കമ്യൂണിറ്റി അംഗങ്ങൾ ആമയെ കടലിലേക്ക് വിടുന്നുå
ഫുജൈറ: ഫുജൈറ തീരത്ത് കടലാമകളുടെ മൂന്ന് കൂടുകൂട്ടൽ കേന്ദ്രങ്ങൾ കണ്ടെത്തി. അൽ ഫഖീത് സംരക്ഷിത മേഖലയ്ക്ക് സമീപം ദിബ്ബയിലെ റോയൽ ബീച്ച് ഹോട്ടൽ ആൻഡ് റിസോർട്ടിനോട് ചേർന്നാണ് ഇവ കണ്ടെത്തിയത്. ഫുജൈറ എൻവയോൺമെന്‍റ് അതോറിറ്റിയിലെ (എഫ്.ഇ.എ) ബയോഡൈവേഴ്സിറ്റി ആൻഡ് മറൈൻ പ്രൊട്ടക്റ്റഡ് ഏരിയ ഡിപാർട്ട്മെന്‍റിൽ നിന്നുള്ള സംഘങ്ങളെത്തി ഇവിടം സുരക്ഷിതമാക്കിയിട്ടുണ്ട്.
റിസോർട്ട് മാനേജ്‌മെന്‍റിന്‍റെ സഹകരണത്തോടെ ഈ സ്ഥലങ്ങൾ കയർകെട്ടി തിരിച്ചു. ബീച്ചിലെത്തുന്നവർ ഹോട്ടലിന്‍റെ സ്വകാര്യ ബീച്ചിലേക്ക് പ്രവേശിക്കുന്നത് തടയാൻ 24 മണിക്കൂറും നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. എല്ലാ വർഷവും മാർച്ച് മുതൽ ജൂൺ വരെയാണ് കടലാമകളുടെ കൂടുകൂട്ടൽ കാലയളവ്. ഈ സമയത്ത് നടത്തിയ സമുദ്ര-തീരദേശ സർവേകളിലാണ് കൂടുകൂട്ടൽ കേന്ദ്രങ്ങൾ കണ്ടെത്തിയതെന്ന് ഫുജൈറ അതോറിറ്റി അറിയിച്ചു. കൂടുകൂട്ടുന്നതിനും മുട്ടകൾ വിരിയുന്നതിനുമുള്ള പ്രക്രിയയ്ക്ക് തടസ്സമുണ്ടാക്കുന്ന പ്രവർത്തനങ്ങളൊന്നും ഈ കേന്ദ്രങ്ങൾക്ക് സമീപം അനുവദിച്ചിട്ടില്ല. ആദ്യത്തെ കൂടുകൂട്ടൽ കേന്ദ്രത്തിൽ, അപൂർവ ഇനത്തിൽപ്പെട്ട ‘ഹോക്സ്ബിൽ’ വിഭാഗത്തിലെ ഏഴ് കടലാമ കുഞ്ഞുങ്ങൾ വിരിഞ്ഞു.
ഫുജൈറ റിസർച്ച് സെന്‍ററിന്‍റെ സഹകരണത്തോടെ ഇവയുടെ ആരോഗ്യസ്ഥിതിയും ജീവ ലക്ഷണങ്ങളും പരിശോധിച്ച ശേഷം കടലിലേക്ക് തുറന്നുവിട്ടു. അതിനിടെ, ഫുജൈറ പവർ കമ്പനി എഫ്3യുടെ ടാങ്കുകളിൽ കുടുങ്ങിയ അഞ്ച് കടലാമകളെ ഫുജൈറ എൻവയോൺമെന്‍റ് അതോറിറ്റിയും ഫുജൈറ റിസർച്ച് സെന്‍ററും സംയുക്തമായി രക്ഷപ്പെടുത്തി. ഫുജൈറ എൻവയോൺമെന്‍റ് അതോറിറ്റിയും ഫുജൈറ റിസർച്ച് സെന്‍ററും ചേർന്ന് രക്ഷപ്പെടുത്തിയ രണ്ട് ഗ്രീൻ ടർട്ടിലുകളെ ജുമൈറ ഗ്രൂപ്പിന് കീഴിലുള്ള ദുബൈ ടർട്ടിൽ റീഹാബിലിറ്റേഷൻ പ്രൊജക്റ്റ് പുനരധിവസിപ്പിച്ചു. ചില കടലാമകളിൽ മോഷൻ സെൻസറുകൾ ഘടിപ്പിച്ചിട്ടുണ്ട്.
അവയുടെ ചലനങ്ങളും ജീവ ലക്ഷണങ്ങളും നിരീക്ഷിക്കാനും സഞ്ചാരപഥങ്ങൾ കണ്ടെത്താനും, കൂടുകൂട്ടാൻ താല്പര്യമുള്ള സ്ഥലങ്ങൾ തിരിച്ചറിയാനും എഫ്.ഇ.എയെയും റിസർച്ച് സെന്‍ററിനെയും സഹായിക്കുന്നതിനായാണ് ഇത്. യു.എ.ഇയിൽ സമുദ്രജീവികളെ സംരക്ഷിക്കുന്നതിനും പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിർത്തുന്നതിനുമായി അധികൃതരും പ്രാദേശിക സന്നദ്ധപ്രവർത്തകരും അന്താരാഷ്ട്ര സംഘടനകളും ഒന്നിച്ച് പ്രവർത്തിക്കുന്നുണ്ട്. ഫുജൈറയിൽ കടലാമകളെയോ അവയുടെ കൂടുകളോ കാണുകയോ, അല്ലെങ്കിൽ രോഗബാധിതരായതോ പരിക്കേറ്റതോ ആയ കടലാമകളെ കണ്ടെത്തുകയോ ചെയ്താൽ 800 887853, 800368 എന്നീ സൗജന്യ ഹോട്ട്‌ലൈൻ നമ്പറുകളിൽ ബന്ധപ്പെടാം. കടലാമകൾ ബീച്ചിലൂടെ സഞ്ചരിച്ച അടയാളങ്ങൾ കണ്ടെത്തിയാലും ഈ നമ്പറുകളിൽ വിവരമറിയിക്കാം. അധികൃതർ ഈ വിവരം പ്രത്യേക സംഘങ്ങൾക്ക് ഉടൻ കൈമാറുകയും അവരെത്തി കടലാമകളെ രക്ഷപ്പെടുത്തുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.