ഗുവാഹത്തി: അസമിലെ വന്യജീവി പുനരധിവാസ സംരക്ഷണ കേന്ദ്രം (Center for Wildlife Rehabilitation and Conservation) വന്യജീവി രക്ഷാപ്രവർത്തനത്തിലും പുനരധിവാസ പ്രവർത്തനങ്ങളിലും 25 വർഷം പൂർത്തിയാക്കി. കാസിരംഗ ദേശീയോദ്യാനത്തിനടുത്തുള്ള പൻബാരിയിൽ പ്രവർത്തിക്കുന്ന ഈ സ്ഥാപനം ഇന്ത്യയിലെ ആദ്യത്തെ സമർപ്പിത വന്യജീവി പുനരധിവാസ കേന്ദ്രമാണ്.
2002 ഓഗസ്റ്റ് 28-ന് അസം വനവകുപ്പും വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയും, ഇന്റർനാഷണൽ ഫണ്ട് ഫോർ ആനിമൽ വെൽഫെയറും ചേർന്നാണ് സംരക്ഷണ കേന്ദ്രം സ്ഥാപിച്ചത്. വന്യജീവി സംരക്ഷണ രംഗത്ത് ശാസ്ത്രീയ സമീപനങ്ങൾ പ്രാവർത്തികമാക്കുന്നതിൽ നിർണായക പങ്കുവഹിച്ചുവരുന്നു.
സ്ഥാപിതമായതുമുതൽ സംരക്ഷണ കേന്ദ്രവും അതിന്റെ മൊബൈൽ വെറ്ററിനറി സർവിസ് (MVS) യൂണിറ്റുകളും ചേർന്ന് 10,000-ത്തിലധികം വന്യജീവി രക്ഷാപ്രവർത്തനങ്ങൾ നടത്തി. ഇതിൽ ഏകദേശം 68 ശതമാനം മൃഗങ്ങളെയും വിജയകരമായി ചികിത്സിച്ച് വീണ്ടും കാട്ടിലേക്ക് തിരിച്ചയക്കാൻ കഴിഞ്ഞു.
പ്രളയകാലങ്ങളിൽ രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നതും കേന്ദ്രത്തിന്റെ പ്രധാന ദൗത്യങ്ങളിലൊന്നാണ്. പ്രളയത്തിൽ കുടുങ്ങുകയോ പരിക്കേൽക്കുകയോ ചെയ്യുന്ന മൃഗങ്ങൾക്ക് അടിയന്തര ചികിത്സ നൽകുകയും അനാഥരാകുന്ന കുഞ്ഞുങ്ങളെ പരിപാലിച്ച് പ്രകൃതിയിലേക്ക് തിരിച്ചെത്തിക്കുകയും ചെയ്യുന്നു. കൂടാതെ മനുഷ്യ-വന്യജീവി സംഘർഷം കുറക്കുന്നതിനായി പ്രാദേശിക സമൂഹങ്ങളുമായി ചേർന്ന് ബോധവത്കരണ പ്രവർത്തനങ്ങളും സംഘടിപ്പിക്കുന്നു.
2006 മുതൽ മാനസ് ദേശീയോദ്യാനത്തിലേക്ക് കാണ്ടാമൃഗങ്ങളെ പുനരധിവസിപ്പിക്കുന്ന പദ്ധതിയിൽ സംരക്ഷണ കേന്ദ്രം പ്രധാന പങ്കുവഹിക്കുന്നുണ്ട്. ഏഷ്യാറ്റിക് കറുത്ത കരടികൾ, കാട്ടുപോത്തുകൾ, ഹൂലോക്ക് ഗിബ്ബണുകൾ തുടങ്ങി നിരവധി അപൂർവ വന്യജീവികളുടെ രക്ഷാപ്രവർത്തനത്തിലും പുനരധിവാസത്തിലും കേന്ദ്രം ശ്രദ്ധേയ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്.
വന്യജീവി ചികിത്സാ രംഗത്തെ വെറ്ററിനറി ഡോക്ടർമാർക്കും ജീവശാസ്ത്രജ്ഞർക്കും പരിശീലനം നൽകുന്ന കേന്ദ്രമായും സംരക്ഷണ കേന്ദ്രം പ്രവർത്തിക്കുന്നു. “അപകടത്തിലായ വന്യജീവികൾക്ക് അതിവേഗ സഹായം എത്തിക്കുന്നതിലും അവയുടെ സംരക്ഷണത്തിലും സംരക്ഷണ കേന്ദ്രം നൽകുന്ന സംഭാവന അതുല്യമാണ്,” എന്ന് കാസിരംഗ ഫീൽഡ് ഡയറക്ടർ ഡോ. സി. രമേഷ് പറഞ്ഞു.
വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ ജോയിന്റ് ഡയറക്ടർ രതിന്‍ ബർമൻ, “കരുണയും ശാസ്ത്രവും പങ്കാളിത്തവും ചേർന്ന 25 വർഷത്തെ യാത്രയാണ് അസമിലെ വന്യജീവി പുനരധിവാസ സംരക്ഷണ കേന്ദ്രത്തിന്റെത്. ആയിരക്കണക്കിന് വന്യജീവികൾക്ക് വീണ്ടും കാട്ടിലേക്ക് മടങ്ങാനുള്ള അവസരം ഈ സ്ഥാപനം ഒരുക്കിയിട്ടുണ്ട്,” എന്നും വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.