ചെന്നൈ: തമിഴ് സൂപ്പർസ്റ്റാർ വിജയ്‌യുടെ അവസാന ചിത്രമായ 'ജനനായകൻ' ഇന്റർനെറ്റിൽ ചോർന്ന സംഭവത്തിൽ വീണ്ടും അറസ്റ്റ്. സിനിമയുടെ ദൃശ്യങ്ങൾ മോഷ്ടിച്ച ഫ്രീലാൻസ് എഡിറ്റർ ഉൾപ്പെടെ മൂന്ന് പേരെയാണ് ചെന്നൈ സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്. ഏപ്രിൽ 12-ന് നടന്ന ആറ് അറസ്റ്റുകൾക്ക് പിന്നാലെയാണ് ഇപ്പോൾ കൂടുതൽ പ്രതികൾ വലയിലായിരിക്കുന്നത്.
സിനിമയുടെ എഡിറ്റിങ് ഘട്ടത്തിൽ ദൃശ്യങ്ങൾ കൈക്കലാക്കിയ ഫ്രീലാൻസ് എഡിറ്ററാണ് കേസിലെ പ്രധാന പ്രതിയെന്ന് പൊലീസ് പറഞ്ഞു. എഡിറ്റിങ് സ്റ്റുഡിയോയിൽ നിന്ന് ദൃശ്യങ്ങൾ ചോർത്തി മറ്റ് പ്രതികൾക്ക് കൈമാറുകയും തുടർന്ന് ഇത് സോഷ്യൽ മീഡിയ വഴി വ്യാപകമായി പ്രചരിക്കുകയുമായിരുന്നു. ഏപ്രിൽ ഒമ്പതിനാണ് സിനിമയുടെ ദൃശ്യങ്ങൾ ചോർന്ന വിവരം പുറംലോകമറിഞ്ഞത്. ഇതിന് പിന്നാലെ കോയമ്പത്തൂരിൽ സിനിമയുടെ വ്യാജപതിപ്പ് പ്രദർശിപ്പിച്ച കേബിൾ ഓപ്പറേറ്ററും അറസ്റ്റിലായിട്ടുണ്ട്.
പൈറസിക്കെതിരെയുള്ള പോരാട്ടത്തിൽ തമിഴ്, തെലുങ്ക്, കന്നഡ സിനിമാ വ്യവസായം ഒന്നടങ്കം ജനനായകൻ ടീമിന് പിന്തുണയുമായി എത്തിയിട്ടുണ്ട്. സൂപ്പർതാരങ്ങളായ രജനീകാന്ത്, കമൽ ഹാസൻ, ചിരഞ്ജീവി, ഋഷഭ് ഷെട്ടി എന്നിവർ സംഭവത്തെ ശക്തമായി അപലപിച്ചു.
അതേസമയം, സിനിമയുടെ നിർമാതാക്കളായ കെ.വി.എൻ പ്രൊഡക്ഷൻസ് നൽകിയ ഹരജിയിൽ മദ്രാസ് ഹൈകോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. ഇന്റർനെറ്റ് സർവീസ് പ്രൊവൈഡർമാരും കേബിൾ ഓപ്പറേറ്റർമാരും സിനിമയുടെ ദൃശ്യങ്ങൾ അനധികൃതമായി പ്രചരിപ്പിക്കുന്നത് തടഞ്ഞുകൊണ്ടാണ് കോടതി ഉത്തരവ്. എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ പൂജ ഹെഗ്‌ഡെ, മമിത ബൈജു, ബോബി ഡിയോൾ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.
ഇതിനിടെ ജനനായകൻ ചോർന്നതോടെ നിർമാതാക്കളുടെ നഷ്ടം നികത്താൻ ഒരു ചിത്രത്തിൽ കൂടി അഭിനയിക്കുമെന്ന് വിജയ് സൂചന നൽകിയിട്ടുണ്ട്. തെരഞ്ഞെടുപ്പിന് ശേഷം പുതിയ ചിത്രത്തിന്റെ ജോലി തുടങ്ങുമെന്നും സിനിമാ മേഖലയിൽനിന്നുള്ളവർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.