ട് മണിക്കൂറുകൾക്കുശേഷം, ഒക്ടോബർ 21ന്, വാനിയ ആശുപത്രിയിൽ മരണത്തിന് കീഴടങ്ങി.

പൊലീസ് പറയുന്നത്

കൊളേജ് സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് വാനിയയെ ഒരു വിദ്യാർഥി തല്ലുന്നതിന്റെ ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് സംഭവം നടക്കുന്നത്. വാനിയയുടെ സഹപാഠിയായ സിദ്ധാന്ത് സിങ് പൻവാർ ആണ് കാമ്പസ് പരിസരത്തുവച്ച് അവളെ പരസ്യമായി തല്ലിയത്. ഇതിന്റെ റെക്കോർഡിങ് കൈവശമുണ്ടെന്ന് മീററ്റ് പോലീസ് പറയുന്നു. തുടർന്ന് അവൾ കോളേജ് ലൈബ്രറിയുടെ ടെറസിലേക്ക് ഓടിക്കയറുകയും അവിടെനിന്ന് താഴേക്ക് ചാടുകയുമായിരുന്നു. സിദ്ധാന്തിനെ അന്നുതന്നെ മീററ്റ് പൊലീസ് അറസ്റ്റ് ചെയ്തു. ഐപിസി സെക്ഷൻ 354, 323, 504 എന്നിവ ഇയാളു​ടെമേൽ ചുമത്തിയിട്ടുണ്ട്. പ്രതിക്കെതിരെ ആത്മഹത്യാ പ്രേരണക്കും കേസെടുത്തിട്ടുണ്ടെന്നും മീററ്റ് എസ്പി (റൂറൽ) കേശവ് കുമാർ പറയുന്നു.



രണ്ടുതരം വാദങ്ങൾ

വാനിയയുടെ മരണം സംബന്ധിച്ച് പൊലീസും കുടുംബവും രണ്ടുതരം വാദങ്ങളാണ് ഉയർത്തുന്നത്. സിദ്ധാന്തും വാനിയയും തമ്മിൽ അടുപ്പത്തിലായിരുന്നുവെന്ന് മീററ്റ് പോലീസ് പറയുന്നു. എന്തോ അഭിപ്രായ വ്യത്യാസമാണ് ആത്മഹത്യയിൽ കലാശിച്ചതെന്നാണ് പൊലീസ് ഭാഷ്യം. എന്നാൽ സിദ്ധാന്തും കൂട്ടുകാരും ചേർന്ന് മകളെ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന് കുടുംബം ആരോപിക്കുന്നു.

വാനിയയുടെ പിതാവ് യൂനിവേഴ്സിറ്റിക്ക് സമീപമുള്ള ജാനി പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ ചില കാര്യങ്ങൾ വ്യക്തമായി പറയുന്നുണ്ട്. വാനിയ കാന്റീനിലേക്ക് നടന്നുപോകുമ്പോൾ സിദ്ധാന്ത് ദുരുദ്ദേശ്യത്തോടെ അവളെ തടഞ്ഞുനിർത്തുകയായിരുന്നു. മകൾ സ്വയം പ്രതിരോധിക്കാൻ ശ്രമിച്ചു. അത് സിദ്ധാന്തിന്റെ മുഖത്ത് പോറലുകൾ ഉണ്ടാക്കി. തുടർന്ന് സിദ്ധാന്ത് മകളെ തല്ലുകയും ദുരുദ്ദേശ്യത്തോടെ അവളെ കടന്നുപിടിക്കാൻ ശ്രമിക്കുകയും ചെയ്തു. വാനിയ സ്വയം സംരക്ഷിക്കാനുള്ള ശ്രമത്തിൽ ലൈബ്രറിയുടെ ടെറസിലേക്ക് ഓടിക്കയറുകയും അവിടെ നിന്ന് താഴേക്ക് ചാടുകയുമായിരുന്നു എന്നാണ് പരാതിയിൽ പറയുന്നത്.


പൊലീസ് ഉറപ്പിച്ച് പറയുന്നത് ഇതാണ്

ഒക്ടോബർ 23ന്, മീററ്റ് പോലീസ് ഒരു ട്വീറ്റ് ചെയ്തു. '(മരിച്ച) പെൺകുട്ടി പ്രതിയുമായി സൗഹൃദത്തിലായിരുന്നു. അവരുടെ ബന്ധത്തിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഒരു സുഹൃത്തിന്റെ സഹായത്തോടെ പെൺകുട്ടി തന്റെ കാമുകന്റെ "വിശ്വസ്തത" പരീക്ഷിക്കാൻ ശ്രമിച്ചു. പ്രതി ഈ പ്രവൃത്തിയെ കുറിച്ച് അറിഞ്ഞു. അതിൽ അയാൾ കുപിതനാവുകയും പെൺകുട്ടിയെ തല്ലുകയും ചെയ്തു. തുടർന്ന് അപമാനിതയായ പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ചികിത്സയ്ക്കിടെ മരിക്കുകയുമായിരുന്നു. മുകളിൽ പറഞ്ഞ സംഭവവും വസ്തുതകളും സ്ഥിരീകരിക്കുന്നതിനുള്ള തെളിവായി സി.സി.ടി.വി ദൃശ്യങ്ങളും മൊബൈൽ റെക്കോർഡിങും ചാറ്റും ഉണ്ട്'-ട്വീറ്റിൽ പറയുന്നു.

'അവരുടെ വാട്സ്ആപ്പ് ചാറ്റുകളിൽ നിന്ന് അവർ സൗഹൃദത്തിലായിരുന്നുവെന്നും എന്നാൽ കുറച്ചുകാലമായി പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നും വ്യക്തമായി. തുടർന്ന് ഒക്ടോബർ 19ന് പ്രശ്നം രൂക്ഷമായതോടെ സിദ്ധാന്ത് അവളെ പരസ്യമായി തല്ലുകയായിരുന്നു. അടിയുടെ വീഡിയോ ദൃശ്യങ്ങൾ ഞങ്ങളുടെ പക്കലുണ്ട്'-എസ്.പി കേശവ് കുമാർ പറഞ്ഞു. പൊലീസിന്റേത് മകളെ സ്വഭാവഹത്യ ചെയ്യാനും സംഭവത്തിന്റെ തീവ്രത കുറയ്ക്കാനുമുള്ള ശ്രമമാണെന്ന് വാനിയയുടെ കുടുംബം പറയുന്നു.

'അവർ അവളെ സമാധാനത്തോടെ ജീവിക്കാൻ അനുവദിച്ചില്ല. ഇപ്പോൾ മരണത്തിനു ശേഷവും അവർ അവളെ സ്വഭാവഹത്യചെയ്യുന്നു. അവർക്കിടയിൽ എന്തെങ്കിലും ഉണ്ടെങ്കിൽ പോലും അത് വാനിയയെ തല്ലാനുള്ള അവകാശം അവനു നൽകുന്നില്ല. അവളെ ഇങ്ങനെ തല്ലാനും അപമാനിക്കാനും അയാൾക്ക് കഴിയില്ല. അതാണ് പീഡനം'-അസാദ് ഷേഖ് പറയുന്നു. ഇരുവിഭാഗങ്ങളും തങ്ങളുടെ വാദങ്ങളിൽ ഉറച്ചുനിൽക്കുന്നതിനാൽ കോടതിയിലാകും അന്തിമ തീരുമാനം ഉണ്ടാവുക.

സംഭവത്തിൽ സംസ്ഥാനത്തെ പ്രതിപക്ഷ പാർട്ടികൾ രൂക്ഷമായി പ്രതികരിക്കുകയും കേസിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. 'മീററ്റിൽ, BDS വിദ്യാർത്ഥിനി വാനിയ ഷെയ്ഖ് ടെറസിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു, അവളുടെ സഹപാഠി അവളെ പരസ്യമായി പീഡിപ്പിക്കുകയും പ്രതിഷേധിച്ചതിന് അവളെ തല്ലുകയും ചെയ്തു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഭരണത്തിന് കീഴിൽ സംസ്ഥാനം പെൺമക്കൾക്ക് സുരക്ഷിതമല്ലാതായി'- ബിഎസ്പി നേതാവ് ഇമ്രാൻ മസൂദ് പറഞ്ഞു. 'കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം. ഇക്കാര്യത്തിൽ ജുഡീഷ്യൽ അന്വേഷണവും ഉണ്ടാകണം. ഇത് ദുഃഖിതരായ കുടുംബത്തിന് യഥാർത്ഥ നീതി ഉറപ്പാക്കും'- ന്യൂനപക്ഷ മുന്നണി അംഗം ഡോ. മെറാജുദ്ദീൻ അഹമ്മദ് മാധ്യമപ്രവർത്തകരോട് പറയുന്നു. 

വിവരങ്ങൾക്ക് കടപ്പാട് ദി ഖ്വിന്റ്

Tags:    
News Summary - How Dental Student Vania Sheikh Was Driven To Her Death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.