നിറക്കൂട്ട് എന്ന സിനിമയുടെ വിജയത്തോടെ, ഡെന്നിസ് ജോസഫ് എഴുത്തുകാർക്കിടയിൽ ഒരു താരമായി മാറിയിരുന്നു. എന്നാൽ എഴുത്തുകാരനെന്ന നിലയിൽ തന്‍റെ കഴിവിനെ ഡെന്നിസ് വിശ്വസിച്ചിരുന്നില്ല. അതുകൊണ്ട് കൂടിയാണ്, സംവിധായകൻ ആകുക എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിനായി, ജോഷിയുടെ സഹായിയായി ചേരാൻ അദ്ദേഹം തീരുമാനിച്ചത്. ജൂബിലി പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോയ് തോമസ് നിർമിച്ച് പ്രശസ്ത എഴുത്തുകാരൻ കലൂർ ഡെന്നിസ് എഴുതുന്ന ചിത്രത്തിൽ മമ്മൂട്ടിയും നദിയ മൊയ്തുവും പ്രധാന വേഷങ്ങളിൽ അഭിനയിക്കുമെന്നായിരുന്നു തീരുമാനം.
എന്നാൽ, ചിത്രീകരണം ആരംഭിക്കാൻ ഏകദേശം അഞ്ച് ദിവസം ബാക്കി നിൽക്കെയാണ് ജോഷിയും ജോയിയും ഡെന്നിസ് ജോസഫിനെ ബന്ധപ്പെടുകയും കലൂർ ഡെന്നിസിനെ ഉൾപ്പെടുത്തി പ്ലാൻ ചെയ്തിരുന്ന ചിത്രം മാറ്റിവക്കേണ്ടി വന്നതായി അറിയിക്കുകയും ചെയ്തു. തുടർന്ന്, നിറക്കൂട്ടിന്റെ ചിത്രീകരണത്തിനിടെ പറഞ്ഞ കഥ വികസിപ്പിക്കാൻ ജോഷി ഡെന്നിസ് ജോസഫിനോട് ആവശ്യപ്പെട്ടു. ആ സിനിമയുടെ ഭാഗമാകാൻ ഡെന്നിസിന് സന്തോഷമുണ്ടായിരുന്നെങ്കിലും സമയം വളരെ കുറവായിരുന്നു. ജോഷിയും ജോയിയും വെറും അഞ്ച് ദിവസത്തിനുള്ളിൽ ഷൂട്ടിങ് ആരംഭിക്കാൻ ആഗ്രഹിക്കുന്നുവെന്ന് കേട്ടപ്പോൾ അദ്ദേഹം ഞെട്ടി. പിന്മാറാൻ ശ്രമിച്ചെങ്കിലും, സംവിധായകനും നിർമാതാവും അദ്ദേഹത്തെ തിരക്കഥ എഴുതാൻ പ്രേരിപ്പിച്ചു.
സഫാരി ടിവിയിലെ 'ചരിത്രം എന്നിലൂടെ' എന്ന പരിപാടിയുടെ ഒരു എപ്പിസോഡിൽ, ഏകദേശം 2.5 ദിവസത്തിനുള്ളിൽ തിരക്കഥ എഴുതിയതിനെക്കുറിച്ച് ഡെന്നിസ് പങ്കുവെച്ചിരുന്നു. ഷൂട്ടിങ്ങിന് ഒരു ദിവസം മുമ്പ്, ജോഷി ഡെന്നിസിനോട് മമ്മൂട്ടിയോടൊപ്പം കൊടൈക്കനാൽ ലൊക്കേഷനിലേക്ക് വരാൻ ആവശ്യപ്പെട്ടു. ഡെന്നിസ് തന്റെ ആശങ്ക പ്രകടിപ്പിച്ചപ്പോൾ, 'വിഷമിക്കേണ്ട. നാളെ ആദ്യ ദിവസമായതിനാൽ, പൂവിന്റെയോ സൂര്യോദയത്തിന്റെയോ ചില ദൃശ്യങ്ങൾ ചിത്രീകരിച്ച ശേഷം നമുക്ക് അവസാനിപ്പിക്കാം. അപ്പോഴേക്കും നീ എഴുതിത്തുടങ്ങൂ' എന്നായിരുന്നു ജോഷിയുടെ മറുപടി.
'ശ്യാമ എന്നായിരുന്നു സിനിമയുടെ പേര്. രണ്ട് പകലും രണ്ട് രാത്രിയും തുടർച്ചയായി ഉറക്കമില്ലാതെ ഞാൻ എഴുതി. ഏകദേശം 2.5 ദിവസത്തിനുള്ളിൽ, ശ്യാമയുടെ മുഴുവൻ തിരക്കഥയും ഞാൻ പൂർത്തിയാക്കി. സിനിമ സൂപ്പർ ഹിറ്റായി മാറുകയും ഒടുവിൽ തെലുങ്ക്, കന്നഡ, തമിഴ് ഭാഷകളിലേക്ക് റീമേക്ക് ചെയ്യുകയും ചെയ്തു' -അദ്ദേഹം കൂട്ടിച്ചേർത്തു. ഷിബു ചക്രവർത്തി ട്രെയിൻ യാത്രക്കിടെയാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് വരികൾ എഴുതിയത്. ചിത്രത്തിലെ എല്ലാ ഗാനങ്ങളും സൂപ്പർഹിറ്റുകളായി മാറി. 'ചെമ്പരത്തിപ്പൂവേ ചൊല്ലു', 'പൂങ്കാറ്റേ പോയി ചൊല്ലമോ' എന്നിവ ഇന്നും ആഘോഷിക്കപ്പെടുന്നു.
അതിന് മുമ്പും ജോഷി നിരവധി ചിത്രങ്ങൾ സംവിധാനം ചെയ്യുകയും നിരവധി ഹിറ്റുകൾ നൽകുകയും ചെയ്തിട്ടുണ്ടെങ്കിലും, കലാപരമായോ സൗന്ദര്യാത്മകമായോ മൂല്യമില്ലാത്ത വാണിജ്യ എന്റർടെയ്‌നറുകൾ മാത്രമായി പലരും ജോഷി ചിത്രങ്ങളെ കണ്ടിരുന്നു. പ്രത്യേകിച്ച് ആക്ഷൻ ചിത്രങ്ങൾ സൃഷ്ടിക്കുന്നതിലൂടെയാണ് ജോഷി കൂടുതലും അറിയപ്പെടുന്നത്. ശ്യാമയുടെ പ്രിവ്യൂ ഷോക്കായി ചൈന്നയിലേക്ക് പോകുമ്പോൾ, ട്രെയിൻ യാത്രക്കിടെ കണ്ടുമുട്ടിയ കെ.ജി. ജോർജിനെയും കുടുംബത്തേയും ഡെന്നിസ് ഒപ്പം കൂട്ടി.
‘നിങ്ങൾ എന്തിനാണ് അദ്ദേഹത്തെ നമ്മുടെ മോശം സിനിമ കാണാൻ ക്ഷണിച്ചത്? അദ്ദേഹം നമ്മളെ കളിയാക്കുമായിരിക്കും -എന്നായിരുന്നു ജോഷിയുടെ മറുപടി. എന്നാൽ പ്രിവ്യൂ കഴിഞ്ഞ് വന്ന ജോർജ്ജ്, ജോഷിയെ അഭിനന്ദിക്കുകയാണ് ചെയ്തത്. ‘നിങ്ങൾ ഒരു മോശം സംവിധായകനാണെന്ന് ഞാൻ കരുതി, പക്ഷേ എനിക്ക് തെറ്റിപ്പോയി’ -എന്നായിരുന്നു കെ.ജി. ജോർജിന്‍റെ പ്രതികരണം. തുടർന്ന് സമാനമായ വൈകാരിക തലമുള്ള ഒരു സ്ക്രിപ്റ്റ് എഴുതാൻ അദ്ദേഹം ഡെന്നിസിനോട് ആവശ്യപ്പെടുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.