ന്യൂഡൽഹി: ഇന്ത്യയിലെ 'തണുത്ത മരുഭൂമി' എന്നറിയപ്പെടുന്ന ലഡാക്കിൽ കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങൾ കൂടുതൽ പ്രകടമാകുന്നതായി പുതിയ കണക്കുകൾ സൂചിപ്പിക്കുന്നു. ഒരുകാലത്ത് വളരെ കുറഞ്ഞ മഴ മാത്രം ലഭിച്ചിരുന്ന ഈ ഹിമാലയൻ മേഖലയിൽ തുടർച്ചയായി അഞ്ചാം വർഷവും സാധാരണയേക്കാൾ കൂടുതൽ മൺസൂൺ മഴയാണ് ലഭിക്കുന്നത്. മഴയുടെ ഈ അസാധാരണ വർധന പ്രദേശത്തിന്റെ പരിസ്ഥിതിക്കും അടിസ്ഥാനസൗകര്യങ്ങൾക്കും ജനജീവിതത്തിനും വലിയ വെല്ലുവിളിയായി മാറുകയാണെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
ജൂലൈ 15 വരെയുള്ള ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ കണക്കുകൾ പ്രകാരം, 2026-ലെ തെക്കുപടിഞ്ഞാറൻ മൺസൂൺ സീസണിൽ ലഡാക്കിൽ സാധാരണയേക്കാൾ 65 ശതമാനം അധികമഴയാണ് ലഭിച്ചത്. ഇതോടെ രാജ്യത്ത് ഏറ്റവും കൂടുതൽ മഴ വർധന രേഖപ്പെടുത്തിയ കേന്ദ്രഭരണ പ്രദേശമായി ലഡാക്ക് മാറി. അതേസമയം, പതിവായി മൺസൂൺ മഴക്ക് പേരുകേട്ട കേരളം, മേഘാലയം തുടങ്ങിയ സംസ്ഥാനങ്ങളിൽ ഈ വർഷം മഴക്കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
2022 മുതൽ ഓരോ വർഷവും ലഡാക്കിൽ സാധാരണയെക്കാൾ കൂടുതൽ മഴയാണ് ലഭിച്ചുവരുന്നത്. 2022-ൽ 69 ശതമാനവും, 2023-ൽ 103 ശതമാനവും അധികമഴ ലഭിച്ചു. 2024-ൽ അധികമഴയുടെ തോത് കുറഞ്ഞെങ്കിലും സാധാരണയെക്കാൾ 17 ശതമാനം കൂടുതലായിരുന്നു. 2025-ൽ സ്ഥിതി കൂടുതൽ രൂക്ഷമായി. ആ വർഷം 98.6 മില്ലിമീറ്റർ മഴ ലഭിച്ചതോടെ സാധാരണയെക്കാൾ 342 ശതമാനം അധികമഴ രേഖപ്പെടുത്തി. 1973-ന് ശേഷമുള്ള ഏറ്റവും ഉയർന്ന ഓഗസ്റ്റ് മാസ മഴയും 2025-ലാണ് ലഭിച്ചത്. 80.2 മില്ലിമീറ്റർ.
2021-ൽ ലഡാക്കിൽ 42 ശതമാനം മഴക്കുറവായിരുന്നു രേഖപ്പെടുത്തിയിരുന്നത്. എന്നാൽ 2022-ൽ ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് ദീർഘകാല ശരാശരി മഴയുടെ കണക്ക് പുതുക്കിയതോടെ, ലഡാക്കിന്റെ സാധാരണ മഴയുടെ അളവ് 37.7 മില്ലിമീറ്ററിൽ നിന്ന് 22.3 മില്ലിമീറ്ററായി കുറച്ചു. ഇതിനുശേഷമാണ് അധികമഴയുടെ പ്രവണത കൂടുതൽ വ്യക്തമായത്.
തണുത്തുറഞ്ഞ മരുഭൂമിയായതിനാൽ ലഡാക്കിൽ മഴ വളരെ അപൂർവമാണ്.അതിനാൽ ഭൂപ്രകൃതിയും പരിസ്ഥിതിയും അതിനനുസരിച്ചാണ് രൂപപ്പെട്ടിരിക്കുന്നത്. എന്നാൽ ഇപ്പോൾ മൺസൂൺ മഴയുടെ വ്യാപനവും തീവ്രതയും വർധിക്കുന്നത് പ്രദേശത്തിന്റെ സ്വാഭാവിക സന്തുലിതാവസ്ഥയെ തന്നെ ബാധിക്കുന്നതായി വിദഗ്ധർ വിലയിരുത്തുന്നത്. മഴയുടെ ഈ മാറ്റം ലഡാക്കിൽ മേഘവിസ്ഫോടനങ്ങൾ, പെട്ടെന്നുള്ള വെള്ളപ്പൊക്കങ്ങൾ, മണ്ണിടിച്ചിലുകൾ എന്നിവയുടെ സാധ്യതയും വർധിപ്പിച്ചിട്ടുണ്ട്.
കഴിഞ്ഞ ഏതാനും വർഷങ്ങളിലായി നിരവധി തവണ ശക്തമായ മേഘവിസ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 2023 ജൂലൈയിൽ ലേ നഗരത്തിലും സമീപപ്രദേശങ്ങളിലുമായി ഉണ്ടായ മേഘവിസ്ഫോടനത്തിൽ നിരവധി വീടുകൾക്കും വ്യാപാരസ്ഥാപനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. 2025-ലും സമാനമായ അതിശക്തമായ മഴയും വെള്ളപ്പൊക്കവും പ്രദേശത്തെ ഗുരുതരമായി ബാധിച്ചിരുന്നു.
മനോഹർ പരീക്കർ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഡിഫൻസ് സ്റ്റഡീസ് ആൻഡ് അനാലിസിസിന്റെ റിപ്പോർട്ട് പ്രകാരം, 2005 മുതൽ 2023 വരെ ലഡാക്കിൽ കുറഞ്ഞത് 15 മേഘവിസ്ഫോടനങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഇവയിൽ ഭൂരിഭാഗവും കഴിഞ്ഞ ഏതാനും വർഷങ്ങളിലായി സംഭവിച്ചതാണ്. കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങൾ ഹിമാലയൻ മേഖലയിൽ കൂടുതൽ ശക്തമായി പ്രകടമാകുന്നുവെന്നാണ് പഠനം ചൂണ്ടിക്കാണിക്കുന്നത്.
വളരെ വരണ്ട കാലാവസ്ഥക്ക് അനുയോജ്യമായാണ് ലഡാക്കിലെ സസ്യജന്തുജാലവും ജലസ്രോതസുകളും രൂപപ്പെട്ടിരിക്കുന്നത്. മഴയുടെ അളവിൽ ഉണ്ടാകുന്ന വലിയ മാറ്റങ്ങൾ മണ്ണൊലിപ്പ്, ആവാസവ്യവസ്ഥകളുടെ നാശം, ജൈവവൈവിധ്യത്തിലെ കുറവ്, ഹിമാനികളുടെ സ്വഭാവത്തിലുള്ള മാറ്റങ്ങൾ എന്നിവക്ക് കാരണമായേക്കാമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.