സൗദി മരുഭൂപ്രദേശത്ത് കാണുന്ന ‘തൽഹ്’ മരം
യാംബു: സൗദി അറേബ്യ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലെ മരുഭൂമികളിൽ വിസ്മയക്കാഴ്ചയൊരുക്കി 'തൽഹ്' (അക്കേഷ്യ) വൃക്ഷങ്ങൾ പടർന്നുപന്തലിക്കുന്നു. മരുഭൂമിയിലെ കേവലമൊരു കാട്ടുമരം എന്നതിനപ്പുറം, സസ്യജാലങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളിലൊന്നായ തൽഹ് മരങ്ങൾ സമഗ്രമായ ഒരു പാരിസ്ഥിതിക-സാമ്പത്തിക വ്യവസ്ഥയാണ് രാജ്യത്ത് രൂപപ്പെടുത്തുന്നത്. മരുഭൂവൽക്കരണം തടയുന്നതിന്റെ ഭാഗമായി സൗദി അറേബ്യയിലെ വിവിധ പ്രദേശങ്ങളിൽ ഈ വൃക്ഷങ്ങളെ അതീവ ശ്രദ്ധയോടെ സംരക്ഷിച്ചുവരുന്നുണ്ട്. നിലവിൽ സൗദിയുടെ വടക്കൻ അതിർത്തി മേഖലകളിലെ മരുഭൂമികളിൽ തൽഹ് മരങ്ങൾ സമൃദ്ധമായി വളർന്നുനിൽക്കുന്നു.
നിരവധി വന്യജീവികൾ, പക്ഷികൾ, പ്രാണികൾ എന്നിവയ്ക്ക് ആവശ്യമായ ഭക്ഷണവും അഭയവും നൽകുന്നതിലൂടെ മരുഭൂമിയിലെ ആവാസവ്യവസ്ഥയുടെ സുസ്ഥിരത ഉറപ്പാക്കാനും പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിർത്താനും ഈ മരങ്ങൾക്ക് സാധിക്കുന്നുണ്ട്. മണ്ണൊലിപ്പ് തടഞ്ഞ് മണ്ണിന് സ്ഥിരത നൽകാൻ ഇവയുടെ വേരുകൾക്ക് പ്രത്യേക കഴിവുണ്ട്. കഠിനമായ കാലാവസ്ഥയോട് പൊരുത്തപ്പെടുന്ന തൽഹ് മരങ്ങൾക്ക് വരൾച്ചയെയും ഉയർന്ന താപനിലയെയും പ്രതിരോധിക്കാൻ ശേഷിയുണ്ടെന്ന് പരിസ്ഥിതി പ്രവർത്തകർ സാക്ഷ്യപ്പെടുത്തുന്നു. എട്ട് മീറ്ററിലധികം ഉയരത്തിൽ വളരുന്ന ഇവ ദീർഘകാലം നിലനിൽക്കുന്ന വൃക്ഷങ്ങളാണ്.
വേനൽക്കാലത്തെ അതിരൂക്ഷമായ ചൂടിൽ നിന്ന് മനുഷ്യർക്കും മൃഗങ്ങൾക്കും ഒരേപോലെ അഭയം നൽകുന്ന തരത്തിൽ, കുടപോലെ പന്തലിച്ചുനിൽക്കുന്ന ഇടതൂർന്ന തണൽ മേലാപ്പ് തൽഹ് മരങ്ങളുടെ സവിശേഷതയാണ്. വിവിധ ഇനങ്ങളിലുള്ള അക്കേഷ്യ മരങ്ങൾ സൗദിയിലുടനീളമുണ്ട്. ഇതിൽ മരുഭൂമിയിലെ അതിജീവനത്തിന് പേരുകേട്ട 'നജ്ദി അക്കേഷ്യ'യും, മികച്ച രീതിയിൽ തേൻ ഉൽപ്പാദിപ്പിക്കാൻ സഹായിക്കുന്ന 'സലാം അക്കേഷ്യ'യും ഏറെ ശ്രദ്ധേയമാണ്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്ത പേരുകളിലും ഇനങ്ങളിലും ഈ വൃക്ഷങ്ങൾ അറിയപ്പെടുന്നു. സൗദി വിഷൻ 2030-ന്റെ ഭാഗമായുള്ള 'സൗദി ഗ്രീൻ ഇനീഷ്യേറ്റീവ്' പദ്ധതികളിൽ ഉൾപ്പെടുത്തി, തൽഹ് മരങ്ങളുടെ വ്യാപനത്തിന് സൗദി പരിസ്ഥിതി-ജല-കൃഷി മന്ത്രാലയം ഇപ്പോൾ വലിയ പ്രാധാന്യമാണ് നൽകിവരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.