മസ്കത്ത്: ഷിനാസ് വിലായത്തിലെ ഖോർ ഹമീറയിൽ 450 കണ്ടൽച്ചെടികൾ നട്ടുപിടിപ്പിച്ച് വടക്കൻ ബാത്തിന ഗവർണറേറ്റിലെ പരിസ്ഥിതി വകുപ്പ്. മുമ്പ് കണ്ടൽച്ചെടികൾ ഒട്ടുമില്ലാതിരുന്ന ഈ പ്രദേശത്തിന്റെ പാരിസ്ഥിതിക പുനരുദ്ധാരണത്തിനും ഹരിതാഭ വർധിപ്പിക്കുന്നതിനുമായി നടപ്പാക്കിയ പരിസ്ഥിതി സംരക്ഷണ പദ്ധതിയുടെ ഭാഗമായാണ് നടീൽ പ്രവൃത്തി.
നട്ടുപിടിപ്പിച്ച തൈകൾ അവയുടെ സ്വാഭാവിക ചുറ്റുപാടിൽ മികച്ച രീതിയിൽ വളരുന്നതായി അധികൃതർ ഫീൽഡ് നിരീക്ഷണത്തിൽ കണ്ടെത്തി. ഈ തൈകളുടെ ശരാശരി ഉയരം ഏകദേശം 1.5 മുതൽ രണ്ടു മീറ്റർ വരെ എത്തിയിട്ടുണ്ട്. ഇത് കൃഷിരീതിയുടെ വിജയത്തെയും കണ്ടൽ വളർച്ചക്ക് ഈ പ്രദേശം എത്രത്തോളം അനുയോജ്യമാണെന്നതിനെയുമാണ് സൂചിപ്പിക്കുന്നത്.
മണ്ണിലെയും വെള്ളത്തിലെയും ലവണാംശം, പി.എച്ച് മൂല്യം എന്നിവ കൃത്യമായി അളന്ന് പരിശോധിച്ച ശേഷമാണ് പദ്ധതി ആരംഭിച്ചത്. 2024-ലാണ് രണ്ട് ഘട്ടങ്ങളായുള്ള ഈ പദ്ധതിക്ക് തുടക്കം കുറിച്ചത്. പദ്ധതി വിജയകരമായതോടെ ഖോർ ഹമീറയിൽ ഒരു പുതിയ തീരദേശ ഹരിതവലയമാണ് രൂപപ്പെടുന്നത്. ഇത് സ്വാഭാവിക ആവാസവ്യവസ്ഥയുടെ വീണ്ടെടുപ്പിനും ജൈവവൈവിധ്യം വർധിപ്പിക്കുന്നതിനും സഹായിക്കും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.