ന്യൂഡൽഹി: വാരാന്ത്യത്തിൽ മഴയും ഇടിമിന്നലും ഉണ്ടാകുമെന്ന പ്രവചനങ്ങൾ തെറ്റിച്ച് ഡൽഹി രാവും പകലും ചുട്ടുപൊള്ളുന്നു. ഞായറാഴ്ച താപസൂചിക 50 ഡിഗ്രി സെൽഷ്യസിനു മുകളിൽ എത്തി. അതേസമയം നഗരത്തിൽ രണ്ട് വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ ജൂൺ പ്രഭാതം ഞായറാഴ്ച രേഖപ്പെടുത്തി. ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ (ഐ.എം.ഡി) കണക്കനുസരിച്ച്, സഫ്ദർജംഗിലെ പരമാവധി താപനില 41.8 ഡിഗ്രി സെൽഷ്യസിലെത്തി, ഇത് സാധാരണയേക്കാൾ 4.6 ഡിഗ്രി കൂടുതലാണ്. രാത്രിയിൽ കുറഞ്ഞ താപനില 31.1 ഡിഗ്രി സെൽഷ്യസായി. ഇത് സാധാരണയേക്കാൾ 3.2 ഡിഗ്രി കൂടുതലും 2024 ജൂണിന് ശേഷം രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന മിനിമം താപനിലയുമാണ്. 2024 ജൂൺ 14-ന് 33.3 ഡിഗ്രി സെൽഷ്യസ് ചൂട് രേഖപ്പെടുത്തിയിരുന്നു. ഉഷ്ണതരംഗവും ഉയർന്ന ആർദ്രതയും കാരണം ഞായറാഴ്ച വൈകീട്ട് 5:30-ന് താപസൂചിക (Heat Index) അഥവാ അനുഭവവേദ്യമായ താപനില 50.7 ഡിഗ്രി സെൽഷ്യസായിരുന്നു. പകൽ സമയത്ത് ആർദ്രതയുടെ അളവ് 37 മുതൽ 70 ശതമാനം വരെയായിരുന്നു.
നഗരത്തിലുടനീളമുള്ള കാലാവസ്ഥാ കേന്ദ്രങ്ങളും ഉയർന്ന താപനില റിപ്പോർട്ട് ചെയ്തു. ലോധി റോഡിൽ 42.1 ഡിഗ്രി സെൽഷ്യസും റിഡ്ജിൽ 42.6 ഡിഗ്രി സെൽഷ്യസും പാലത്തിൽ 42 ഡിഗ്രി സെൽഷ്യസും അയനഗറിൽ 41.8 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി. നഗരത്തിലെ അഞ്ച് ഐ.എം.ഡി നിരീക്ഷണാലയങ്ങളിലും കുറഞ്ഞ താപനില സാധാരണയേക്കാൾ കൂടുതലായിരുന്നു.
തെക്കുപടിഞ്ഞാറൻ മൺസൂൺ എത്താൻ വൈകിയതാണ് ചൂട് കൂടാൻ കാരണം. സാധാരണയായി ജൂൺ 27-28 തീയതികളിലാണ് മൺസൂൺ ഡൽഹിയിൽ എത്തുന്നത്, എന്നാൽ സാഹചര്യങ്ങൾ അനുകൂലമായി തുടരുകയാണെങ്കിൽ ജൂലൈ 4-ഓടെ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്ത രണ്ട് ദിവസങ്ങളിൽ മഴ, ഇടിമിന്നൽ, ശക്തമായ കാറ്റ് എന്നിവയ്ക്കായി ഐ.എം.ഡി യെല്ലോ അലേർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. തിങ്കളാഴ്ച താപനില 40-42 ഡിഗ്രി സെൽഷ്യസിൽ തുടരുമെങ്കിലും, ചൊവ്വാഴ്ച മുതൽ ക്രമേണ കുറവ് പ്രതീക്ഷിക്കുന്നു. ജൂലൈ 1-ഓടെ പരമാവധി താപനില 40 ഡിഗ്രി സെൽഷ്യസിൽ താഴെയാകുകയും മഴയുടെ പ്രവർത്തനം വർധിച്ചാൽ ജൂലൈ 3-ഓടെ 35 ഡിഗ്രി സെൽഷ്യസിൽ എത്തുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.