കൊലയാളി തിമിംഗലമെന്നറിയപ്പെടുന്ന ജലജീവിയായ ഓർക്കകളുടെ സ്വഭാവത്തിൽ ഭയാനകമായ മാറ്റങ്ങൾ കണ്ടെത്തിയതായി പഠനങ്ങൾ. സൈക്കോ കില്ലർമാരെപ്പോലുള്ള പെരുമാറ്റങ്ങളാണ് ഇവയിൽ കണ്ടെത്തിയിരിക്കുന്നത്. തിമിംഗലമെന്ന് വിളിക്കുന്നുണ്ടെങ്കിലും ഡോൾഫിൻ കുടുംബത്തിൽപെട്ടവയാണ് ഓർക്കകൾ.
ഭൂമിയിലെ ഏറ്റവും വലിയ ജീവിയായ നീലത്തിമിംഗലങ്ങളെയും സ്രാവുകളെയും വേട്ടയാടുന്നത് ഇവരുടെ ഹരമാണ്. എന്നാൽ ഇവർ ഇപ്പോൾ സാധാരണ കൊലയല്ല നടത്തുന്നത്. കരൾ തുരന്നെടുത്തും നാവ് പിഴുതെടുത്തും ജലോപരിതലത്തിലെത്തിച്ച് ശ്വാസം മുട്ടിച്ചുമാണ് കൊലപാതകങ്ങൾ ചെയ്യുന്നത്.
മത്സ്യബന്ധനബോട്ടുകളെ മറിച്ചിടുകയും ആഴത്തിൽ വലിച്ചുകൊണ്ടുപോവുകയും ചെയ്യുന്നുണ്ട്. കടൽപ്പന്നികളെയും സാൽമണുകളെയും പന്തുതട്ടുന്നതുപോലെ വലിച്ചെറിയുന്നു. ഓർക്കകൾ കൂടുതൽ ബുദ്ധിമാന്മാരായി മാറുന്നതിന്റെ ലക്ഷണമാണ് ഇതെന്നാണ് ചിലർ പറയുന്നത്.
എന്നാൽ ഈ നിഗമനം തെറ്റാണെന്ന് ഓർക്കകളെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രജ്ഞൻ ജോഷ് മക്കിന്നസ് പറഞ്ഞു. പരിസ്ഥിതി മാറുന്നതനുസരിച്ച് ചില പുതുമകൾ പ്രദർശിപ്പിക്കുന്നതാകാം. കടലിൽ മനുഷ്യസാന്നിധ്യം വർധിച്ചതും കാലാവസ്ഥ വ്യതിയാനം രൂക്ഷമാവുന്നതനുസരിച്ച് നിലനിൽപ്പിനായി പുതിയ തന്ത്രങ്ങൾ പയറ്റുന്നതുമാകാമെന്നും അദ്ദേഹം വ്യക്തമാക്കി.
അന്റാർട്ടിക്കയിലെ ഓർക്കകൾ സാധാരണ വൈഡൽ സീലുകളെ പിടിച്ചുതിന്നുന്നവയാണ്. എന്നാൽ ഐസ് ഉരുകുമ്പോൾ പുള്ളിപ്പുലി സീലുകളെ പിടിച്ചുതിന്നാനുള്ള കഴിവും നേടിയിട്ടുണ്ട്. 2019 മാർച്ചിലാണ് തെക്കുപടിഞ്ഞാറൻ ആസ്ട്രേലിയയുടെ തീരത്ത് ഓർക്കകളുടെ തിമിംഗലവേട്ട ആദ്യമായി റിപ്പോർട്ട് ചെയ്യുന്നത്. 12ഓളം ഓർക്കകൾ തിമിംഗലത്തിന്റെ വശങ്ങൾ കാർന്നുതിന്നുകയായിരുന്നു.
കഴിഞ്ഞ മാസം പൈലറ്റ് തിമംഗലങ്ങളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുന്നതും വർധിച്ചിട്ടുണ്ട്. കൂടാതെ സ്രാവുകളെ കീറിമുറിച്ച് കരൾ പുറത്തെടുക്കുകയാണ് ഓർക്കകൾ. ഈ തന്ത്രങ്ങൾ പുതിയ തലമുറകൾക്ക് മുതിർന്ന ഓർക്കകൾ കൈമാറുന്നുണ്ടെന്നാണ് ഒറിഗോൺ സ്റ്റേറ്റ് സർവകലാശാലയിലെ മറൈൻ ഇക്കോളജിസ്റ്റ്, റോബർട്ട് പിറ്റ്മാൻ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.