കോഴിക്കോട്: രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എൽ.എയെ പിന്തുണച്ചതില്‍ തനിക്കെതിരെ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റും സി.പി.എം നേതാവുമായ പി.പി ദിവ്യ നടത്തിയ പരാമര്‍ശത്തിന് മറുപടി നല്‍കി സീമ ജി. നായര്‍. ഫേസ്ബുക്കിലൂടെയായിരുന്നു നടിയുടെ പ്രതികരണം.
പി.പി ദിവ്യ എല്ലാം തികഞ്ഞ മാം ആണെന്നും കേരളത്തില്‍ മറ്റൊരു വിഷയമില്ലാത്തതിനാല്‍ അവര്‍ക്ക് പ്രതികരിക്കാമെന്നും സീമ കുറിച്ചു. ദിവ്യ ചാർത്തി തരുന്ന രത്ന കിരീടം തലയിൽ താങ്ങാനുള്ള തല തനിക്കില്ലെന്നും അതു സ്വന്തം തലയിൽ ചാർത്തുന്നതാകും നല്ലതെന്നും സീമ ജി. നായർ ഫേസ്ബുക്കിലെഴുതിയ കുറിപ്പിൽ പറഞ്ഞു.
സീമ ജി നായരുടെ ഫേസ്ബുക് കുറിപ്പിന്‍റെ പൂർണരൂപം:
'പി.പി ദിവ്യ മാമിന്റെ പോസ്റ്റാണ്, എല്ലാം തികഞ്ഞ ഒരു മാം ആണ് ഇങ്ങനെ അഭിപ്രായപ്പെട്ടിരിക്കുന്നത്. ഈ അഭിപ്രായം ഞാന്‍ ശിരസ്സാവഹിക്കുന്നതായി രേഖപ്പെടുത്തുന്നു. കേരളത്തില്‍ വേറൊരു വിഷയവും ഇല്ലല്ലോ, അതുകൊണ്ട് ദിവ്യ മാമിന് പ്രതികരിക്കാം. പിന്നെ രത്‌ന കിരീടം ഞങ്ങള്‍ക്ക് ചാര്‍ത്തി തരുന്നതിലും നല്ലത് സ്വന്തം തലയില്‍ ചാര്‍ത്തുന്നതാണ്. ആ കിരീടം താങ്ങാനുള്ള ശേഷി എന്റെയൊന്നും തലയ്ക്കില്ല. അത് കുറച്ച് കട്ടിയുള്ള തലയ്‌ക്കേ പറ്റൂ,' എന്ന് സീമ ഫേസ്ബുക്കിലൂടെ പറഞ്ഞു.
ലൈംഗികാരോപണ വിധേയനായ യൂത്ത് കോൺഗ്രസ് മുൻ നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയെ പിന്തുണച്ചതില്‍ നടിമാരായ അനുശ്രീക്കും സീമ ജി. നായർക്കുമെതിരെ കണ്ണൂർ ജില്ല പഞ്ചായത്ത് മുൻ പ്രസിഡൻറും സി.പി.എം നേതാവുമായ പി.പി. ദിവ്യ രംഗത്തെത്തിയിരുന്നു. ജയിലിനുപുറത്തു കഴിയുന്ന ഗോവിന്ദചാമിയാണ് രാഹുൽ മാങ്കൂട്ടത്തിലെന്നും ഇതുപോലുള്ള ഗോവിന്ദച്ചാമിമാരെ സൃഷ്ടിക്കുന്നതിൽ ഇവരെ പോലുള്ള ചിലരുടെ പിന്തുണയും ആലിംഗനവും പ്രോത്സാഹനമാവുമെന്നും ദിവ്യ ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.
ഇന്ന് സ്മരിക്കേണ്ട സ്ത്രീരത്നങ്ങൾ എന്ന തലക്കെട്ടോടെയാണ് പി.പി. ദിവ്യയുടെ കുറിപ്പ്. ഇരുവരുടെയും ചിത്രങ്ങളും പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇര ധൈര്യമായി പരാതി നൽകണമെന്നും ഇല്ലെങ്കിൽ കേരളത്തിലെ കോൺഗ്രസ് ഓഫീസുകൾ രാഹുൽ മാങ്കൂട്ടത്തിനെ പോലുള്ള ലൈംഗിക വൈകൃതമുള്ള മനോരോഗികളെ സൃഷ്ടിക്കുമെന്നും ദിവ്യ പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എക്ക് പിന്തുണയുമായി നടി സീമ ജി.നായർ നേരത്തേ രംഗത്തെത്തിയിരുന്നു. രാഹുലിന്റെ പുതിയ ഫോൺ സംഭാഷണങ്ങളും ചാറ്റും പുറത്തുവന്നതിന് പിന്നാലെയാണ് സീമ ജി നായർ ഫേസ്ബുക്ക് പോസ്റ്റിട്ടത്. തെറ്റ് ചെയ്താൽ ശിക്ഷിക്കപ്പെടണം എന്നാൽ, പുരുഷന് മാത്രമായി തെറ്റ് സംഭവിക്കില്ലെന്നും ഇതൊക്കെ കണ്ട് പേടിച്ച് മൂലയിൽ പോയി ഒളിക്കുമെന്ന് കരുതേണ്ടയെന്ന് സീമ ജി.നായർ ഫേസ്ബുക്കിൽ കുറിച്ചു.
"ശുഭദിനം, ഇന്നലെ ചില പ്രശ്നങ്ങൾ വീണ്ടും ഉടലെടുത്തിട്ടുണ്ട്. അതിന്റെ പേരിൽ സൈബർ അറ്റാക്കും തുടങ്ങിയിട്ടുണ്ട്. അതിൽ "തീക്കുട്ടി "എന്ന മുഖമില്ലാത്ത വ്യക്തിയിൽ നിന്നും ഏറ്റവും അധികം ആക്ഷേപിച്ചുകൊണ്ടു എനിക്കെതിരെ പോസ്റ്റ് വന്നിട്ടുണ്ട്. (തീക്കുട്ടി പറയുന്നത് എന്റെ സമയം ആയി എന്നാണ്, ദൈവം തമ്പുരാൻ തീക്കുട്ടിയുടെ രൂപത്തിൽ അവതരിച്ചു എന്നുള്ളത് അടിയൻ അറിഞ്ഞില്ല.. പൊറുക്കണേ മുഖം ഇല്ലാത്ത തമ്പുരാനെ). ഞാൻ രാഹുലിന് വേണ്ടി കഴിഞ്ഞ മൂന്ന് മാസമായി പി.ആർ വർക്ക് ചെയ്യുകയായിരുന്നുവെന്ന്. പിന്നെ ആവശ്യത്തിൽ കൂടുതൽ എഴുതിയിട്ടുണ്ട്. അതിന്റെ താഴെ വന്നു ഈ പോസ്റ്റ് കാത്തിരുന്നതുപോലെ ആക്ഷേപങ്ങൾ വളരെ കൂടുതലുണ്ട്.
ഇനി ഞാൻ പറയട്ടെ, ഏത് തീക്കുട്ടി വന്ന് എന്തെഴുതിയാലും, തേനീച്ചക്കൂട് ഇളകിയപോലെ സൈബർ അറ്റാക്ക് വന്നാലും, ഞാൻ എന്റെ സ്റ്റേറ്റ്മെന്റിൽ ഉറച്ചു നിൽക്കും. (ആദ്യം ഞാൻ രാഹുലിന് വേണ്ടി ഇട്ട പോസ്റ്റിൽ എഴുതിയ വാചകം ഇപ്പോളും എഴുതുന്നു ) അന്നും ഇന്നും പറയുന്നു, തെറ്റ് ചെയ്താൽ ശിക്ഷിക്കപ്പെടണം, അത് തെറ്റ് ചെയ്താൽ മാത്രം. ഒരു പുരുഷന് മാത്രമായി തെറ്റ് സംഭവിക്കില്ല. അതുകൊണ്ടു ഇതൊക്കെ കേട്ട് പേടിച്ചു മൂലയിൽ പോയി ഞാൻ ഒളിക്കുമെന്നു ഒരു തീക്കുട്ടിയും കരുതണ്ട."- എന്നാണ് സീമ ജി.നായർ ഫേസ്ബുക്കിൽ കുറിച്ചത്.
പി.പി. ദിവ്യയുടെ കുറിപ്പിന്റെ പൂർണ രൂപം:
ഇന്ന് സ്മരിക്കേണ്ട സ്ത്രീരത്നങ്ങൾ...
ഗോവിന്ദച്ചാമിമാരെ സൃഷ്ടിക്കുന്നതിൽ ഇതുപോലെയുള്ള ചിലരുടെ പിന്തുണയും ആലിംഗനവും പ്രോത്സാഹനമാവും. രാഹുൽ മാങ്കൂട്ടത്തിൽ ജയിലിനു പുറത്തു കഴിയുന്ന ഗോവിന്ദചാമിയാണ്..
ജീവിതം തന്നെ പ്രതിസന്ധിയിലായ പകച്ചുപോയ ഒരു പെൺകുട്ടിയോടാണ്... സഹോദരീ നിങ്ങൾ
ധൈര്യമായി പരാതി നൽകണം.. കേരള ജനത കൂടെയുണ്ടാവും.. ഇല്ലെങ്കിൽ ഈ കേരളത്തിലെ കോൺഗ്രസ് ഓഫീസുകൾ
രാഹുൽ മാങ്കൂട്ടത്തിനെ പോലുള്ള ലൈഗിക വൈകൃതമുള്ള മനോരോഗികളെ സൃഷ്ടിക്കും. നിയമസഭയിൽ അവർ ഞെളിഞ്ഞിരിക്കും... സീമാ, ജി നായരും, അനുശ്രീ മാരും സംരക്ഷണം ഒരുക്കും.
ഇരയോടാണ്.... നിങ്ങൾ ധൈര്യമായി ഇറങ്ങു... അമ്മയെയും, പെങ്ങളെയും, ഭാര്യയെയും തിരിച്ചറിയാൻ സാധിക്കുന്ന (എല്ലാ രാഷ്ട്രീയ പാർട്ടിയിലും പെട്ട)
മനുഷ്യർ നിനക്കൊപ്പം ഉണ്ടാകും.. ഈ സർക്കാരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.