മൈസൂരു: മൈസൂര്‍ ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവലില്‍ മലയാളത്തിന് മികച്ച നേട്ടം. 'ദ സീക്രട്ട് ഓഫ് വുമണ്‍' എന്ന ചിത്രത്തിലൂടെ പ്രജേഷ്‌സെന്‍ മികച്ച സംവിധായകനായി തെരഞ്ഞെടുക്കപ്പെട്ടു. രണ്ട് വ്യത്യസ്തരായ സ്ത്രീകളുടെ ജീവിതവും ജീവിതപ്രതിസന്ധികളും പരാമര്‍ശിച്ച 'ദ സീക്രട്ട് ഓഫ് വുമണ്‍' ഇന്നത്തെ കാലഘട്ടത്തിലെ സ്ത്രീ ജീവിതത്തിന്റെ പരിച്ഛേദമാണെന്ന് ജൂറി വിലയിരുത്തി.
റഷീദ് പറമ്പില്‍ സംവിധാനം ചെയ്ത ‘കോലാഹലം’ മികച്ച വിദേശ സിനിമക്കുള്ള പുരസ്കാരം നേടിയപ്പോൾ തോമസ് കെ. രാജു സംവിധാനം ചെയ്ത ‘ഒട്ടം’ മികച്ച ഹ്രസ്വചിത്രത്തിനുള്ള പ്രത്യേക ജൂറി പുരസ്‌കാരത്തിനർഹമായി. ‘കിറുക്കന്‍’ എന്ന സിനിമയിലെ അഭിനയത്തിന് ഡോ. മാത്യു മാംപാറ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ ‘മിസ്സിംഗ് ഗേൾ’ എന്ന ചിത്രത്തിലെ അഭിനയത്തിന് അഷിക അശോകന് മികച്ച നടിക്കുള്ള പ്രത്യേക ജൂറി പുരസ്കാരം ലഭിച്ചു. മികച്ച ഛായാഗ്രാഹകനുള്ള അവാര്‍ഡ് സന്തോഷ് അനിമക്കാണ് (ചിത്രം -ജനനം 1947 പ്രണയം തുടരുന്നു). ഇന്ത്യക്കകത്തും പുറത്തുംനിന്നുള്ള മുന്നൂറോളം സിനിമകളാണ് ചലച്ചിത്രോത്സവത്തില്‍ പ്രദർശിപ്പിച്ചത്.
മൈസൂരു മഹാരാജാസ് കോളജ് സെന്റിനറി ഹാളില്‍ നടന്ന ഫിലിം ഫെസ്റ്റിവലിന്റെ സമാപന ചടങ്ങിൽ കർണാടക ഫിലിം പ്രൊഡ്യൂസര്‍ അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് ബി.എ.എം.എ ഹരീഷ് മുഖ്യാതിഥിയായി. കന്നട, തെലുങ്ക് ചലച്ചിത്ര മേഖലയിലെ പ്രമുഖര്‍ ചലച്ചിത്രോത്സവത്തിന്റെ ഭാഗമായി ചടങ്ങില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.