കോഴിക്കോട്: സംസ്ഥാനത്ത് ഇന്നലെ ഏറ്റവും കൂടുതൽ തീവ്രതയിലുള്ള അൾട്രാവയലറ്റ് രശ്മികൾ രേഖപ്പെടുത്തിയത് കൊല്ലം കൊട്ടാരക്കരയിൽ. യു.വി ഇൻഡക്സ് 10 ആണ് കൊട്ടാരക്കരയിൽ രേഖപ്പെടുത്തിയതെന്ന് സംസ്ഥാന ദുരന്തനിവാരണ സമിതിയുടെ കണക്കുകൾ പറയുന്നു. യു.വി ഇൻഡക്സ് 8 മുതൽ 10 വരെ അതീവ ജാഗ്രത പാലിക്കേണ്ട ഓറഞ്ച് അലർട്ട് സാഹചര്യമാണ്.
പത്തനംതിട്ടയിലെ കോന്നി, ആലപ്പുഴ ചെങ്ങന്നൂർ, ഇടുക്കി മൂന്നാർ എന്നിവിടങ്ങളിൽ യു.വി ഇൻഡക്സ് 9 ആണ് രേഖപ്പെടുത്തിയത്. കോട്ടയം ചങ്ങനാശ്ശേരി, പാലക്കാട് തൃത്താല, മലപ്പുറം പൊന്നാനി എന്നിവിടങ്ങളിൽ യു.വി ഇൻഡക്സ് 8ഉം രേഖപ്പെടുത്തി.
തിരുവനന്തപുരം വിളപ്പിൽശാല, എറണാകുളം കളമശ്ശേരി, തൃശൂർ ഒല്ലൂർ, കോഴിക്കോട് ബേപ്പൂർ എന്നിവിടങ്ങളിൽ യു.വി ഇൻഡക്സ് 6 ആണ് രേഖപ്പെടുത്തിയത്. മുൻകരുതൽ സ്വീകരിക്കേണ്ട സാഹചര്യമാണ് ഇവിടങ്ങളിലും.
യു.വി ഇൻഡക്സ് 11ന് മുകളിലായാൽ റെഡ് അലർട്ടാണ്. ഏറ്റവും ഗുരുതരമായ ഈ സാഹചര്യത്തിൽ നേരിട്ട് സൂര്യപ്രകാശം ശരീരത്തിൽ കൂടുതൽ സമയം ഏൽക്കുന്നത് അപകടകരമാണ്. കഴിഞ്ഞ 24 മണിക്കൂറിൽ കേരളത്തിലെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളിൽ എവിടെയും യു.വി ഇൻഡക്സ് 10ന് മുകളിൽ രേഖപ്പെടുത്തിയിട്ടില്ല.
തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായേക്കാം. പൊതുജനങ്ങൾ സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കണമെന്ന് ദുരന്തനിവാരണ സമിതി അറിയിച്ചു.
പകൽ 10 മണി മുതൽ മൂന്ന് മണി വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. ആ സമയങ്ങളിൽ കൂടുതൽ നേരം ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കണം.
പുറം ജോലികളിൽ ഏർപ്പെടുന്നവർ, കടലിലും ഉൾനാടൻ മത്സ്യബന്ധനത്തിലും ഏർപ്പെടുന്ന മത്സ്യത്തൊഴിലാളികൾ, ജലഗതാഗതത്തിലേർപ്പെടുന്നവർ, ബൈക്ക് യാത്രക്കാർ, വിനോദസഞ്ചാരികൾ, ചർമരോഗങ്ങളുള്ളവർ, നേത്രരോഗങ്ങളുള്ളവർ, ക്യാൻസർ രോഗികൾ, മറ്റ് രോഗപ്രതിരോധശേഷി കുറഞ്ഞ വിഭാഗങ്ങൾ തുടങ്ങിയവർ പ്രത്യേകം ജാഗ്രത പാലിക്കണം.
പകൽ സമയത്ത് പുറത്തേക്ക് ഇറങ്ങുമ്പോൾ തൊപ്പി, കുട, സൺഗ്ലാസ് എന്നിവ ഉപയോഗിക്കാൻ ശ്രമിക്കുക. ശരീരം മുഴുവൻ മറയുന്ന കോട്ടൺ വസ്ത്രങ്ങൾ ഉപയോഗിക്കുന്നതായിരിക്കും ഉചിതം. യാത്രകളിലും മറ്റും ഇടവേളകളിൽ തണലിൽ വിശ്രമിക്കാൻ ശ്രമിക്കുക.
മലമ്പ്രദേശങ്ങൾ, ഉഷ്ണമേഖലാ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ പൊതുവെ യു.വി സൂചിക ഉയർന്നതായിരിക്കും. മേഘങ്ങളില്ലാത്ത തെളിഞ്ഞ ആകാശമാണെങ്കിലും ഉയർന്ന യു.വി സൂചികയുണ്ടാവാം. ഇതിന് പുറമെ ജലാശയം, മണൽ തുടങ്ങിയ പ്രതലങ്ങൾ അൾട്രാവയലറ്റ് രശ്മികളെ പ്രതിഫലിപ്പിക്കുന്നതിനാൽ ഇത്തരം മേഖലകളിലും യു.വി സൂചിക ഉയർന്നതായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.