തൃശൂർ: ''2017ൽ ഞാനെഴുതിയ പാട്ടിന് ഡോ. കെ.ജെ. യേശുദാസിന് ദേശീയ പുരസ്കാരം ലഭിച്ചപ്പോൾ ഒരുപാട് പേർ അഭിനന്ദിച്ചിരുന്നു. സത്യൻ അന്തിക്കാട്, കമൽ, ലാൽ ജോസ് ഉൾപ്പെടെ ഒരുപാട് സംവിധായകർ അവസരം നൽകാമെന്ന് പറഞ്ഞെങ്കിലും നടന്നില്ല. 'മൗനാക്ഷരങ്ങൾ' എന്ന ശ്രദ്ധിക്കപ്പെടാതെ പോയ ചിത്രത്തിലേക്കും കൂടി ഗാനരചന നടത്തിയെങ്കിലും പിന്നീട് ആരും വിളിച്ചില്ല. ജീവിക്കാൻ വേണ്ടി പൂന്തോട്ട പരിപാലനം ഉൾപ്പെടെ പണിക്കിറങ്ങുകയായിരുന്നു. വേറെ വരുമാനമാർഗമില്ല.''- മുൻമന്ത്രി ഷിബു ബേബി ജോണിെൻറ ഫേസ്ബുക്കിലെ കുറിപ്പിലൂടെ വൈറലായ ഗാനരചയിതാവും പൂന്തോട്ടക്കാരനുമായ പ്രേംദാസ് ഗുരുവായൂർ 'മാധ്യമ'ത്തോട് പറഞ്ഞു.
ജനിച്ചത് തൃപ്രയാറിലാണെങ്കിലും പിതാവിന് മാവൂർ ഗ്വാളിയോർ റയോൺസിൽ ജോലി കിട്ടിയതിനെത്തുടർന്ന് മാവൂരിലേക്ക് താമസം മാറുകയായിരുന്നു. നാലാംക്ലാസിൽ അവിടെ പഠിക്കവെയായിരുന്നു പിതാവ് ജോലിക്കിടെ അപകടത്തിൽപ്പെട്ട് മരിക്കുന്നത്. അമ്മക്ക് കമ്പനിയിൽ തോട്ടംപണി കിട്ടിയതോടെ പഠനം തുടർന്നു. ഗുരുവായൂരപ്പൻ കോളജിൽ പ്രീഡിഗ്രിക്ക് പഠിക്കവെയാണ് കലാഭ്രമം മൂത്ത് പഠനം അവസാനിപ്പിക്കുന്നത്. പാട്ടും എഴുത്തും ഹരമായി. സിനിമാക്കാരനാവണമെന്ന മോഹത്തിന് പിറകെ പാഞ്ഞു.
ഒരുപാട് കവിതകളും പാട്ടുകളും എഴുതി. തിരക്കഥയും തയാറാക്കി സിനിമാക്കാരെ കാത്തിരുന്നു. 'സംഗീതമേഘം' എന്ന സിനിമക്കുവേണ്ടി പാട്ടെഴുതി. അത് വെളിച്ചം കണ്ടില്ല. പിന്നീട് ആറോ ഏഴോ സിനിമകൾക്കും പാട്ടെഴുതിയെങ്കിലും അവയും പുറംലോകം കണ്ടില്ല. തിരിച്ച് തൃപ്രയാറിലെത്തിയപ്പോൾ ചെടികൾ വിറ്റാണ് കുടുംബം പുലർത്തിയിരുന്നത്. വൈകാതെ ബ്ലാങ്ങാട് ബീച്ചിൽ താമസം തുടങ്ങി.
തൃപ്രയാറിലെത്തിയപ്പോഴുള്ള സൗഹൃദമായിരുന്നു പി.ടി. കുഞ്ഞിമുഹമ്മദുമായി. അദ്ദേഹം സംവിധാനം ചെയ്ത 'വിശ്വാസപൂർവം മൻസൂറി'െൻറ ഭാഗമാകാൻ അവസരം ലഭിച്ചു. രമേശ് നാരായണൻ ഇൗണമിട്ട 'പോയ് മറഞ്ഞ കാലം വന്നുചേരുമോ... ' എന്ന പാട്ടായിരുന്നു യേശുദാസ് പാടിയത്. മനസ്സിൽ പണ്ടേ പതിഞ്ഞ വരികൾ ആ ഈണത്തിനൊത്ത് വെക്കുകയായിരുന്നെന്ന് പ്രേംദാസ് പറയുന്നു. യേശുദാസുമായി 12 മിനിറ്റ് ഫോണിൽ സംസാരിക്കാനായതാണ് ജീവിതത്തിലെ മറക്കാനാകാത്ത സംഭവമെന്ന് പ്രേംദാസ് പറയുന്നു.
നേട്ടങ്ങൾക്ക് കടപ്പാട് 'പി.ടി. കുഞ്ഞിമുഹമ്മദ് സാറിനോ'ടാണെന്നും അദ്ദേഹം പറയുന്നു. പേരാമംഗലത്തെ മജ്ലിസ് ഹെൽത്ത് പാർക്കിലെ പൂന്തോട്ടത്തിൽ വെച്ചാണ് മുൻമന്ത്രി ഷിബു ബേബി ജോൺ പ്രേംദാസിനെ കണ്ടത്. തുടർന്ന് അദ്ദേഹം ഫേസ്ബുക്കിലിട്ട പോസ്റ്റാണ് വൈറലായത്. ഭാര്യ: ബിന്ദു. മക്കൾ: വിഷ്ണുപ്രസാദ്, വിഘ്നേഷ് കുമാർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.