തമിഴകത്തിന്റെ പ്രിയതാരം വിജയ്‌യുടെ അവസാന ചിത്രമെന്ന വിശേഷണത്തോടെ തിയറ്ററുകളിലെത്തിയ 'ജനനായകന്' ആദ്യദിനത്തിൽ തന്നെ ബോക്സ് ഓഫീസിൽ തകർപ്പൻ തുടക്കം. സമ്മിശ്ര പ്രതികരണങ്ങളാണ് പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും ലഭിക്കുന്നതെങ്കിലും വിജയ് എന്ന വൻ മരത്തിന്റെ താരമൂല്യം സിനിമയുടെ കലക്ഷനിൽ പ്രതിഫലിക്കുന്നുണ്ട്. റിലീസ് ചെയ്ത ആദ്യ ദിനത്തിൽ തന്നെ വിജയ്‌യുടെ മുൻ ചിത്രങ്ങളായ ഗോട്ട്, ലിയോ എന്നിവയുടെ ആദ്യദിന ബോക്സ് ഓഫീസ് റെക്കോർഡുകളെ ജനനായകൻ മറികടന്നു.
വ്യവസായ വിശകലന ഏജൻസിയായ സാക്നിൽകിന്റെ കണക്കുകൾ പ്രകാരം വ്യാഴാഴ്ച ഇന്ത്യയിൽ മാത്രം ചിത്രം 48.27 കോടി രൂപയുടെ ഗ്രോസ് കലക്ഷൻ (ഏകദേശം 41 കോടി നെറ്റ്) നേടി. വിദേശ വിപണികളിൽ നിന്നും 30 കോടി രൂപ സ്വന്തമാക്കിയതോടെ ചിത്രത്തിന്റെ ആദ്യദിന ആഗോള കലക്ഷൻ 78.27 കോടി രൂപയായി ഉയർന്നു. 300 കോടിയോളം രൂപ നിർമാണച്ചെലവുള്ള ഈ ചിത്രം വളരെ വേഗത്തിൽ തന്നെ 100 കോടി ക്ലബ്ബിലേക്ക് കുതിക്കുമെന്നാണ് നിലവിലെ കണക്കുകൂട്ടലുകൾ സൂചിപ്പിക്കുന്നത്.
തിയറ്ററുകളിൽ വലിയ ജനത്തിരക്കാണ് സിനിമക്ക് അനുഭവപ്പെടുന്നത്. തമിഴ്നാട്ടിൽ മാത്രം ആദ്യദിനം 68.31 ശതമാനം തിയറ്റർ ഒക്യുപൻസി രേഖപ്പെടുത്തി. പ്രഭാത ഷോകളിൽ 73.85 ശതമാനവും, രാത്രിയിലെ ഷോകളിൽ 73.31 ശതമാനവും ആളുകൾ തിയറ്ററുകളിലേക്ക് ഒഴുകിയെത്തി. വിജയ് പൂർണസമയ രാഷ്ട്രീയത്തിലേക്ക് കടക്കുന്നതിന് മുൻപുള്ള അവസാന ചിത്രമായതിനാൽ തന്നെ സിനിമയുടെ ക്ലൈമാക്സിലും എൻഡ് കാർഡ് തെളിയുമ്പോഴും തിയറ്ററുകളിൽ ആരാധകർ വികാരാധീനരാകുന്ന ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നുണ്ട്.
എച്ച്. വിനോദ് സംവിധാനം ചെയ്ത് കെ.വി.എൻ പ്രൊഡക്ഷൻസ് നിർമിച്ച ഈ ചിത്രത്തിൽ ബോബി ഡിയോൾ, പൂജ ഹെഗ്ഡെ, മമിത ബൈജു എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. ആക്ഷനും വൈകാരിക മുഹൂർത്തങ്ങൾക്കും പ്രാധാന്യം നൽകിയൊരുക്കിയ ചിത്രം മാസ്സ് എന്റർടൈനർ എന്ന നിലയിൽ വിജയ് ആരാധകരെ പൂർണമായും തൃപ്തിപ്പെടുത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.