ജോഫിന്‍ ടി. ചാക്കോ സംവിധാനം ചെയ്ത രേഖാചിത്രം ഏറെ പ്രശംസ നേടിയ ചിത്രമാണ്. എ.ഐ ഉപയോഗിച്ച് ചെറുപ്പകാലത്തെ മമ്മൂട്ടിയെ സ്ക്രീനില്‍ കൊണ്ടുവന്ന ചിത്രത്തിലെ രംഗങ്ങൾക്ക് ആരാധകർ ഏറെയാണ്. ഇപ്പോൾ ചിത്രത്തിനെ സംബന്ധിച്ച ഒരു വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍. ചിത്രത്തിലെ 'മമ്മൂട്ടി ചേട്ടന്' പിന്നിലെ യഥാര്‍ഥ നടനെ പരിചയപ്പെടുത്തിയിരിക്കുകയാണ് ജോഫിന്‍.
'രേഖചിത്രം റിലീസ് ചെയ്ത ദിവസം മുതൽ, 80-കളിലെ മമ്മൂക്കയെ അവതരിപ്പിച്ചതിനെക്കുറിച്ചുള്ള നിരവധി ചോദ്യങ്ങളും അഭിനന്ദന സന്ദേശങ്ങളും എനിക്ക് ലഭിച്ചു. ഇത് സാധ്യമാക്കിയ ആളുകൾക്ക് നന്ദി പറയാൻ ഈ അവസരം ഉപയോഗിക്കുന്നു. മമ്മൂക്കയുടെ ശരീരഭാഷയും ചലനങ്ങളും അനായാസവുമായി പകർത്തിയത് ട്വിങ്കിൾ സൂര്യയാണ്' -സംവിധായകൻ പറയുന്നു.
ട്വിങ്കിൾ സൂര്യക്കൊപ്പം എ.ഐ മമ്മൂട്ടിയെ യാഥാർഥ്യമാക്കാൻ സഹായിച്ച മറ്റുള്ളവർക്കും സംവിധായകൻ സമൂഹമാധ്യമ പോസ്റ്റിൽ നന്ദി പറയുന്നു. മമ്മൂട്ടിയുടെ ശരീരഭാഷയും മറ്റും വിശ്വസനീയമായ രീതിയിൽ അവതരിപ്പിക്കാൻ ട്വിങ്കിള്‍ സൂര്യയെ സഹായിച്ചത് ആര്‍ട്ടിസ്റ്റ് ട്രെയ്‍നര്‍ ആയ അരുണ്‍ ആണ്. ബോഡി ലാംഗ്വേജിലും മറ്റ് കാര്യങ്ങളിലുമൊക്കെ സ്പെഷലൈസ് ചെയ്തിരിക്കുന്ന ആളാണ് അദ്ദേഹം. എ.ഐ ഭാഗം കൈകാര്യം ചെയ്തിരിക്കുന്നത് ആന്‍ഡ്രുവും ദി മൈന്‍ഡ്‍സ്റ്റീന്‍ ടീമും ചേര്‍ന്നാണ്. എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നു എന്ന് സംവിധായകന്‍ പറഞ്ഞു.
ആസിഫ് അലി, അനശ്വര രാജൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം ജനുവരി ഒമ്പതിനാണ് തിയറ്ററുകളിൽ എത്തിയത്. ജോൺ മന്ത്രിക്കലാണ് രേഖാചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൽ പൊലീസ് കഥാപാത്രത്തെയാണ് ആസിഫ് അവതരിപ്പിച്ചിരിക്കുന്നത്. മനോജ് കെ ജയൻ, ഇന്ദ്രൻസ്, ഹരിശ്രീ അശോകൻ തുടങ്ങിയവരും സുപ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഭാമ അരുൺ, ജഗദീഷ്, സായികുമാർ, നിഷാന്ത് സാഗർ, പ്രേംപ്രകാശ്, സുധി കോപ്പ, മേഘ തോമസ്, സെറിൻ ശിഹാബ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.