ആമിർ ഖാൻ,ഷാരൂഖ് ഖാൻ
ലണ്ടൻ ചലച്ചിത്രമേളയിൽ മുഖ്യാതിഥിയായി ആമിർ ഖാൻ; ഒരിക്കൽ മാത്രം സംപ്രേഷണം ചെയ്ത ഷാരൂഖിന്റെ അപൂർവ്വ ചിത്രവും പ്രദർശിപ്പിക്കും
ലണ്ടൻ: യൂറോപ്പിലെ ഏറ്റവും വലിയ ദക്ഷിണേഷ്യൻ ചലച്ചിത്രമേളയായ 'ലണ്ടൻ ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിന്റെ' (LIFF) 17-ാമത് എഡിഷനിൽ ബോളിവുഡ് സൂപ്പർതാരം ആമിർ ഖാൻ മുഖ്യാതിഥിയായെത്തുന്നു. ജൂലൈ 9 മുതൽ 19 വരെ ലണ്ടൻ, ബർമിങ്ഹാം, മാഞ്ചസ്റ്റർ, ഷെഫീൽഡ്, ബ്രാഡ്‌ഫോർഡ് എന്നീ 5 ബ്രിട്ടീഷ് നഗരങ്ങളിലായി നടക്കുന്ന മേളയുടെ സമാപന സമ്മേളനത്തിലാണ് ജൂലൈ 16ന് ആമിർ ഖാൻ വായനക്കാരുമായും സിനിമാപ്രേമികളുമായും സംവദിക്കുക.
ഓസ്കർ നാമനിർദേശം ലഭിച്ച ആമിർ ഖാന്റെ ക്ലാസിക് ചിത്രം ‘ലഗാൻ’ പുറത്തിറങ്ങി 25 വർഷം തികയുന്നതിന്റെ ആഘോഷങ്ങളും മേളയുടെ ഭാഗമായി നടക്കും. ജൂലൈ 12ന് ബി.എഫ്.ഐ ഐമാക്സിൽ ചിത്രത്തിന്റെ പ്രത്യേക പ്രദർശനം ഉണ്ടായിരിക്കും. തങ്ങൾ ഏറെ സ്നേഹത്തോടെയും ആത്മാർത്ഥതയോടെയും ചെയ്ത ചിത്രം ഇത്രയും വർഷങ്ങൾക്ക് ശേഷവും ലോകമെമ്പാടുമുള്ള പ്രേക്ഷകർ നെഞ്ചിലേറ്റുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് ആമിർ ഖാൻ പ്രതികരിച്ചു.
അദിൽ ഹുസൈൻ, നേഹ ധൂപിയ എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന, അലി എൽ അറബി സംവിധാനം ചെയ്ത '52 ബ്ലൂ' എന്ന ചിത്രത്തിന്റെ യൂറോപ്യൻ പ്രീമിയറോടെ ജൂലൈ 9നാണ് മേളക്ക് തുടക്കമാകുക. മേളയിലെ മറ്റൊരു പ്രധാന ആകർഷണം 1989ൽ പുറത്തിറങ്ങിയ 'ഇൻ വിച്ച് ആനി ഗിവ്സ് ഇറ്റ് ദോസ് വൺസ്' എന്ന കൾട്ട് സിനിമയുടെ 4K പതിപ്പിന്റെ യുകെ പ്രീമിയറാണ്. ബുക്കർ പ്രൈസ് ജേതാവ് അരുന്ധതി റോയ് തിരക്കഥയെഴുതി അഭിനയിച്ച ഈ ചിത്രത്തിൽ ഷാരൂഖ് ഖാൻ ചെറിയൊരു വേഷത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ദൂരദർശന് വേണ്ടി നിർമിച്ച്, ഒരിക്കൽ മാത്രം സംപ്രേക്ഷണം ചെയ്ത ഈ ചിത്രം ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷനാണ് പുനരുദ്ധരിച്ചത്.
ഇന്ത്യൻ സിനിമാചരിത്രത്തിൽ ആദ്യമായി, കൃത്രിമബുദ്ധി ഉപയോഗിച്ച് നിർമിച്ച സിനിമകളുടെ പ്രദർശനവുംജൂലൈ 11ന് ബി.എഫ്.ഐ സൗത്ത്ബാങ്കിൽ നടക്കും. പ്രശസ്ത സംവിധായകൻ ശേഖർ കപൂറിന്റെ നേതൃത്വത്തിലുള്ള ജൂറിയാണ് ഈ ചിത്രങ്ങൾ തിരഞ്ഞെടുത്തത്. ഇവക്ക് പുറമെ, ടൊറന്റോ മേളയിൽ ശ്രദ്ധനേടിയ ജിതാങ്ക് സിങ് ഗുർജാറിന്റെ ഇൻ സെർച്ച് ഓഫ് ദി സ്കൈ, റോട്ടർഡാം മേളയിൽ പുരസ്കാരം നേടിയ ബംഗ്ലാദേശി ചിത്രങ്ങളായ റെസ്‌വാൻ ഷഹരിയാർ സുമിതിന്റെ മാസ്റ്റർ, മെജ്ബൗർ റഹ്മാൻ സുമോന്റെ റോയിഡ് എന്നിവയും യു.കെയിൽ ആദ്യമായി ഈ മേളയിലൂടെ പ്രദർശിപ്പിക്കും.
1990കളിലെ പ്രശസ്ത ബി.ബി.സി കോമഡി ഷോയായ 'ഗുഡ്നസ് ഗ്രേഷ്യസ് മീ' താരങ്ങളുടെ പുനസ്സമാഗമവും മേളയുടെ പ്രധാന ആകർഷണമാണ്. ദക്ഷിണേഷ്യൻ മേഖലയിലെ മികച്ച സർഗ്ഗാത്മകത യു.കെയിലെ പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് ഫെസ്റ്റിവൽ സി.ഇ.ഒ കാരി രാജീന്ദർ സാഹ്നി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.