പ്രതീകാത്മക ചിത്രം
2026 മെയ് 1 ന് റിലീസ് ചെയ്യാൻ പോകുന്ന പേട്രിയറ്റ് എന്ന പുതിയ ചിത്രത്തിലൂടെ മമ്മൂട്ടി ബിഗ് സ്‌ക്രീനുകളിലേക്ക് എത്താൻ ഒരുങ്ങുകയാണ്. ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി നടന്ന പ്രൊമോഷനിടെ തന്റെ കരിയറിൽ അടുത്തതായി ഒരു വാമ്പയർ സിനിമ വരാൻ പോകുന്നുവെന്ന് അറിയിച്ചിരിക്കുകയാണ് താരം. ഇത് കാണികളിൽ ഏറെ ആവേശമുയർത്തി. ലോകയിലെ മൂത്തോൻ ഇനി വാമ്പയർ ആണോ എന്ന ആകാംക്ഷയിലാണ് ആരാധകർ.
മാധ്യമപ്രവർത്തകരുമായി നടത്തിയ സംവാദത്തിനിടെ മമ്മൂട്ടിയോട് അദ്ദേഹത്തിന്റെ വാമ്പയർ സിനിമ ഉടൻ റിലീസ് ചെയ്യുമോ എന്ന് ചോദിച്ചപ്പോൾ, 'വിഷമിക്കേണ്ട, അത് കൃത്യസമയത്ത് വരും'എന്ന് താരം മറുപടി നൽകി. പ്രേക്ഷകരെ ഇത് അത്ഭുതപ്പെടുത്തുമോ എന്ന ചോദ്യത്തിന് 'അത് നിങ്ങളെ ഞെട്ടിക്കും' എന്നായിരുന്നു താരത്തിന്‍റെ മറുപടി.
ദുൽഖർ സൽമാൻ എങ്ങനെയാണ് ലോകയിൽ മൂത്തോൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാനായ് താങ്കളെ സമ്മതിപ്പിച്ചത് എന്ന ചോദ്യത്തിനും രസകരമായാണ് നടൻ മറുപടി നൽകിയത്. 'എന്നെ കബളിപ്പിച്ചുകൊണ്ട് അയാൾക്ക് എത്രത്തോളം പോകാൻ കഴിയും? ഇനി ഞാൻ അവരെ കബളിപ്പിക്കും' അദ്ദേഹം പറഞ്ഞു.
വരാനിരിക്കുന്ന ഒരു ചിത്രത്തിൽ മമ്മൂട്ടി വാമ്പയർ ആയി അഭിനയിക്കാനുള്ള സാധ്യതയെക്കുറിച്ച് മാധ്യമങ്ങൾ മുമ്പുതന്നെ സൂചന നൽകിയിരുന്നു. ഇതേക്കുറിച്ച് മമ്മൂട്ടി കൂടുതൽ വിവരങ്ങൾ നൽകിയില്ലെങ്കിലും പലതരം അഭ്യൂഹങ്ങൾ ഉയരുന്നുണ്ട്. ലോകയിലെ താരത്തിന്‍റെ കഥാപാത്രമായ മൂത്തോൻ യാഥാർത്ഥ്യത്തിൽ ആരാണെന്ന് കണിക്കുന്നില്ല എങ്കിലും അമാനുഷിക ശക്തിയുള്ള കഥാപാത്രമായിരിക്കും എന്നത് ഉറപ്പാണ്. ഇത് വാമ്പയർ ആണോ എന്ന ആകാംക്ഷയിലാണ് ആരാധകർ.
മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന പേട്രിയറ്റ് എന്ന ചിത്രത്തിലാണ് മമ്മൂട്ടി അടുത്തതായി പ്രധാന വേഷത്തിൽ എത്തുന്നത്. മോഹൻലാലും ഒരു പ്രധാന വേഷത്തിൽ എത്തുന്ന ഈ ചിത്രം, ഒരു ദശാബ്ദത്തിനുശേഷം മലയാള സിനിമയിലെ രണ്ട് അതികായന്മാരുടെ പുനഃസമാഗമത്തെ അടയാളപ്പെടുത്തുന്നു. ഇരുവരെ കൂടാതെ പാട്രിയറ്റിൽ ഫഹദ് ഫാസിലും പ്രധാന വില്ലനായി എത്തുന്നുണ്ട്. കുഞ്ചാക്കോ ബോബൻ, നയൻതാര, ദർശന രാജേന്ദ്രൻ, രാജീവ് മേനോൻ, രേവതി തുടങ്ങി നിരവധി പേർ പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രം 2026 മെയ് 1 ന് തിയറ്ററുകളിൽ റിലീസ് ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.