ആഗോളതലത്തിൽ നടത്തിയ ഒരു പഠനത്തിൽ, ആധുനിക നായ ഇനങ്ങളിൽ മൂന്നിൽ രണ്ട് ഭാഗത്തിന്റെയും സ്വതന്ത്രമായി ജീവിക്കുന്ന മുഴുവൻ തെരുവു നായ്ക്കളുടെയും സാമ്പിളുകളിൽ ചെന്നായയുടെ ഡി.എൻ.എ കണ്ടെത്തി. ഈ സ്പീഷീസുകൾ വേർപിരിയുന്നതിനും വളരെക്കാലം മുമ്പ് ചെന്നായ-നായ് ഇടകലർന്നുള്ള പ്രജനനം നടത്തിയിരുന്നു എന്നതിന്റെ തെളിവാണിതെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.
ചെന്നായ്ക്കളുടെ ഡി.എൻ.എ നാട്ടു നായ്ക്കളുടെ വലുപ്പം, ഗന്ധം, വ്യക്തിത്വം എന്നിവയെ രൂപപ്പെടുത്തിയിരിക്കാമെന്നും പഠനം സൂചിപ്പിക്കുന്നു. ഉദാഹരണത്തിന് ഉയർന്ന നിലയിൽ ചെന്നായ അംശമുള്ള നായ്ക്കൾ പ്രദേശത്തുകാരെയും അപരിചിതരെയും കൂടുതൽ സംശയാസ്പദമായി കാണുന്നു. അതേസമയം, കുറഞ്ഞ ചെന്നായ അംശമുള്ളവയെ മനുഷ്യർക്ക് പരിശീലിപ്പിക്കാൻ എളുപ്പവും സൗഹൃദപരവുമാണെന്ന് കാണിക്കുന്നു.
2,693 നായ-ചെന്നായ ജീനോമുകൾ വിശകലനം ചെയ്ത യു.എസ് ഗവേഷകർ ആധുനിക ഇനം നായ്ക്കളുടെ 64.1 ശതമാനവും നാട്ടു നായ്ക്കളിൽ 100 ശതമാനവും ചെന്നായ വംശപരമ്പര വഹിക്കുന്നുണ്ടെന്ന് കണ്ടെത്തി. ഈ കണ്ടെത്തലുകൾ നാഷനൽ അക്കാദമി ഓഫ് സയൻസസിന്റെ പ്രൊസീഡിങ്സിൽ പ്രസിദ്ധീകരിച്ചു. ഗ്രാമീണ നായ്ക്കളുടെ 280 ജീനോമുകൾ യുറേഷ്യയിലും ആഫ്രിക്കയിലുമായുള്ള 20ലധികം രാജ്യങ്ങളിൽ നിന്നുള്ളതാണ്. അതിൽ ഇന്ത്യയിൽ നിന്നുള്ള ആറെണ്ണവും ഉൾപ്പെടുന്നു.
മുൻകാല ജീനോമിക് പഠനങ്ങൾ പ്രത്യുൽപാദനത്തിന്റെ ഒരു നീണ്ട ചരിത്രത്തെ സൂചിപ്പിക്കുന്നു. വളർത്തു മൃഗങ്ങളുടെ ആവിർഭാവത്തിനുശേഷം നായ്ക്കൾക്ക് ചെന്നായ്ക്കളിൽ നിന്ന് വളരെ കുറച്ച് ജനിതക ഇൻപുട്ട് മാത്രമേ ലഭിച്ചിട്ടുള്ളൂ.
നായ്ക്കളുടെ ജീനോമുകളിൽ വലിയൊരു പങ്കും ചെന്നായ ഡി.എൻ.എയുടെ ചെറിയ അംശങ്ങൾ അടങ്ങിയിട്ടുണ്ടെന്നതാണ് പുതിയ കണ്ടെത്തൽ എന്ന് യു.എസ് നാഷനൽ മ്യൂസിയം ഓഫ് നാച്ചുറൽ ഹിസ്റ്ററിയിലെ ആർക്കിയോജെനോമിക്സിന്റെ ക്യൂറേറ്ററും പഠനത്തിന്റെ സഹ-രചയിതാവുമായ ലോഗൻ കിസ്റ്റ്ലർ പറഞ്ഞു.രണ്ടായിരം വർഷങ്ങൾക്ക് മുമ്പ് നായ്ക്കളും ചെന്നായ്ക്കളും പരസ്പരം പ്രജനനം നടത്തിയെന്നുള്ളതിന്റെ തെളിവാണിതെന്നും കിസ്റ്റ്ലർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.