മമ്മൂട്ടിയും ദുൽഖർ സൽമാനും
മമ്മൂട്ടിയുടെ മകൻ എന്നതിലുപരി ദുൽഖർ സൽമാന് പ്രത്യേക ഫാൻബേസുണ്ട്. നെപ്പോകിഡ് എന്ന ടാഗ് ലൈനല്ല തന്നെ സിനിമയിൽ ശ്രദ്ധേയനാക്കുന്നതെന്ന് ചുരങ്ങിയ കാലയളവിൽതന്നെ ദുൽഖർ തെളിയിച്ചിട്ടുണ്ട്. നടനായും പ്രൊഡ്യൂസറായും തിളങ്ങുന്ന താരം മലയാളത്തിനുപുറമെ ഒട്ടനവധി ഭാഷകളിൽ ശ്രദ്ധേയ കഥാപാത്രങ്ങളിലത്തി. തന്‍റേതായ അഭിനയ മികവ് കൊണ്ട് ചുരുങ്ങിയ കാലംകൊണ്ട് തന്നെ ദുൽഖർ സൽമാൻ മലയാളി മനസുകളിലെ കുഞ്ഞിക്കയായിമാറുകയായിരുന്നു. മലയാളത്തിന് പുറത്തും വമ്പൻ ഹിറ്റുകൾ സമ്മാനിച്ച് തന്‍റേതായ സ്ഥാനം ഉണ്ടാക്കിയെടുക്കാൻ ദുൽഖറിന് സാധിച്ചിട്ടുണ്ട്. ഏറ്റവും പുതിയ ചിത്രമായ 'കാന്ത'യിലെ പ്രകടനം ഇപ്പോൾ ഏറെ പ്രശംസ നേടുകയാണ്. ലക്കി ഭാസ്‌കർ (2024) പോലുള്ള സിനിമകളും വമ്പൻ ഹിറ്റായിരുന്നു.
കാന്തയുടെ പ്രമോഷനിടെ നടന്ന സംഭാഷണത്തിൽ തന്‍റെ സിനിമയിലേക്കുള്ള വരവിനെ കുറിച്ച് ദുൽഖർ സംസാരിച്ചിരുന്നു. താൻ സിനിമ ഒരു ഒപ്ഷനായ് പോലും കണ്ടിരുന്നില്ല എന്ന് ദുൽഖർ പറഞ്ഞു. കാരണം ഒരു മുതിർന്ന നടന്‍റെ മകൻ എന്ന നിലയിൽ പ്രതീക്ഷകൾക്കൊത്ത് ഉയരാൻ സാധിച്ചില്ലെങ്കിലോ എന്ന ഭയം അദ്ദേഹത്തിന് ഉണ്ടായിരുന്നു. കൂടാതെ തന്‍റെ ഒരു സ്കൂൾ കാലഘട്ടത്തിൽ തന്നെ അത്തരം പിൻമുറക്കാരായി എത്തിയവർക്ക് സിനിമയിൽ പിടിച്ചു നിൽക്കാൻ സാധിച്ചിരുന്നില്ല എന്നും അദ്ദേഹം ഓർത്തു.
'അത് പരീക്ഷിച്ചു നോക്കിയ ആളുകളുണ്ടായിരുന്നു. പക്ഷേ ആരും അവരുടേതായ വഴി കണ്ടെത്തിയില്ല. അതുകൊണ്ട് എനിക്കും അതിന് സാധിക്കില്ല അല്ലെങ്കിൽ അത് ഒരു ഓപ്ഷനല്ല എന്ന് ഞാൻ ചിന്തിച്ചിരുന്നു. അതുകൊണ്ട് വേറെ കുറേ കാര്യങ്ങൾ ഞാൻ പരീക്ഷിച്ചുകൊണ്ടിരുന്നു. അങ്ങനെയിരുന്നപ്പോഴാണ് സിനിമാ സ്വപ്നങ്ങൾ മനസിൽ കൊണ്ടുനടക്കുന്ന ചില സുഹൃത്തുക്കളെ ഞാൻ കണ്ടുമുട്ടുന്നത്. അപ്പോഴാണ് ഞാൻ യാഥാർഥ്യത്തിൽ ഭയന്നിരുന്നതാണെന്നും ഇതിൽ നിന്ന് ഒളിച്ചോടുകയാണെന്നും എനിക്ക് മനസിലായത്. എന്റെ പിതാവിന്റെ പാരമ്പര്യത്തിന് അനുസൃതമായി ജീവിക്കാൻ കഴിയില്ലെന്ന് എനിക്ക് തോന്നിയിരുന്നെങ്കിലും ഭയത്തിനപ്പുറം വിജയം കിടക്കുന്നു എന്നത് സത്യമാണെന്ന് ഞാൻ തിരിച്ചറിഞ്ഞു' ദുൽഖർ ഹോണസ്റ്റ് ടൗൺഹാളുമായുള്ള സംഭാഷണത്തിനിടെ പറഞ്ഞു.
അച്ഛൻ ഒരിക്കലും ഉപദേശം നൽകിയിട്ടില്ല മറിച്ച് തമാശ രൂപേണ തന്നെ പരിഹസിക്കുമായിരുന്നുവെന്ന് ദുൽഖർ പങ്കുവച്ചു. 'നിനക്കറിയാമോ നിന്‍റെ പ്രായത്തിൽ അതായത് 42-ാം വയസ്സിൽ എനിക്ക് രണ്ട് ദേശീയ അവാർഡുകൾ ലഭിച്ചിട്ടുണ്ട്.' എങ്ങനെയാണ് ഞങ്ങൾ അദ്ദേഹത്തോട് മത്സരിക്കുക? ഞങ്ങൾ സ്കൂളിൽ പഠിക്കുമ്പോൾ അദ്ദേഹം ഏതെങ്കിലും അവാർഡ് ദാന ചടങ്ങിന് പോകുമായിരുന്നു. അപ്പോൾ ഞങ്ങളോട് ചോദിക്കും, 'നോക്കൂ, എന്റെ ജോലിയിൽ ഞാൻ ഏറ്റവും മികച്ചവനാണ്. നിങ്ങളുടെ ക്ലാസിലെ ഏറ്റവും മികച്ച ആളാണോ നീ?' ഇത് കേൾക്കുമ്പോൾ ഞാനും എന്റെ ചേച്ചിയും അവിടെ അനങ്ങാതെ നിൽക്കുമായിരുന്നു. ദുൽഖർ ചിരിച്ചുകൊണ്ട് പറഞ്ഞു. സംസാരത്തിനിടെ ശോഭനയാണ് തന്റെ ആദ്യത്തെ സെലിബ്രിറ്റി ക്രഷ് എന്നും ദുൽഖർ വെളിപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.