ഗാങ്‌ടോക്ക്: ഹിമാലയൻ സംസ്ഥാനമായ സിക്കിമിൽ മഴയിലും മണ്ണിടിച്ചിലിലും 1,000ത്തോളം വിനോദസഞ്ചാരികൾ കുടുങ്ങിയതായി റിപ്പോർട്ട്. കനത്ത മഴ തുടരുകയാണെന്ന് അധികൃതർ പറഞ്ഞു. ചുങ്‌താങ്ങിൽ ഏകദേശം 200 ടൂറിസ്റ്റ് വാഹനങ്ങൾ കുടുങ്ങിക്കിടക്കുകയാണെന്നും അവിടെയുള്ളവർ ഒരു ഗുരുദ്വാരയിൽ തങ്ങുന്നതായും അവർ അറിയിച്ചു.
സംസ്ഥാന തലസ്ഥാനമായ ഗാങ്‌ടോക്കിൽനിന്ന് ഏകദേശം 100 കിലോമീറ്റർ അകലെയാണ് ചുങ്‌താങ്. ലാച്ചെൻ-ചങ്‌താങ് റോഡിലെ മുൻഷിതാങ്ങിലും ലാച്ചുങ് ചങ്‌താങ് റോഡിലെ ലെമ/ബോബിലും വൻതോതിൽ മണ്ണിടിച്ചിൽ ഉണ്ടായതായി പൊലീസ് പറഞ്ഞു.
മേഖലയിൽ തുടർച്ചയായി പെയ്യുന്ന മഴ സ്ഥിതി കൂടുതൽ വഷളാക്കി. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വടക്കൻ സിക്കിമിലേക്ക് വിനോദസഞ്ചാരികളെ അയക്കരുതെന്ന് ജില്ലാ ഭരണകൂടം എല്ലാ ടൂർ ഓപ്പറേറ്റർമാർക്കും നിർദേശം നൽകിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ഏപ്രിൽ 25ന് ഈ മേഖല സന്ദർശിക്കാൻ വിനോദസഞ്ചാരികൾക്ക് നൽകിയിരുന്ന എല്ലാ പെർമിറ്റുകളും അധികൃതർ റദ്ദാക്കി. ലാച്ചുങ്ങിലേക്കും ലാച്ചെനിലേക്കും ഉള്ള ഗതാഗത സംവിധാനങ്ങളെ സാരമായി ബാധിച്ചതായും ഏകദേശം 1000 വിനോദസഞ്ചാരികൾ കുടുങ്ങിക്കിടക്കുന്നതായും പ്രാദേശിക ഭരണകൂടം അറിയിച്ചു.
ലാച്ചുങ്ങും ലാച്ചെനും കുന്നിൻ പ്രദേശങ്ങളാണ്. അവയുടെ പ്രകൃതി സൗന്ദര്യത്തിനും ഗുരുഡോങ്മാർ തടാകം, യംതാങ് താഴ്‌വര തുടങ്ങിയ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ സാമീപ്യത്തിനും പേരുകേട്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.